ADVERTISEMENT

മനുഷ്യരെ ഞെട്ടിക്കാൻ പ്രകൃതി പൊട്ടിക്കുന്ന ബോംബുകളാണ് അഗ്നിപർവതങ്ങൾ. അവയ്ക്കു നേരെ മനുഷ്യരും ബോംബുകൾ പ്രയോഗിച്ചാലോ? അത്തരമൊരു സംഭവവും നടന്നിട്ടുണ്ട് യുഎസിന്റെ അധീനതയിലുള്ള ഹവായ് ദ്വീപസമൂഹങ്ങളിലൊന്നായ ബിഗ് ഐലന്റിൽ. കുപ്രസിദ്ധമാണ് അവിടത്തെ മോണ ലോവ എന്ന അഗ്നിപർവതം. ഇടയ്ക്കിടെ പൊട്ടിത്തെറിച്ച് ജനത്തെ ഞെട്ടിക്കുകയാണു പ്രധാന പരിപാടി. എന്നാൽ ലാവയുടെ ഒഴുക്കിന്റെ ഗതി കടലിലേക്കു തിരിച്ചുവിട്ടു ജനം പലപ്പോഴും രക്ഷപ്പെടുകയാണു പതിവ്. 1935നവംബറിലും അത്തരമൊരു പൊട്ടിത്തെറിയാണെന്നാണ് ഗവേഷകർ കരുതിയത്. എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് നോക്കാനെത്തിയ ഡോ.തോമസ് എ. ജാഗ്ഗറിനും കാര്യമായ പ്രശ്നങ്ങൾ കാണാനായില്ല. 

ഹവായ് വോൾക്കാനോ ഒബ്സർവേറ്ററിയ്ക്കു പിന്നിൽ പ്രവർത്തിച്ച ഗവേഷകനാണ് ജാഗ്ഗർ. അഗ്നിപർവതത്തിനു സമീപത്തെ ഹിലോ എന്ന  ‌നഗരത്തിന് സ്ഫോടനം എന്തെങ്കിലും ഭീഷണി ഉയർത്തുന്നുണ്ടോയെന്നായിരുന്നു അദ്ദേഹം പരിശോധിച്ചത്. എന്നാൽ ലാവയുടെ ഒഴുക്ക്  വടക്കു പടിഞ്ഞാറൻ ഭാഗത്തേക്കാണെന്ന ആശ്വാസത്തിൽ അദ്ദേഹം തിരികെപ്പോയി. ഒരു മാസം കഴിഞ്ഞപ്പോൾ സമീപത്തു വീണ്ടുമൊരു അഗ്നിപർവതമുഖം തുറന്ന് ലാവ പുറത്തേക്കൊഴുകാൻ തുടങ്ങി. അതാകട്ടെ കൃത്യമായി ലക്ഷ്യമിട്ടത് ഹിലോയെ ആയിരുന്നു. ആ സമയം ഏകദേശം 20,000 പേർ താമസിക്കുന്നുണ്ടായിരുന്നു ഹിലോയിൽ. ദ്വീപിലെ ടൂറിസത്തെ വരെ ബാധിക്കുന്ന ഭീഷണിയായി മോണ ലോവയിലെ ലാവയുടെ ഒഴുക്ക് മാറി. 

ദിവസത്തിൽ ഒരു മൈൽ ദൂരം എന്ന കണക്കിലായിരുന്നു ലാവ ഒഴുകി നീങ്ങിയത്. ഹിലോയിലെ നഗരകേന്ദ്രത്തിൽനിന്ന് 50 മൈൽ ദൂരെ മാത്രമായിരുന്നു അഗ്നിപർവതം. എന്തു ചെയ്യണമെന്നു പകച്ചു പോയ പ്രദേശവാസികൾക്കു മുന്നിൽ ജാഗ്ഗർ ഒരു പോംവഴി വച്ചു. ദ്വീപിലെ പലയിടത്തും ടിഎൻടി സ്ഥാപിച്ച് സ്ഫോടനങ്ങൾ നടത്തുക. അതുവഴിയുണ്ടാകുന്ന ചാലുകളിലൂടെ ലാവയുടെ ഒഴുക്ക് തിരിച്ചുവിടുക! ഗവേഷകനായ ഗ്വിഡോ ഗിയാകോമെറ്റിയാണു പറഞ്ഞത് ബോംബ് സ്ഥാപിക്കുന്നതിനു പകരം ആകാശത്തുനിന്ന് അവ പ്രയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന്. അതിന് സഹായിക്കാനായി യുഎസ് സേനയുണ്ടായിരുന്നു. സേനയുടെ തന്ത്രപ്രധാന താവളങ്ങളിലൊന്നു കൂടിയായിരുന്നു ഹവായ്. വൈകാതെ ജാഗ്ഗർ യുഎസ് വ്യോമസേനയുടെ സഹായം തേടി, അവർ സഹായിക്കാമെന്നും ഏറ്റു. 10 ബി–3, ബി–4 ബോംബർ വിമാനങ്ങളും വിട്ടുകൊടുത്തു.  

mauna-loa-volcano-bombing

രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു അഗ്നിപർവതത്തിനു മുകളിലെ ബോംബിങ്. ആദ്യം 20 ‘പോയിന്റർ’ ബോംബുകളാണ് വർഷിച്ചത്. അവയിൽ ചെറു സ്ഫോടനങ്ങളാണുണ്ടാവുക. തുടർന്ന് ബോംബ് വീണ ഭാഗങ്ങളിൽ കറുത്തനിറത്തിൽ വെടിമരുന്ന് പരക്കും. രണ്ടാം ഘട്ടത്തിലാണ് ശക്തിയേറിയ ബോംബ് പ്രയോഗം. ആകാശത്തുനിന്നു നോക്കുമ്പോൾ, ബോംബ് വീഴേണ്ട സ്ഥലം കൃത്യമായി ‘പോയിന്റ്’ ചെയ്യുന്നതിനു വേണ്ടിയായിരുന്നു പോയിന്റർ ബോംബുകൾ ഉപയോഗിച്ചത്. രണ്ടാം ഘട്ടത്തിൽ 20 എംകെ ഐ ബോംബുകളാണ് പ്രയോഗിച്ചത്. ഓരോന്നിലും നിറച്ചിരുന്നതാകട്ടെ 355 പൗണ്ട് ടിഎൻടിയും. ക്രിസ്മസ് കഴിഞ്ഞ് രണ്ടു ദിവസത്തിനപ്പുറം 40 ബോംബുകൾ സൈന്യം വർഷിച്ചു. പലയിടത്തും അത്യുഗ്രൻ സ്ഫോടനം നടന്നു. വൈകാതെതന്നെ ലാവയുടെ ഒഴുക്ക് നിലയ്ക്കുകയും ചെയ്തു. തന്റെ പദ്ധതി വിജയം കണ്ടെന്ന് ജാഗ്ഗർ റിപ്പോർട്ട് നൽകി. എന്നാൽ ഇന്നും പല ഗവേഷകരും അതു വിശ്വസിച്ചിട്ടില്ല. 

ബോംബ് സ്ഫോടനത്തിലൂടെ ചാലുകളുണ്ടാക്കി അതുവഴി ലാവ ഒഴുക്കി വിടാനായിരുന്നു ജാഗ്ഗറിന്റെ നീക്കം. എന്നാൽ സ്ഫോടനത്തിനു ശേഷം നടത്തിയ പരിശോധനയിൽ അദ്ദേഹം കണ്ടത് മറ്റൊന്നായിരുന്നു. പലയിടത്തും ബോംബ് വീണുണ്ടായ ഗർത്തത്തിലൂടെ ലാവ പുറത്തെത്തി. അവ തണുത്തുറഞ്ഞ് ഒരു മതിലു പോലെ ഉറച്ചു. അതോടെ  ലാവയുടെ സ്വസ്ഥമായ ഒഴുക്കിന് തടസ്സം വന്നു. മാത്രവുമല്ല, അതിനോടകം ലാവയുടെ ഒഴുക്കിന്റെ ശക്തിയും കുറഞ്ഞിരുന്നു. ‘ബോംബിങ് ഓഫ് മോണ ലോവ’ എന്നു പ്രശസ്തമായ 1935ലെ സ്ഫോടനം ലാവയുടെ ഒഴുക്ക് തടയാൻ ഹവായിയിൽ നടത്തുന്ന ആദ്യ സ്ഫോടനം കൂടിയായിരുന്നു. 1942ലും സമാനമായ നീക്കം നടന്നിരുന്നു. എന്നാൽ രണ്ടിന്റെയും ഫലപ്രാപ്തി ഇന്നും തർക്ക വിഷയമാണ്. 2020 മാർച്ചിൽ മോണ ലോവയുടെ മുകളിൽനിന്ന് രണ്ട് പോയിന്റർ ബോംബുകൾ ഒരു പർവതാരോഹകൻ കണ്ടെത്തി അധികൃതരെ വിവരം അറിയിച്ചിരുന്നു. പോയിന്റർ ബോംബുകളായതിനാൽത്തന്നെ അവ ഭീഷണി സൃഷ്ടിക്കുന്നതുമായിരുന്നില്ല.

English Summary : Mauna loa volcano bombing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com