ADVERTISEMENT

4500 വർഷങ്ങൾ മുൻപുള്ള കാലഘട്ടം.

ആ സമയത്ത് ലോകത്തെ പല സംസ്കാരങ്ങളും ശൈശവദശയിൽ ആയിരുന്നു. വേട്ടയാടിയും വനങ്ങളിൽ നിന്നു പഴങ്ങളും കിഴങ്ങുകളും പറിച്ചു തിന്നും  മനുഷ്യർ ജീവിച്ചെന്നു കരുതപ്പെടുന്ന ആ കാലഘട്ടത്തിലെ അദ്ഭുതമാണ് സിന്ധുനദീതട സംസ്കാരം. പ്രാചീന ഇന്ത്യയിൽ വേരുറപ്പിച്ച ഈ സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ മോഹൻ ജൊദാരോ, ഹാരപ്പ, ലോഥൽ തുടങ്ങിയിടങ്ങളിൽ നിന്നു സാങ്കേതികമായി പുരോഗതി നേടിയ ഒരു ജനതയുടെ തെളിവുകളാണു ശാസ്ത്രജ്ഞർക്കു ലഭിച്ചത്. ഇന്നത്തെ കാലത്തെ വാസ്തുശിൽപരീതിയോട് ഉപമിക്കാവുന്ന തെരുവുകളും, സ്നാനഘട്ടങ്ങളും, ധാന്യപ്പുരകളുമൊക്കെ പുരാതനമായ ഈ സമൂഹത്തിൽ ഉണ്ടായിടുന്നു.

ഇപ്പോഴിതാ പുതിയ ഒരു കണ്ടെത്തൽ കൂടി സിന്ധുനദീതട സംസ്കാരമേഖലയിൽ നിന്നു ലഭിച്ചിരിക്കുകയാണ്. വ്യാവസായികമായ രീതിയിൽ പാൽ ഉത്പാദിപ്പിക്കാനും പാലിൽ നിന്നു ഭക്ഷണ ഉത്പന്നങ്ങളുണ്ടാക്കാനുമുള്ള അറിവ് അക്കാലത്ത് ഇവിടെ താമസിച്ചിരുന്ന ആൾക്കാർക്കുണ്ടായിരുന്നത്രേ! ഇതു വളരെ ശ്രദ്ധേയമായ ഒരു കണ്ടെത്തലാണ്. പാലും പാലുൽപന്നങ്ങളും ഇന്നു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണെങ്കിലും പണ്ട് അത്ര വ്യാപകമല്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ലോകത്ത് ഡ‍െയറി സാങ്കേതികവിദ്യ വിപുലപ്പെട്ട് പ്രചാരം നേടിയത്. എന്നാൽ ഇതിന്റെയൊക്കെ ഒരു ആദ്യരൂപം ബിസി 2500ൽ തന്നെ സിന്ധുനദീതട സംസ്കാരത്തിലുള്ളവർ നേടിയെന്നത് തികച്ചും കൗതുകകരമായ കാര്യമാണ്.

ടൊറന്റോ സർവകലാശാലയിലെ ഗവേഷകനായ ഡോ.കല്യാൺ ശേഖർ ചക്രവർത്തിയുടെ നേതൃത്വത്തിൽ ഒരു സംഘം കനേഡിയൻ–ഇന്ത്യൻ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിന് ആധാരമായ തെളിവുകൾ ലഭിച്ചത്. പഠനഫലം പ്രശസ്ത ശാസ്ത്രജേണലായ നേച്ചറിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വലിയ തോതിലുള്ള ക്ഷീരോൽപാദനത്തിന്റെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും ആദ്യത്തേതുമായ ഉദാഹരണമാണ് സിന്ധുമേഖലയിലേതെന്നാണു ഗവേഷകരുടെ വാദം. ഒരു പക്ഷേ ലോകത്തിലേതും.

സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ ഗുജറാത്തിലെ കോറ്റാ‍‍ഡ ഭാദ്‌ലിയിൽ നിന്നു ശേഖരിച്ച മൺപാത്രങ്ങളിൽ രാസപരിശോധന നടത്തിയാണു ഗവേഷകർ ഈ കണ്ടെത്തൽ നടത്തിയത്. കളിമണ്ണു കൊണ്ടുള്ള പാത്രങ്ങൾ അതിൽ നിറയ്ക്കുന്ന ദ്രാവകങ്ങളെ ചെറിയരീതിയിൽ ആർജിക്കാറുണ്ട്. 59 പാത്രങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ 22 എണ്ണത്തിൽ നിന്നു ക്ഷീരവസ്തുക്കളുടെ തെളിവ് ലഭിച്ചു. പശുവിന്റെയും എരുമയുടെയും പാലാണ് അക്കാലത്തുള്ളവർ ഇതിനായി ഉപയോഗിച്ചിരുന്നതെന്നും തെളിഞ്ഞു. ക്ഷീരവസ്തുക്കൾ വ്യാപകമായി നിർമിച്ചിരുന്നത്രേ. പാലും പാലുൽപന്നങ്ങളും സ്വന്തം ഉപയോഗത്തിനായി മാത്രമല്ല മറിച്ചു കച്ചവടത്തിനായും ഉപയോഗിച്ചിരുന്നു.

പാൽ ചൂടാക്കി ഉപയോഗിക്കാനും തൈരുണ്ടാക്കാനും ഈ പ്രാചീന ജനതയ്ക്ക് അറിയുമായിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പാൽക്കട്ടികളുണ്ടാക്കാനുള്ള ചില പാത്രങ്ങളും കണ്ടെത്തി. പാലിനെ പല ഉത്പന്നങ്ങളാക്കി ഉപയോഗിക്കാനുള്ള ഇവരുടെ ശേഷിയാണ് ഇതിലൂടെ വെളിവാകുന്നത്.

ഇന്ത്യൻ ചരിത്രത്തിന്റെ തൊട്ടിലായ സിന്ധുനദീതട സംസ്കാരത്തെക്കുറിച്ചുള്ള ആദ്യസൂചനകൾ 1826ലാണു ലഭിച്ചത്. ബ്രിട്ടിഷ് യാത്രികനായ ചാൾസ് മേസൺ കുറേ ഇഷ്ടികക്കൂട്ടങ്ങൾ കണ്ടെത്തിയതാണ് ഇത്. 1856ൽ റെയിൽവേ പാളം പണിയുമായി ബന്ധപ്പെട്ട് വീണ്ടും ഇഷ്ടികക്കൂട്ടങ്ങൾ കണ്ടെത്തി. പിന്നീട് ഹാരപ്പ, മോഹൻ ജൊദാരോ എന്നീ സിന്ധുനദീതട നഗരങ്ങൾ കണ്ടെത്തി. പിന്നീട് ധോളവീര, ലോഥൽ തുടങ്ങിയ പട്ടണങ്ങളും മറ്റു ഗ്രാമങ്ങളും കണ്ടെത്തി.

ഗോതമ്പ്, ബാർലി,വിവിധതരം പയറുകൾ തുടങ്ങിയവയൊക്കെ കൃഷി ചെയ്തു ജീവിച്ചിരുന്ന സിന്ധുനദീതടക്കാർ മൃഗങ്ങളെ വളർത്തുന്നതിലും മുൻപിലായിരുന്നു. കന്നുകാലികൾ, ആട്,ഒട്ടകം, ആന തുടങ്ങിയവയെയൊക്കെ ഇവർ ഇണക്കി വളർത്തിയിരുന്നു.

English Summary : Evidence of dairy production in the Indus Valley Civilisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com