ADVERTISEMENT

ചാവുകടല്‍ ചുരുളുകള്‍- പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം ദുരൂഹതയുടെ മറ്റൊരു പേരാണത്. അത്രയേറെ അജ്ഞാത വിവരങ്ങളടങ്ങിയ ചുരുളുകളാണ് ചാവുകടലിന്റെ പടിഞ്ഞാറന്‍ തീരത്തെ വിവിധ ഗുഹകളിലായുള്ളത്. അതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളവ. മതപരമായ കാര്യങ്ങള്‍ മുതല്‍ അജ്ഞാത നിധികളുടെ വിവരങ്ങള്‍ വരെ ആ ചുരുളുകളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണു ഗവേഷകര്‍ പറയുന്നത്. 11 ഗുഹകളില്‍നിന്ന് 1940കള്‍ മുതല്‍ ശേഖരിച്ച പല ചുരുളുകളും ഇസ്രയേല്‍ ഒരു പ്രത്യേക മ്യൂസിയംതന്നെ നിര്‍മിച്ച് അവിടെ സൂക്ഷിച്ചിട്ടുണ്ട്. ചുരുളുകളില്‍ പലതും പഴയകാലത്തെ പാപ്പിറസില്‍ എഴുതിയതാണ്. അവയില്‍ പലതും കാലപ്പഴക്കത്തില്‍ നശിച്ചും പോയി. എന്നാല്‍ അങ്ങനെ പലതരം പാപ്പിറസ് ചുരുളുകള്‍ ശേഖരിച്ച് ഗവേഷകര്‍ മുന്നേറുന്നതിനിടെ 1952ല്‍ അവര്‍ക്ക് ഒരു യഥാര്‍ഥ നിധിതന്നെ അവിടെനിന്നു ലഭിച്ചു. ചെമ്പില്‍ തീര്‍ത്ത ചുരുളുകളായിരുന്നു അവ. പല കാര്യങ്ങളും അതില്‍ കുറിച്ചു വച്ചിരുന്നു. 

ലോഹമായതിനാല്‍ത്തന്നെ കുറിപ്പുകള്‍ക്കൊന്നും കാര്യമായ കുഴപ്പവും സംഭവിച്ചിരുന്നില്ല. മടക്കാനാകും വിധം വളരെ കനം കുറഞ്ഞ ചെമ്പു തകിടിലായിരുന്നു വിവരങ്ങള്‍ കുറിച്ചിരുന്നത്. അതിനാല്‍ത്തന്നെ അവയിലെ എഴുത്ത് നശിച്ചു പോകാതിരിക്കാന്‍ ചെറിയ കഷണങ്ങളായി ഗവേഷകര്‍ മുറിച്ചെടുത്തു. എന്നിട്ട് ജോര്‍ദാനിലെ മ്യൂസിയത്തിലേക്കു മാറ്റി. ചുരുളിലെ വിവരങ്ങള്‍ വായിച്ചെടുത്ത ഗവേഷകര്‍ക്ക് ഒരു കാര്യം മനസ്സിലായി. ചാവുകടല്‍ തീരത്ത് ഇനിയും കണ്ടെത്താന്‍ ഒട്ടേറെ വിവരങ്ങളുണ്ട്. പലതും പല ഗുഹകളിലായി കിടക്കുകയാണ്. അതു മാത്രമല്ല ചെമ്പു ചുരുള്‍ അമ്പരപ്പിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. പലയിടത്തായി ശേഖരിച്ചിരിക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹ നിധി ശേഖരങ്ങളായിരുന്നു അതില്‍ വിവരിച്ചിരുന്നത്. ഇക്കാലത്തിനിടെ ചാവുകടല്‍ തീരത്തുനിന്നു ലഭിച്ച ഒരേയൊരു ലോഹച്ചുരുള്‍ എന്നതില്‍നിന്നു മാറി ലോകത്തിലെ ഏറ്റവും വിലപിടിച്ച ചുരുള്‍ എന്ന നിലയിലേക്ക് അതോടെ എത്തുകയായിരുന്നു ഈ ചെമ്പുചുരുള്‍. ഏകദേശം 64 സ്ഥലങ്ങളെപ്പറ്റിയുള്ള സൂചനകളായിരുന്നു ചുരുളില്‍ ഉണ്ടായിരുന്നത്. എല്ലാംതന്നെ വന്‍തോതില്‍ നിധിശേഖരമുള്ളവയാണെന്നും വ്യക്തമായിരുന്നു. പക്ഷേ ഒരു ഭൂപടം പോലെ കൃത്യമായി വരച്ചായിരുന്നില്ല വിവരങ്ങള്‍. വരികള്‍ക്കിടയില്‍നിന്ന് നിധിയുടെ വിവരം നാം വായിച്ചെടുക്കേണ്ട അവസ്ഥയായിരുന്നു. 

സ്വര്‍ണവും വെള്ളിയും കൂടാതെ വിലപിടിപ്പുള്ള ഏകദേശം 4600 കഷണം ലോഹങ്ങളെപ്പറ്റിയുള്ള വിവരം ചുരുളിലുണ്ടായിരുന്നു. എല്ലാത്തിന്റെയും ഇന്നത്തെ വില കണക്കുകൂട്ടിയാല്‍ 77 കോടി യൂറോ വരും! ചുരുളിലെ വിവരങ്ങളെല്ലാം പുരാവസ്തു ഗവേഷകര്‍ പുറത്തുവിട്ടിരുന്നു. അതോടെ ആ സൂചനകള്‍ നോക്കി നിധിവേട്ടക്കാരുടെ പ്രയാണവും ആരംഭിച്ചു. എന്നാല്‍ ഇന്നേവരെ ഒരാള്‍ക്കും ആ ചെമ്പുതകിടില്‍ പറഞ്ഞിരിക്കുന്ന നിധികേന്ദ്രത്തിലേക്ക് എത്താനായിട്ടില്ല. അത്രയേറെ കഠിനവും ദുരൂഹവുമായിരുന്നു ചുരുളിലെ സൂചനകള്‍. പടിക്കെട്ടുകള്‍ക്കു താഴെയുള്ള ഉപ്പുനിറഞ്ഞ കുഴിയില്‍ 41 വെള്ളിക്കഷണങ്ങളുണ്ട്... എന്ന വിധത്തിലായിരുന്നു വിവരങ്ങളെന്നു ചുരുക്കം. ഇത് എവിടെയുള്ള സ്ഥലത്തെപ്പറ്റിയാണ്, എങ്ങനെ അവിടെയെത്തും തുടങ്ങിയ വിവരങ്ങളൊന്നുമില്ല. എവിടെനിന്നു തുടങ്ങണമെന്നു പോലും അറിയാതെ എങ്ങനെ നിധി തേടിപ്പോകുമെന്നാണ് ഗവേഷകര്‍ ചോദിക്കുന്നത്. 

1962ല്‍ പുരാവസ്തു ഗവേഷകന്‍ ജോണ്‍ അലെഗ്രോയുടെ നേതൃത്വത്തില്‍ ചുരുളിലെ വിവരങ്ങളെ പിന്തുടര്‍ന്ന് വന്‍ നിധിവേട്ട നടന്നിരുന്നു. ചുരുളില്‍ പറഞ്ഞ ചില കുഴിമാടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പക്ഷേ നിരാശയായിരുന്നു ഫലം. അപ്പോഴും പക്ഷേ മറ്റു വേട്ടക്കാര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. പലസ്തീനും ജോര്‍ദാനും ഇസ്രയേലും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്ന പ്രദേശത്താണ് ചാവുകടല്‍ ചുരുളുകളില്‍ ഏറെയും കണ്ടെത്തിയത്. ഗവേഷണത്തിനു പോലും അനുമതി ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ട സ്ഥലത്ത് നിധിവേട്ട നടത്താനും ചില്ലറ പാടൊന്നുമല്ല പെടേണ്ടത്.നിധിയുടെ ഒരു ഭാഗം നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. പക്ഷേ ചുരുളില്‍ പറഞ്ഞിരിക്കുന്ന ഒരിടത്തെ നിധിയെങ്കിലും കണ്ടെത്താതെ പിന്നോട്ടില്ലെന്ന വാശിയുമായാണ് പല സംഘങ്ങളുടെയും പര്യവേക്ഷണം.

English Summary : Copper scroll and the lost treasure of the Dead sea 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com