ADVERTISEMENT

കൂട്ടുകാർ പെട്രാഡോക്സ് എന്നു കേട്ടിട്ടുണ്ടോ? ചരിത്രപരമായോ പുരാവസ്തു പരമായോ ശാസ്ത്രപരമായോ ഏറെ പ്രധാന്യമുള്ള ഒരു വസ്തു നമുക്ക് ലഭിച്ചെന്നിരിക്കട്ടെ. പക്ഷേ അത് കണ്ടെത്തിയ സാഹചര്യമോ അതിന്റെ പഴക്കമോ ഒന്നും നിലവിലുള്ള സിദ്ധാന്തങ്ങളുമായി ചേരുന്നില്ല! ഉദാഹരണത്തിന് ത്രീ പീൻ പ്ലഗ് കണ്ടുപിടിച്ചത് 1904ൽ അമേരിക്കൻ ശാസ്ത്രജ്ഞനായ ഹാർവി ഹബ്ബെല്ലാണ്. എന്നാൽ 10,000 വർഷം പഴക്കമുള്ള ഒരു ത്രീ പിൻ പ്ലഗ് കണ്ടെത്തിയാൽ എന്തുചെയ്യും? അതിനെ എങ്ങനെ വിശദീകരിക്കാനാകും? അത്തരത്തിൽ കണ്ടെത്തുന്ന വസ്തുക്കളെയാണ് പെട്രാഡോക്സ് എന്നു വിശേഷിപ്പിക്കുന്നത്. 

the-petradox-the-rock-that-plugs-in2

ഇലക്ട്രിക്കൽ എൻജിനീയറായ ജോൺ ജെ.വില്യംസ് 1998ൽ കണ്ടെത്തിയ അത്തരമൊരു വസ്തുവിന്റെ പിന്നിലെ രഹസ്യം ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്. മെക്സിക്കോക്കാരനായ അദ്ദേഹം വടക്കേ അമേരിക്കയിൽ ഒരിടത്ത് പർവതാരോഹണത്തിനു പോയതാണ്. വർഷങ്ങളായി മനുഷ്യരാരും കടന്നു ചെല്ലാത്ത സ്ഥലത്തുകൂടെയായിരുന്നു യാത്ര. അതിനിടെയാണ് മണ്ണിൽ ഒരു തിളക്കം കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ ഇലക്ട്രിക് പ്ലഗിനു സമാനമായ ഒരു വസ്തു. ഇതെങ്ങനെ ഇവിടെയെത്തി? സമീപത്ത് വീടുകളോ വ്യവസായ ശാലകളോ യാതൊന്നുമില്ല. വാഹനങ്ങൾ പോലും വരാത്ത പ്രദേശമായിരുന്നു അതെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

the-petradox-the-rock-that-plugs-in1

കൗതുകം തോന്നിയ ജോൺ അത് കുഴിച്ചെടുത്തു. അപ്പോഴാണ് മനസ്സിലായത് സംഗതി ഒരു പാറയിൽ ഉറച്ചിരിക്കുകയാണ്. ഗ്രാനൈറ്റ് ശിലയിൽ ഉറച്ച ആ ത്രീ പിൻ പ്ലഗുമായി അദ്ദേഹം തിരികെയെത്തി. ഇന്നും ലോകത്തിനറിയില്ല എവിടെനിന്നാണ് അദ്ദേഹത്തിന് ആ ശില ലഭിച്ചതെന്ന്. ഇന്നത്തെ മനുഷ്യരേക്കാൾ സാങ്കേതികതയിൽ ഏറെ വളർന്ന മറ്റൊരു വിഭാഗം വർഷങ്ങൾക്കു മുൻപേ ലോകത്തു ജീവിച്ചിരുന്നുവെന്നു കരുതുന്ന ഒട്ടേറെ പേരുണ്ട് നമുക്ക് ചുറ്റിലും. ഭൂമിക്ക് പുറത്ത് അത്യാധുനിക സൗകര്യങ്ങളോടെ ജീവിക്കുന്ന അന്യഗ്രഹജീവികളുണ്ടെന്നു വിശ്വസിക്കുന്നവര്‍ക്കും വിരുന്നായിരുന്നു ഈ ത്രീ പിൻ പ്ലഗ്. നിഗൂഢതാ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള യുഎഫ്ഒ മാഗസീനിൽ ഉൾപ്പെടെ ഇതിന്റെ വിവരം അച്ചടിച്ചുവന്നു. അതോടെ പുരാവസ്തു ഗവേഷകരും ഇതിനെപ്പറ്റി അന്വേഷിച്ചു. 

the-petradox-the-rock-that-plugs-in3

ശിലയുടെ പഴക്കം പരിശോധിച്ചപ്പോൾ ഏകദേശം 10,000 വർഷമുണ്ടായിരുന്നു. എന്നാൽ അമ്പരപ്പിച്ചത് മറ്റൊന്നുമല്ല. പ്ലഗ് ശിലയിൽ കൃത്രിമമായി കൂട്ടിച്ചേർക്കപ്പെട്ടതല്ല, കോൺക്രീറ്റോ പശയോ ഉപയോഗിച്ചിട്ടുമില്ല. കണ്ടെത്തിയത് അഗ്നിപർവത ശിലയോ ഫോസിലോ അല്ല. ശിലയ്ക്കാകട്ടെ കാഠിന്യമേറെയും! ശിലയോളം തന്നെ പഴക്കമുള്ളതാണ് പ്ലഗെന്നാണ് ജോണിന്റെ വാദം. വർഷങ്ങളോളം ഒരുമിച്ചു കിടന്ന് കൊടുംചൂടേറ്റ് പ്ലഗ് ശിലയിലേക്ക് ഉരുകിച്ചേർന്നതാകാമെന്നും കരുതുന്നു. പ്ലഗിന്റെ പഴക്കം പരിശോധിക്കാൻ പക്ഷേ ഇതുവരെ സാധിച്ചിട്ടില്ല. കല്ലിൽനിന്ന് അതു വേർതിരിച്ചെടുക്കാൻ ജോൺ സമ്മതിക്കാത്തതാണു കാരണം. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മാത്രമേ അതു പരിശോധിക്കാനും അനുവദിച്ചിരുന്നുള്ളൂ. എങ്കിലും ശിലയുടെ എക്സ്റേ ചിത്രങ്ങൾ അദ്ദേഹം പുറത്തുവിട്ടിരുന്നു. ശിലയുടെ ഏറ്റവും ഉൾഭാഗത്തായി അവ്യക്തമായ ചില ആകൃതികൾ കണ്ടെത്തുകയും ചെയ്തു. 

ഇതെല്ലാം ചേർന്നതോടെ, അതിനോടകം വില്യംസ് എനിഗ്മാലിത്ത് എന്നു പേരുകേട്ട ശില പിന്നെയും പ്രശസ്തമായി. അരലക്ഷം ഡോളർ നൽകാമെന്നു പറഞ്ഞിട്ടു പോലും അതു വിൽക്കാൻ അദ്ദേഹം തയാറായില്ല. അങ്ങനെയാണ് ഭൂമിയിൽ കണ്ടെത്തിയ പെട്രാഡോക്സുകളുടെ പട്ടികയിലേക്ക് ഇതിനെയും ഉള്‍പ്പെടുത്തിയത്. ജോണിന്റെ ഒട്ടേറെ നിബന്ധനകളുള്ളതിനാൽ അധികം പേരൊന്നും ഈ വസ്തു പരിശോധിച്ചിട്ടില്ല. പരിശോധിച്ചവർക്കാകട്ടെ കൃത്യമായ ഒരുത്തരം നൽകാനുമായിട്ടില്ല. പ്ലഗിന് ആകെ 8 മില്ലിമീറ്ററായിരുന്നു വ്യാസം. മൂന്ന് പിന്നിനും 3 മില്ലിമീറ്റര്‍ വീതം ഉയരവുമുണ്ട്. പിന്നുകൾ തമ്മിലുള്ള ദൂരം കൃത്യം 2.5 മില്ലിമീറ്റർ. പിന്നിന്റെ കനമാകട്ടെ ഒരു മില്ലിമീറ്ററും. 10,000 വർഷം മുൻപ് ഇത്രയും കൃത്യതയോടെ ഇലക്ട്രിക് പ്ലഗ് നിർമിക്കപ്പെട്ടുവെന്നത് വിശ്വസിക്കാനാകില്ലെന്നാണ് ഗവേഷകരുടെ പക്ഷം. ഏതെങ്കിലും വിധത്തിൽ പാറയ്ക്കു സമീപമെത്തിയ പ്ലഗ് കൊടും വെയിലേറ്റ് ഉരുകി അതിനോടു ചേർന്നതാകാമെന്നാണ് ഗവേഷകർ പറയുന്നത്. പക്ഷേ അതു പൊട്ടിച്ചു നോക്കാതെയോ എവിടെനിന്നാണു കിട്ടിയതെന്ന് ജോൺ പറയാതെയോ കൂടുതൽ രഹസ്യം പുറത്തു കൊണ്ടുവരാനാകില്ല. അതോടെയാണ് ഭൂരിഭാഗം ഗവേഷകരും സംഗതി തട്ടിപ്പാണെന്നു പറഞ്ഞു പിന്മാറിയതും. 

 English Summary : The petradox the rock that plugs in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com