ADVERTISEMENT

1970കളിലാണ് പുരാവസ്തു ഗവേഷകർ പോളണ്ടിലെ ക്രാക്കോവിലുള്ള കാസിമിർ നാലാമൻ യഗേല്ലോൺ രാജാവിന്റെ കല്ലറ തുറക്കുന്നത്. മരംകൊണ്ടുള്ള ആ കല്ലറ കാഴ്ചയിലും കൗതുകകരമായിരുന്നു. തുറക്കുമ്പോൾ ഗവേഷകരിൽ ചിലർ തമാശയ്ക്കു പറഞ്ഞു– ഇനി ഈ കല്ലറയിലും ഏതെങ്കിലും തരത്തിലുള്ള ശാപം ഒളിച്ചിരിപ്പുണ്ടാകുമോ? ഈജിപ്തിലെ തുത്തൻഖാമന്റെ കല്ലറയെ പിന്തുടർന്നുള്ള പല തരം ശാപകഥകൾ പാശ്ചാത്യലോകത്ത് പ്രചരിച്ചിരുന്ന കാലം കൂടിയായിരുന്നു അത്. എന്തായാലും ഗവേഷകർ തമാശയ്ക്കു പറഞ്ഞത് വൈകാതെ യാഥാർഥ്യമായി, കാസിമിർ രാജാവിന്റെ കല്ലറ തുറന്നവർ പല തരം രോഗങ്ങൾ ബാധിച്ച് അതിദാരുണമായി മരിക്കാൻ തുടങ്ങി. 

12 പേരുടെ സംഘമായിരുന്നു കല്ലറ തുറന്നത്. സംഭവം നടന്ന് ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ കൂട്ടത്തിലെ നാലു പേർ അപ്രതീക്ഷിതമായി മരിച്ചു. എങ്ങനെയായിരുന്നു മരണമെന്നു പോലും കണ്ടെത്താനായില്ല. കിട്ടിയ അവസരം മാധ്യമങ്ങളും വിട്ടുകളഞ്ഞില്ല. ഈജിപ്തിലെ കല്ലറ ശാപം പോളണ്ടിലും ആവർത്തിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ പരന്നു. സോഷ്യലിസ്റ്റ് രാജ്യമായ പോളണ്ടിൽ 1970കളിൽ പല ഗവേഷണങ്ങളും അനുവദിച്ചിരുന്നില്ല. ചരിത്രപരമായ പ്രാധാന്യമുള്ള പലയിടങ്ങളും പഠനത്തിന്റെ ഭാഗമായി പരിശോധിക്കാൻ പോലും അനുവദിച്ചിരുന്നില്ല. അനുവാദം ലഭിച്ചാലാകട്ടെ അത്രയേറെ ആവേശത്തോടെയായിരുന്നു ഗവേഷകർ ഓരോയിടവും പരിശോധിച്ചിരുന്നത്. 

ക്രാക്കോവിലെ ആർച് ബിഷപ്പിന് ഗവേഷണ വിഷയങ്ങളിൽ താൽപര്യമുണ്ടായിരുന്നതിനാലാണ് ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് കാസിമിറിന്റെ കല്ലറ തുറക്കാൻ അനുമതി നൽകിയത്. 500 വർഷം മുൻപ് മരിച്ച രാജാവിന്റെ കല്ലറ തുറക്കുന്ന വാർത്ത ജനങ്ങളിലും കൗതുകം നിറച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് രാജാവിന്റെ കല്ലറ റഷ്യക്കാർ കൊള്ളയടിച്ചോയെന്ന സംശയവും നിലനിന്നിരുന്നു. പല രാജകീയ കല്ലറകളും അത്തരത്തിൽ  കൊള്ളയടിക്കപ്പെട്ടിരുന്നു. എന്നാൽ കാസിമിറിന്റെ കല്ലറയ്ക്ക് ഒരനക്കവും തട്ടിയിരുന്നില്ല. പോളണ്ടിലെ പ്രശസ്തമായ വാവെൽ കത്തീഡ്രലിലായിരുന്നു രാജാവിനെ അടക്കം ചെയ്തിരുന്നുത്. 

1427 നവംബർ 30നു ജനിച്ച അദ്ദേഹം 1447ൽ പോളണ്ടിന്റെ രാജാവായി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു അദ്ദേഹം. അക്കാലത്ത് യൂറോപ്പിലെ മികച്ച അധികാരകേന്ദ്രങ്ങളിലൊന്നു കൂടിയായി പോളണ്ട്. രാജ്യം സാമ്പത്തികമായും അഭിവൃദ്ധി പ്രാപിച്ചു. മറ്റു യൂറോപ്യൻ രാജ്യങ്ങൾക്കു മുന്നിൽ മികച്ച മാതൃകയുമായി മാറി കാസിമിർ. പല രാജ്യങ്ങളും അവരുടെ പരമോന്നത ബഹുമതികളും നൽകി അംഗീകരിച്ചു. മരണം വരെ പോളണ്ടിന്റെ ഭരണ തലപ്പത്തുണ്ടായിരുന്നു അദ്ദേഹം. കാലാവസ്ഥ വെല്ലുവിളികൾ ഉയര്‍ത്തിയിട്ടും വാവെൽ കത്തീഡ്രലിൽത്തന്നെ അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കി. വളരെ ലളിതമായ കല്ലറയാണ് അദ്ദേഹത്തിനായി ഒരുക്കിയത്. 

മരത്തിന്റെ കല്ലറയിൽ, വിലയേറിയ വസ്ത്രങ്ങളിൽ പൊതിഞ്ഞായിരുന്നു മൃതദേഹം അടക്കിയത്. കാലാവസ്ഥയിലെ പ്രശ്നം കാരണം, തലസ്ഥാനത്തേക്ക് എത്തിക്കും മുൻപ് രാജാവിന്റെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. അതോടെ പരിചാരകർ മൃതദേഹത്തിനു ചുറ്റും ചുണ്ണാമ്പുകൊണ്ട് മൂടി. ശവപ്പെട്ടിക്കു ചുറ്റും പലതരം വസ്ത്രങ്ങളും മരക്കറയും ചുറ്റി ഭദ്രമാക്കി. അങ്ങനെയാണ് കല്ലറയിൽ അടക്കിയതും. പിന്നെയും 500 കൊല്ലം കഴിഞ്ഞാണ് അത്തരം വസ്തുക്കൾ ശവപ്പെട്ടിയിൽ ഉപയോഗിച്ചതിന്റെ അപകടം ലോകത്തിനു മനസ്സിലായത്. 1973 ഏപ്രിൽ 13നാണ് ഗവേഷകര്‍ കല്ലറ തുറന്നത്. മരംകൊണ്ടുള്ള ശവപ്പെട്ടി ദ്രവിച്ചു പൊടിഞ്ഞിരുന്നു, അതോടൊപ്പം രാജാവിന്റെ മൃതദേഹ അവശിഷ്ടങ്ങളും കിടപ്പുണ്ടായിരുന്നു. 

കല്ലറയിലെ പരിശോധന പുരോഗമിക്കുന്നതിനിടെ ചില ഗവേഷകർ അജ്ഞാത രോഗബാധയേറ്റു മരിച്ചു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ചിലർക്ക് മസ്തിഷ്കാഘാതം സംഭവിച്ചു. ഏതാനും വർഷത്തിനിടെ ചിലർ കാൻസർ ബാധിച്ചും മരിച്ചു. കാസിമിറിന്റെ കല്ലറയിലും അവശിഷ്ടങ്ങൾ പരിശോധിച്ച ലാബറട്ടറിയിലും ജോലിയെടുത്ത ഏകദേശം 12–15 പേരാണ് അസ്വാഭാവികമായി പല കാലങ്ങളിൽ മരിച്ചതായി കണ്ടെത്തിയത്. രാജാവിന്റെ ശാപമാണെന്ന കഥ വർഷങ്ങളോളം പ്രചരിച്ചു.  സൂക്ഷ്മജീവികളെപ്പറ്റിയുള്ള പഠനമായ മൈക്രോബയോളജി കാര്യമായി വികസിച്ചിട്ടില്ലാത്ത നാളുകൾ കൂടിയായിരുന്നു അത്. പുരാവസ്തു ഗവേഷണത്തിൽ അതിന്റെ പ്രാധാന്യത്തെപ്പറ്റി ആരും ചിന്തിച്ചുപോലും തുടങ്ങിയിരുന്നില്ല! എന്നാൽ മൈക്രോബയോളജിയിൽ ഗവേഷണം മുന്നേറിയതോടെ ഒടുവിൽ രാജാവിന്റെ ശാപകഥയ്ക്കു പിന്നിലെ സത്യം ലോകത്തിനു മുന്നിലെത്തി. ആസ്‌പെർജില്ലസ് ഫ്ലേവസ് എന്ന പംഗസായിരുന്നു വില്ലൻ. 

ജൈവവസ്തുക്കളിൽ പറ്റിപ്പിടിച്ചു വളരുന്ന ഇവ ചെടികളിലും മനുഷ്യരിലും ഒരു പോലെ രോഗബാധയ്ക്കു കാരണമാകുന്നതാണ്. വർഷങ്ങളോളം അടഞ്ഞു കിടന്ന കാസിമിർ രാജാവിന്റെ കല്ലറയിലെ അന്തരീക്ഷമാകെ ഈ ഫംഗസുകളായിരുന്നു. അകത്തേക്കു കടന്ന ഗവേഷകരാകട്ടെ ഇതു ശ്വസിച്ചു. പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഇവ ആദ്യം ആക്രമിക്കുക. അത്തരത്തിലുള്ളവരാണ് പോളണ്ടിൽ ആദ്യം മരിച്ചു വീണതും. ഈ സംഭവത്തിനു പിന്നാലെയാണ് പ്രാചീന കാലത്തെ കല്ലറകളിലും മറ്റും കയറുമ്പോൾ രോഗപ്രതിരോധ ശേഷി കുറഞ്ഞവരെ ഒഴിവാക്കാൻ ആരംഭിച്ചത്. ആസ്‌പെർജില്ലസ് കൂടാതെ മെഡീവൽ കാലത്തോളം പഴക്കമുള്ള പെനിസിലിം റബ്രം, പെനിസിം റുഗോൽസം എന്നീ ഫംഗസുകളെയും കാസിമിർ രാജാവിന്റെ കല്ലറയിൽ കണ്ടെത്തിയിരുന്നു. ഇവയെല്ലാം ചേർന്ന് അഫ്ളടോക്സിൻ എന്ന വിഷവസ്തുവും ഉൽപാദിപ്പിച്ചിരുന്നു. കാൻസറിനു വരെ കാരണമാകുന്നതാണ് ഇത്. ശ്വസിച്ചാൽ മരണത്തിനു തുല്യമായ ദുരിതം ഉറപ്പ്. എന്തായാലും കാസിമിറിന്റെ കല്ലറ പരിശോധനയ്ക്കു ശേഷം ഗവേഷകർ ഭദ്രമായി പൂട്ടി. ഫംഗസിന്റെ സത്യം പുറത്തുവന്നതോടെ ശാപകഥകളും ലോക്കറിൽവച്ചു പൂട്ടിയ അവസ്ഥയായി.

English Summary : The Cursed Tomb of the Polish King Casimir IV Jagiellon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com