ADVERTISEMENT

കുട്ടികളുടെ സ്മാര്‌ട്ട് ഫോൺ ഉപയോഗത്തിൽ നിയന്ത്രണവും അതിരുകളും നിശ്ചയിക്കണമെന്ന മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സാപ്പിയൻ ലാബും ക്രീയ യൂണിവേഴ്സിറ്റിയും ചേർന്നു നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലുകൾ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ചു. സ്മാർട്ട് ഫോൺ ഉപയോഗിച്ചു തുടങ്ങുന്ന പ്രായവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വ്യക്തമായത്. ഈ കണ്ടെത്തലുകൾ അസ്വസ്ഥമാക്കുന്നതാണെന്നും കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്നു വാദിക്കുന്നവരുടെ കൂട്ടത്തിൽ താനും ചേരുകയാണെന്നാണ് ആനന്ദ് കുറിച്ചത്.

 

 

ഗ്ലോബൽ മിന്റ് പ്രോജക്ടിന്റെ ഭാഗമായാണ് ആഗോള അടിസ്ഥാനത്തിൽ പഠനം നടത്തിയത്. 2023 ജനുവരി മുതൽ ഏപ്രിൽ വരെയായിരുന്നു കാലയളവിൽ 18 മുതൽ 24 വയസ്സു വരെയുള്ള 27969 വ്യക്തികളിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇവർ സ്മാർട്ട് ഫോൺ ഉപയോഗിച്ചു തുടങ്ങിയ പ്രായവും മാനസിക ആരോഗ്യവും താരതമ്യം ചെയ്താണ് നിഗമനങ്ങളിലേക്ക് എത്തിയത്. വളരെ ചെറുപ്പത്തിൽ സ്മാർട് ഫോൺ ഉപയോഗിച്ച് തുടങ്ങിയവരാണ് മാനസികമായ കൂടുതൽ അസ്വസ്ഥരായി കാണപ്പെട്ടത്. ആത്മഹത്യ ചിന്ത, ആക്രമണോത്സുകത, അയാഥാർത്ഥ്യമായ തോന്നലുകൾ ഇവരിൽ കൂടുതലാണ്. പത്തു വയസ്സിനു മുമ്പ് സ്മാർട്ട്ഫോൺ ഉപയോഗിച്ച് തുടങ്ങിയവരാണ് മാനസികമായി കൂടുതൽ അസ്വസ്ഥർ. സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ അടുത്ത തലമുറയുടെ മാനസികാരോഗ്യം കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ടെന്ന നിരീക്ഷണം ഗവേഷണം മുന്നോട്ടു വയ്ക്കുന്നു. 

 

 

കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കേണ്ട പ്രായം സംബന്ധിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും സജീവമാണ്. കുട്ടികളുടെ പഠനാവശ്യത്തിന് എന്ന നിലയിൽ സ്മാർട്ട് ഫോണുകൾ നൽകാൻ തീരുമാനിച്ച സ്കൂളുകൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇത്തരം പ്രവണതയ്ക്കെതിരെ സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം. കുട്ടികൾ ചതിക്കുഴികളിലും ചൂഷണങ്ങളിലും വീഴാനുള്ള സാധ്യത പങ്കുവച്ച് വിദഗ്ധർ രംഗത്തെത്തിയിരുന്നു. 

 

Content Summary : Harmful effects of using smart phones on children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com