ADVERTISEMENT

ഒരൊറ്റ മോതിരം ഒട്ടേറെ ഓസ്കർ പുരസ്കാരം ഒറ്റയടിക്കു നേടിയെടുത്ത കഥയാണ് ‘ദ് ലോഡ് ഓഫ് ദ് റിങ്‌സ്’ സിനിമയുടേത്. ചലച്ചിത്രലോകത്ത് ഇത്രയേറെ പ്രസിദ്ധമായ മറ്റൊരു മോതിരമുണ്ടാവില്ല. ചിത്രത്തിലെ വില്ലനായ സോറോൺ ദൈവം ലോകം പിടിച്ചെടുക്കുന്നതിനു വേണ്ടി തയാറാക്കിയതാണ് ‘ദ് റിങ്’. ബ്രിട്ടിഷ് എഴുത്തുകാരനായ ജെ.ജെ.ആർ. ടോൾക്കീൻ 1930–50കളിൽ എഴുതിയ നോവലുകളെ അടിസ്ഥാനമാക്കിയാണ് 2001ൽ ദ് ലോഡ് ഓഫ് ദ് റിങ് സീരീസ് സിനിമകൾക്കു തുടക്കമിട്ടത്. പലരും ടോൾക്കീനോടു ചോദിച്ചിട്ടുണ്ട്, എവിടെനിന്നാണ് ഇത്തരമൊരു മോതിരത്തിന്റെ ആശയം ലഭിച്ചതെന്ന്. ചെറിയ സൂചനകൾ അദ്ദേഹം നൽകിയിട്ടുമുണ്ട്. അതിൽ ഏറ്റവുമധികം പേർ വിശ്വസിക്കുന്ന വിശദീകരണത്തിനു പിന്നിൽ ഒരു കഥയുണ്ട്. ഒരു ശാപത്തിന്റെ കഥ. 

എഡി നാലാം നൂറ്റാണ്ടിലാണ് ഈ സംഭവം നടക്കുന്നത്. സിൽവേനസ് എന്ന റോമാക്കാരൻ ലൈഡ്‌നി എന്ന സ്ഥലത്തെ കുന്നിനു മുകളിലുള്ള ക്ഷേത്രത്തിലെത്തിയത് ഒരു പ്രത്യേക ആവശ്യവുമായിട്ടായിരുന്നു. ഇന്നത്തെ ഇംഗ്ലണ്ടിലാണ് ലൈഡ്‌നി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമാണ് അവിടെയുള്ള, സെൽറ്റിക് ദൈവം നോഡൻസിന്റെ ക്ഷേത്രം. പണ്ടുകാലത്ത് കിഴക്കൻ, പടിഞ്ഞാറൻ, മധ്യ യൂറോപ്യൻ പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരാണ് സെൽറ്റുകൾ എന്നറിയപ്പെട്ടിരുന്നത്. ഇന്നത്തെ യുക്രെയ്ൻ, ഫ്രാൻസ്, യുകെ എന്നിവ ഉൾപ്പെട്ട പ്രദേശത്തായിരുന്നു ഇവരുടെ ജീവിതം. വേട്ടയാടൽ, കടൽ, രോഗശമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദൈവമാണ് നോഡൻസ്. റോമാക്കാരുടെ മാർസ് ദേവനു തുല്യമായിരുന്നു ഈ സെൽറ്റിക് ദൈവത്തിന്റെ ശക്തി. മാത്രവുമല്ല ശാപങ്ങൾ നൽകുന്നതിലും കുപ്രസിദ്ധനായിരുന്നു. 

Photo Credit :  Wikipedia
Photo credit : Wikipedia

ക്ഷേത്രത്തിലെ പ്രത്യേക ഫലകത്തിൽ ശാപവാക്കുകൾ എഴുതി സമർപ്പിച്ചാൽ അതു ഫലിക്കുമെന്നാണു വിശ്വാസം. ഡെഫിക്‌സിയോ എന്നാണ് അത്തരം ഫലകങ്ങളുടെ പേര്. സിൽവേനസിന്റെ പ്രശ്നം, അദ്ദേഹത്തിന്റെ മോതിരം കളവുപോയി എന്നതാണ്. സെനിസ്യാനസ് എന്നയാളാണ് അതെടുത്തതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. സിൽവേനസ് എന്തു ചെയ്തെന്നോ? നോഡൻസിന്റെ ക്ഷേത്രത്തിൽ കയറി ഒരു ഫലകത്തിൽ നോഡന്‍സിനുള്ള സന്ദേശം എഴുതി. തന്റെ നഷ്ടപ്പെട്ട സ്വർണ മോതിരത്തിന്റെ പകുതി നോഡൻസിനു സമർപ്പിച്ചായിരുന്നു ആ എഴുത്ത്. ഇനി സെനിസ്യാനസ് ആ മോതിരം തിരികെ ക്ഷേത്രത്തിൽ എത്തിക്കുന്നതു വരെ അയാളെ രോഗങ്ങൾ പിന്തുടരണമെന്നും എഴുതിവച്ചു. അയാളെ മാത്രമല്ല, ആ മോതിരം ആരെല്ലാം കയ്യിൽ വയ്ക്കുന്നോ അവരെയെല്ലാം ശാപം പിന്തുടരണമെന്നും ആവശ്യപ്പെട്ടു. 

ഒരിഞ്ച് വ്യാസവും 12 ഗ്രാം ഭാരവുമുള്ള സ്വർണ മോതിരമായിരുന്നു കളവു പോയത്. 10 മുഖങ്ങളുണ്ടായിരുന്നു അതിന്. അതിലൊന്നിന് ചതുരാകൃതിയായിരുന്നു. അതിൽ വീനസ് ദേവതയുടെ മുഖം കൊത്തിവച്ചിരുന്നു. ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ആ ഫലകം കാലങ്ങളോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നു. എന്നാൽ സിൽവേനസിന്റെ മോതിരം 1785ൽ കണ്ടെത്തി. ഇംഗ്ലണ്ടിലെ സിൽചെസ്റ്ററിലുള്ള ഒരു കൃഷിയിടം ഉഴുതുമറിച്ചപ്പോഴായിരുന്നു അത്. അതിൽ പക്ഷേ സെനിസിയാനസിന്റെ പേര് കൊത്തിവച്ചിരുന്നു. സിൽവേനസിന്റെ കയ്യിൽനിന്ന് മോതിരം മോഷ്ടിച്ചതിനു ശേഷം തന്റെ പേര് സെനിസിയാനസ് എഴുതിച്ചേർത്തതാകാമെന്നാണു കരുതുന്നത്. കണ്ടെത്തിയ സമയത്ത് അതിനു പിന്നിലെ കഥ ആർക്കും അറിയില്ലായിരുന്നു. മോതിരം എങ്ങനെ അവിടെയെത്തി എന്നും അറിയില്ല. 

എന്തായാലും ലൈഡ്‍നിയിൽനിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയായിരുന്നു സിൽചെസ്റ്റർ. മോതിരം ലഭിച്ച കർഷകർ അത് ‘ദ് വൈൻ’ എന്നു പേരിട്ട ധനികഗൃഹത്തിൽ താമസിക്കുന്ന ഷൂട്ട് കുടുംബത്തിനു വിറ്റു. ചരിത്രത്തിലും പുരാവസ്തു ശാസ്ത്രത്തിലുമെല്ലാം താൽപര്യമുള്ളവരായിരുന്നു അവർ. 1888ൽ കുടുംബത്തിലെ ഷാലോനെർ ഷൂട്ട് എന്ന വ്യക്തി മോതിരത്തെപ്പറ്റി ഒരു പഠനം പ്രസിദ്ധീകരിച്ചു. അതിനോടകം വൈൻ റിങ് എന്നും അതു പേരെടുത്തിരുന്നു. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് 1929ലാണ് സിൽവേനസിന്റെ ശാപവുമായി മോതിരത്തിനുള്ള ബന്ധം കണ്ടെത്തുന്നത്. സിൽവേനസ് ക്ഷേത്രത്തിലുപേക്ഷിച്ച ശാപഫലകം പുരാവസ്തു ഗവേഷകനായ സർ മോർട്ടൈമർ വീലർ കണ്ടെത്തി. അദ്ദേഹവും ഷാലോനെറിന്റെ ഈ പഠനം വായിച്ചിരുന്നു. സിൽവേനസ്, സെനിസിയാനസ് എന്നീ പേരുകൾ ഫലകത്തിലുണ്ടായിരുന്നു. രണ്ടും യുകെയിൽ അത്രയേറെ അറിയപ്പെടാത്ത പേരായതിനാലാണ് മോതിരവും ഫലകവും തമ്മിലുള്ള സാമ്യം വീലർ ശ്രദ്ധിച്ചത്. 

ആ സമയം ഓക്സ്ഫഡ് സർവകലാശാലയിൽ പ്രഫസറായിരുന്നു ടോൾക്കീൻ. വീലറാകട്ടെ അദ്ദേഹത്തിന്റെ സുഹൃത്തും. സെൽറ്റിക് സാഹിത്യത്തിലും ചരിത്രത്തിലും വിദഗ്ധനായിരുന്നു ടോൾക്കീൻ. നോഡൻസ് എന്ന സെൽറ്റിക് ദൈവത്തെക്കുറിച്ച് കൂടുതലറിയാൻ വീലർ സഹായം തേടിയത് ടോൾക്കീന്റെയായിരുന്നു. അദ്ദേഹം പരിശോധിച്ചപ്പോഴാണ് ഈ ശാപകഥ കണ്ടെത്തുന്നത്. മോഷ്ടിക്കപ്പെട്ട മോതിരം യഥാർഥ ഉടമയ്ക്കു തിരികെക്കിട്ടുന്നതു വരെ അതു കൈവശം വയ്ക്കുന്നവരെ ശാപം പിന്തുടരുന്ന ആശയവും ടോൾക്കീന് അങ്ങനെയാണ് ലഭിക്കുന്നത്. എന്നാൽ ലോർഡ് ഓഫ് ദ് റിങ്സിൽ ശാപത്തിന്റെയല്ല ശക്തിയുടെയും അധികാരത്തിന്റെയും അടയാളമായിരുന്നു ‘ദ് റിങ്’. അപ്പോഴും പുസ്തകത്തിലെ വിവരങ്ങളും മോതിരത്തിന്റെ യഥാർഥ കഥയും തമ്മിൽ ഒട്ടേറെ സാമ്യങ്ങളുണ്ടായിരുന്നു. ഇന്നും ടോൾക്കീൻ അക്കാര്യം സമ്മതിച്ചിട്ടില്ലെങ്കിലും...! അപ്പോഴും പല സംശയം ബാക്കിയാണ്. കൈവശം വച്ച എല്ലാവരെയും ഈ മോതിരത്തിന്റെ ശാപം പിന്തുടർന്നിരുന്നോ? ആരാണ്, എന്തുകൊണ്ടാണ് അത് വയലിൽ ഉപേക്ഷിച്ചത്? ഉത്തരങ്ങളെല്ലാം ഒളിപ്പിച്ച് യുകെയിലെ നാഷനൽ ട്രസ്റ്റ് സാംസ്കാരിക സംരക്ഷണ കേന്ദ്രത്തിലുണ്ട് സിൽവേനസിന്റെ ശാപമോതിരം.

English Summary : Ring of Silvianus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com