'പരസ്പരം സംസാരിക്കില്ല, പകരം റീലുകൾ പങ്കുവെച്ച് ചിരിക്കും' - പുതിയ കാലത്തെ കുട്ടികളെക്കുറിച്ച് മാധവൻ

Mail This Article
ഇടപെടലുകളിലും പെരുമാറ്റത്തിലും തലമുറകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ മാധവൻ. പുതിയ കാലത്തെ കുട്ടികൾ പരസ്പരം സംസാരിക്കാറില്ലെന്നും അതിനു പകരം റീലുകൾ പങ്കുവെച്ച് ചിരിക്കുകയാണ് ചെയ്യാറുള്ളതെന്നും മാധവൻ പറഞ്ഞു. സ്വന്തം ജീവിതാനുഭവം പങ്കുവെച്ചാണ് മാധവൻ ഇക്കാലത്തെ കുട്ടികളുമായി പഴയ തലമുറയെ താരതമ്യം ചെയ്തത്.
'എന്റെയൊക്കെ കുട്ടിക്കാലത്ത് കൂട്ടുകാരെല്ലാവരും ഒരു വീട്ടിലേക്ക് ഒരുമിച്ച് എത്തിയാൽ അവിടെ ആകെ ബഹളമായിരിക്കും. എന്താ, ഇത്ര ബഹളമെന്ന് വീട്ടുകാർ ചോദിക്കും. അക്കാലത്ത് ജീവിച്ചവർ ഇക്കാര്യം സമ്മതിക്കും. എന്നാൽ, ഇനി ഒരിക്കലും അത്തരത്തിൽ കുട്ടികളുടെ നേരെ നമ്മൾ സ്വരമുയർത്തേണ്ടി വരില്ല. കാരണം, കൂട്ടുകാർ ഒരുമിച്ച് എത്തിയാൽ ഒരു ശബ്ദവും ഉണ്ടായിരിക്കില്ല. അവർ ഒരു മുറിക്കകത്ത് ഒന്നും മിണ്ടാതെ റീൽ നോക്കി ഇരിക്കുകയാണ്. ഒരാൾ ഒരു റീൽ കണ്ട് ചിരിക്കുന്നു, അടുത്തയാൾക്ക് ആ റീൽ അയച്ചു കൊടുക്കുന്നു. അങ്ങനെ ഓരോരുത്തരും സ്വന്തം മൊബൈലിൽ റീൽ കണ്ട് ചിരിക്കുന്നു. മാത്രമല്ല അവരാരും പരസ്പരം സംസാരിക്കുന്നു പോലുമില്ല' - മാധവൻ പറഞ്ഞു.
ആറു മാസം മുമ്പ് ഒരു മാധ്യമത്തിന് നൽകിയ പോഡ് കാസ്റ്റിലും മാധവൻ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. എഴുപതുകളിലും എൺപതുകളിലും വളർന്ന കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാലത്തെ കുട്ടികൾ വളർന്നു വരുന്ന രീതിയിൽ മാധവൻ ആശങ്ക പ്രകടിപ്പിച്ചു. ഇന്നത്തെ കുട്ടികളോട് തനിക്ക് പലപ്പോഴും സഹതാപം തോന്നാറുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. 'ഇന്നത്തെ കുട്ടികളോട് എനിക്ക് സഹതാപം തോന്നുന്നു. മരങ്ങൾ കയറുന്നതിലും വാൽമാക്രിയെ പിടിക്കുന്നതിലും തമ്മിലുണ്ടായിരുന്നു തർക്കങ്ങളിലെ ഉയർച്ച താഴ്ചകൾ കൈകാര്യം ചെയ്യുന്നതിലും ഞങ്ങൾക്ക് സമയം ഉണ്ടായിരുന്നു. ഈഗോ ഒഴിവാക്കാൻ പഠിച്ചു. ക്ഷമ ചോദിച്ചു. മാതാപിതാക്കളുടെ ഇടപെടൽ ഇല്ലാതെ സ്വന്തം വഴക്കുകൾ കൈകാര്യം ചെയ്തു. ആ അനുഭവങ്ങൾ വിലമതിക്കാനാകാത്തതാണ്' - മാധവൻ പറഞ്ഞു.
'ഈ കാലഘട്ടത്തിലെ സി ഇ ഒമാരെയും സ്വാധീനമുള്ള വ്യക്തികളെയും നോക്കൂ. അവരിൽ പലരും 70കളിലും 80കളിലും ജനിച്ചവരാണ്. ആ തലമുറയ്ക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. ഞങ്ങൾ ചിലതെല്ലാം ശരിയായി ചെയ്തു."- എന്നും ഈ അഭിമുഖത്തിൽ മാധവൻ പറയുന്നുണ്ട്.