ADVERTISEMENT

പാതിരാത്രി. കൂരിരുട്ട്. ഇരുട്ടും റോഡിലെ ടാറിന്റെ നിറവും പരസ്പരം വേർതിരിക്കാനാകാത്ത വിധം ഒന്നു ചേർന്നിരിക്കുന്നു. ആ റോഡിലേക്ക് ഒരു കാർ പതിയെയെത്തി. അവിടെ ആരെയോ കാത്തുനിന്നിട്ടെന്ന പോലെ നിർത്തിയിട്ടു. കാറിന്റെ ഹെഡ്‌ലൈറ്റുകൾ അണഞ്ഞു. ആർക്കോ സിഗ്നൽ നല്‍കാനെന്ന വണ്ണം മൂന്നു തവണ ഉച്ചത്തിൽ ഹോൺ മുഴക്കി. റോഡിന്റെ ഇരുവശത്തുമുള്ള കാട്ടിലെ മരത്തലപ്പുകളിൽ പേടിപ്പെടുത്തുന്ന മുഴക്കത്തോടെ ആ ഹോൺ ശബ്ദം ഇരമ്പൽകൊണ്ടു. വീണ്ടും നിശബ്ദത. പെട്ടെന്നതാ കാറിനു മുകളിലേക്ക് എന്തോ വന്നു വീണതു പോലെ. ആരോ  മുകളിൽ തട്ടുന്നു. അതോടെ വണ്ടി മുന്നോട്ടെടുത്തു. കാറിനു മുകളിലുണ്ടായിരുന്ന ആരോ താഴേക്കു വീണു. കാറിൽ പാഞ്ഞു പോകുമ്പോൾ കാണാം തൊട്ടുപിന്നാലെ വരുന്ന ഒരു പെൺകുട്ടി. ഒന്നും രണ്ടുമല്ല, മൂന്നു കാലുകളായിരുന്നു അവൾക്ക്!

റോഡിന്റെ അറ്റം വരെ അവൾ കാറിനെ പിന്തുടർന്നുകൊണ്ടേയിരുന്നു. ഇടയ്ക്ക് കാറിന്റെ വശം ചേർന്നായിരുന്നു ഓടിയത്. ശക്തമായി പ്രഹരിച്ച് കാർ റോഡിൽനിന്നു തള്ളി സമീപത്തെ കാട്ടിലേക്കു മറിച്ചിടാനും ശ്രമിച്ചു. യാത്രയിലുടനീളം സ്വന്തം ദേഹം കാറിലേക്ക് ഇടിച്ചുകൊണ്ടേയിരുന്നു. റോഡിലെ ഒരു പ്രത്യേക ഭാഗമെത്തിയതോടെ പിന്തുടരൽ നിർത്തി. വിദൂരതയിലേക്കു പാഞ്ഞു പോകുന്ന കാർ നോക്കി അവൾ നിന്നു. പ്രേതകഥ പോലെ പേടിപ്പിക്കുന്ന ഈ സംഭവം യുഎസിലെ മിസ്സിസ്സിപ്പി സ്റ്റേറ്റിലെ നാഷ് റോഡിലൂടെ പോകുന്നവർ പലപ്പോഴും യഥാർ‌ഥത്തിൽ അനുഭവിച്ചിട്ടുള്ളതാണെന്നാണു പറയപ്പെടുന്നത്. കൊളംബസ് സിറ്റിയിലെ ഒരു അണക്കെട്ടിനോടു ചേർന്നാണ് ഇരുവശത്തും കാടുള്ള നാഷ് റോഡ്. മൂന്നു കാലുള്ള ഒരു പെൺകുട്ടിയുടെ പ്രേതം ആ റോഡിൽ യാത്രക്കാരെ കാത്തു നിൽക്കാറുണ്ടെന്നാണു കഥകൾ. അതിനാൽത്തന്നെ റോഡിന് ‘ത്രീ ലെഗ്ഡ് ലേഡി റോഡ്’ എന്നും പേരുണ്ട്. 

nash-road
നാഷ് റോഡ്

ഒട്ടേറെ കഥകളാണ് മൂന്നു കാലുള്ള ഈ പെൺകുട്ടിയെപ്പറ്റിയുള്ളത്. അതിലൊന്ന് ഒരു അമ്മയെപ്പറ്റിയാണ്. അവരുടെ മകളെ ആരോ കൊലപ്പെടുത്തി. ശരീരം പലതായി കീറിമുറിച്ച് നാഷ് റോഡിന്റെ വശങ്ങളിലെ കാട്ടിൽ കൊണ്ടുചെന്നിട്ടു. മകളെ അന്വേഷിച്ചു വന്ന അമ്മയ്ക്ക് ആകെ ലഭിച്ചത് ഒരു കാൽ മാത്രമായിരുന്നു. അതുമായി അവർ ഇന്നും നാഷ് റോഡിലൂടെ മകളെത്തേടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പരമ്പരാഗതമായി പറയപ്പെടുന്ന കഥ. റോഡിനോട് ചേർന്ന് പണ്ടൊരു കെട്ടിടമുണ്ടായിരുന്നു. അവിടെ സാത്താനെ പ്രീതിപ്പെടുത്താൻ നരബലി നടന്നിരുന്നതായും പറയപ്പെടുന്നു. അങ്ങനെ ബലി കൊടുക്കപ്പെട്ട പെൺകുട്ടിയുടെ പ്രേതമാണിതെന്നും കഥകളുണ്ട്. എന്തായാലും പെൺകുട്ടിയുടെ മൂന്നാമത്തെ കാൽ യഥാർഥമല്ല. എവിടെനിന്നോ വിട്ടു പോന്നതു പോലെ ദുർഗന്ധം വമിക്കുന്നതും ചോര നിറഞ്ഞതുമാണത്രേ അത്. ശരീരത്തിൽ തുന്നിച്ചേർത്തതു പോലെയോ കയ്യിലെടുത്തു നടക്കുന്നതു പോലെയോ ആണ് അത് പലരും കണ്ടിട്ടുള്ളത്. 

ഈ കഥയുള്ളതിനാൽത്തന്നെ രാത്രിയിൽ അധികമാരും 2661–4548 നാഷ് റോഡ് വഴി പോകാറില്ല. ഈ റോഡിന്റെ ആരംഭം മുതൽ അവസാനംവരെ മാത്രമേ മൂന്നു കാലുള്ള പെൺകുട്ടിയുടെ ശല്യമുള്ളൂവെന്നും പറയപ്പെടുന്നു. പെൺകുട്ടിയെ കണ്ടില്ലെങ്കിലും നാഷ് റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വശത്ത് ആരോ ശക്തമായി ഇടിച്ചതു പോലുള്ള അടയാളം കാണാറുണ്ടെന്നും പറയപ്പെടുന്നു. പക്ഷേ എത്രയൊക്കെ പേടിപ്പിച്ചാലും മിസ്സിസ്സിപ്പിയിലെത്തുന്ന സാഹസികപ്രിയരെ പ്രധാനമായും ആകർഷിക്കുന്ന റോഡാണിതെന്നതാണു സത്യം. ഒട്ടേറെ ടിവി പ്രോഗ്രാമുകളും മൂന്നു കാലുള്ള ഈ പെൺകുട്ടിയെപ്പറ്റി പുറത്തിറങ്ങിയിട്ടുണ്ട്. പ്രേതസാന്നിധ്യമുള്ള സ്ഥലങ്ങളിലെത്തി പരിശോധന നടത്തുന്ന പാരനോർമൽ സംഘങ്ങളുടെയും പ്രിയപ്പെട്ട ഇടമാണ് നാഷ് റോഡ്. ഡ്രൈവർമാരെ ഭയപ്പെടുത്തിയോടിക്കുന്ന ഈ പെൺകുട്ടിയെ കണ്ടവരുടെ അനുഭവങ്ങൾ രേഖപ്പെടുത്താൻ ഒരിക്കൽ ഒരു പ്രാദേശിക വെബ്സൈറ്റ് ആവശ്യപ്പെട്ടപ്പോൾ ഒട്ടേറെ പേരാണു രംഗത്തുവന്നത്. പക്ഷേ ഇന്നും, എല്ലാ പ്രേതകഥകളെയും പോലെ, ഇതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നു മാത്രം.

English Summary : The Legend Of Mississippi’s Three-Legged Lady Will Make Your Hair Stand On End

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com