ADVERTISEMENT

രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾ അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ലോകം പിടിച്ചടക്കാനിറങ്ങിയപ്പോൾ അവരെ പ്രതിരോധിക്കാൻ പല രാജ്യങ്ങളും പല തന്ത്രങ്ങളും പയറ്റിയിരുന്നു. യുകെയുടെ അന്നത്തെ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ അക്കാലത്ത് നാസികൾക്കെതിരെ ഒരുക്കിയത് ഒരു രഹസ്യ സൈനിക സംഘത്തെത്തന്നെയായിരുന്നു. ഒളിപ്പോരിൽ ഉൾപ്പെടെ പ്രഗദ്ഭരായ ഒരു ഗറില്ലാ സംഘത്തെ. ചർച്ചിലിന്റെ രഹസ്യപ്പട്ടാളം എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. ഇവരുടെ ആക്രമണം എങ്ങനെ, എവിടെ വച്ച് എന്നൊന്നും ആർക്കും അറിയില്ലായിരുന്നു. അത്രയേറെ രഹസ്യാത്മകമായതിനാൽത്തന്നെ ഇവരുടെ താവളങ്ങളെപ്പറ്റിയും അധികമാർക്കും അറിവുണ്ടായിരുന്നില്ല. യുദ്ധ ശേഷം പലതും നശിച്ചു, ചിലത് സൈന്യംതന്നെ നശിപ്പിച്ചു. പിന്നീട് പല കാലങ്ങളിലായി പലയിടത്തുനിന്നും ഇത്തരം രഹസ്യ ബങ്കറുകളും മറ്റു താവളങ്ങളും കണ്ടെത്തിയപ്പോഴായിരുന്നു എത്രമാത്രം ശക്തമായിരുന്നു ചർച്ചിലിന്റെ രഹസ്യസൈന്യമെന്നു ലോകത്തിനു മനസ്സിലായത്. 

തെക്കൻ സ്കോട്‌ലൻഡിൽനിന്ന് 2020ൽ കണ്ടെത്തിയ ബങ്കറുകളിലൊന്ന് അത്തരത്തിലുള്ളതായിരുന്നു. സൗത്ത് എഡിൻബറയിലെ കാടുകളിലൊന്നിൽ ജോലിയെടുത്തുകൊണ്ടിരുന്നവരാണ് ഏകദേശം നാലടി താഴെയായി മണ്ണിൽ ബങ്കർ കണ്ടെത്തിയത്. തകര ഷീറ്റ് കൊണ്ടായിരുന്നു അതിന്റെ മേൽക്കൂര. സിമന്റ് പാളി ഷീറ്റിനു താഴെ തയാറാക്കിയിരുന്നു. നാലു വശത്തും ഇഷ്ടിക കൊണ്ട് ചുമരുകളും തീർത്തിരുന്നു. ഒരു സമയം ഏഴ് സൈനികർക്ക് ജീവിക്കാൻ പറ്റുന്ന വിധത്തിലുള്ള സൗകര്യങ്ങളായിരുന്നു ബങ്കറിനുണ്ടായിരുന്നത്. ഏകദേശം 23 അടി നീളവും 10 അടി വീതിയുമുള്ള ബങ്കറിൽ കിടക്കകളും ഒരു മേശയും പാചകത്തിനുള്ള സ്റ്റവുമെല്ലാമുണ്ടായിരുന്നു. ഏതാനും മാസം, പുറത്തേക്കു പോലുമിറങ്ങാതെ ബങ്കറിനകത്തുതന്നെ ഒളിച്ചു കഴിയാനുള്ള സംവിധാനമാണുണ്ടായിരുന്നത്. 

winston-churchill-s-secret-army1

ശത്രുസൈന്യം പ്രദേശത്തേക്കു കടക്കുന്നുണ്ടോയെന്നു തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. ഒട്ടേറെ ആയുധങ്ങളും നിറച്ചിരുന്നു ബങ്കറിൽ. റിവോൾവറുകൾ, സ്റ്റെൻ ഗണ്ണുകൾ, സബ്‌മെഷീൻ ഗണ്ണുകൾ, സ്ഫോടക വസ്തുക്കൾ എന്നിവയ്ക്കൊപ്പം ദൂരേക്ക് ഉന്നംപിടിച്ചു വെടിവയ്ക്കാനാകുന്ന സ്നൈപർ ഗണ്ണുകളും ബങ്കറിലുണ്ടായിരുന്നു. ആരെങ്കിലും ഗ്രനേഡ് എറിഞ്ഞാൽപ്പോലും കേടുപറ്റാത്ത വിധമായിരുന്നു ബങ്കറിന്റെ നിർമാണം. ബങ്കറിന്റെ അകത്തേക്കു പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും ചെറു വഴികൾ ഒരുക്കിയിരുന്നു. എന്നാൽ ഇവ തിരിച്ചറിയാനാകാത്ത വിധം പലതരം അവശിഷ്ടങ്ങളും മറ്റും നിറച്ച നിലയിലായിരുന്നു. സ്വന്തം ജീവൻ വിലകൊടുത്തും നാസികളിൽനിന്ന് യുകെയെ രക്ഷിക്കുകയായിരുന്നു ‘സ്‌കാലി‌വാഗ്സ്’ എന്നും വിളിപ്പേരുണ്ടായിരുന്ന ഈ സൈന്യത്തിന്റെ ലക്ഷ്യം. 

സൈന്യത്തിനെ പിന്തുണയ്ക്കാനുള്ള സഹായ യൂണിറ്റായിട്ടായിരുന്നു ഇവരുടെ പ്രവർത്തനം. നാസികൾ ഏതെങ്കിലും യുകെ പ്രദേശത്തേക്കു കടന്നതായി കണ്ടെത്തിയാൽ ആരോടും പറയാതെ ഇവർ അപ്രത്യക്ഷരാകും. ഏതു പ്രദേശത്തു റിപ്പോർട്ട് ചെയ്യണമെന്ന് ഓരോ രഹസ്യ സൈന്യാംഗത്തിനും നേരത്തേ മുദ്ര വച്ച കവറിൽ അറിയിപ്പ് നൽകിയിട്ടുണ്ടാകും. അവിടെയുള്ള താവളങ്ങളിലോ ബങ്കറുകളിലോ ആയിരിക്കും പിന്നീട് സൈനികർ ‘പൊങ്ങുക’. നാസികളെ യുകെയിലെ ആരെങ്കിലും സഹായിക്കുന്നതായി കണ്ടെത്തിയാൽ അവരെ കൊലപ്പെടുത്താനുള്ള അധികാരം പോലും ഉന്നത രഹസ്യ സൈന്യാധിപർക്കു നൽകിയിരുന്നു. ഗ്രാമപ്രദേശങ്ങളിലായിരുന്നു ഈ സൈനികരുടെ സേവനം പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത്. ഈ പ്രദേശങ്ങൾ നല്ല പോലെ അറിയാവുന്നവർക്കു പരിശീലനം നൽകിയായിരുന്നു സൈന്യത്തിലേക്കു സ്വീകരിച്ചത്. 

winston-churchill-s-secret-army2

ചെറുസംഘങ്ങളായി പ്രവർത്തിച്ച ഇവരുടെ പ്രധാന ലക്ഷ്യം നാസികൾക്ക് എത്തിച്ചിരുന്ന ഭക്ഷണവും വെടിക്കോപ്പുകളുമെല്ലാം തകർക്കുകയെന്നതായിരുന്നു. നാസികളുടെ തന്ത്രപ്രധാന കേന്ദ്രം തകർക്കുക, ചാരന്മാരെ ഇല്ലാതാക്കുക തുടങ്ങിയ ദൗത്യങ്ങളുമുണ്ടായിരുന്നു. പ്രത്യേക യൂണിഫോം പോലും പലർക്കുമുണ്ടായിരുന്നില്ല. ചിലരാകട്ടെ പ്രാദേശിക പൊലീസിന്റെ ഭാഗമാണെന്നാണു പറഞ്ഞിരുന്നത്. ഇവർക്കായി യൂറോപ്പിന്റെ പല ഭാഗങ്ങളിലും നൂറുകണക്കിനു ബങ്കറുകളാണു നിർമിച്ചിരുന്നത്. ബങ്കറുകളിൽ ചിലത് സൈനിക റെക്കോർഡുകളിലുണ്ടായിരുന്നു. എന്നാൽ സ്കോട്‌ലൻഡിൽ കണ്ടെത്തിയ ബങ്കറിനെപ്പറ്റി ഒരിടത്തും പരാമർശമുണ്ടായിരുന്നില്ല എന്നതാണ് എത്രമാത്രം തന്ത്രപ്രധാനമായിരുന്നു അതെന്നു വ്യക്തമാക്കുന്നത്. 

English Summary : Winston Churchill's secret army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com