ADVERTISEMENT

‘ദ് മമ്മി’ സിനിമ കണ്ടവരാരും അതിലെ നായിക ഈവ്‌ലിനെയും വില്ലൻ ഇമോതെപ്പിനെയും മറക്കാനിടയില്ല. അറിയാതെയാണെങ്കിലും ഈവ്‌ലിൻ ‘ബുക്ക് ഓഫ് ദ് ഡെഡ്’ വായിച്ചപ്പോഴാണ് മരണത്തിൽനിന്ന് ഇമോതെപ് ഉയിർത്തെഴുന്നേറ്റത്. സിനിമയിൽ മാത്രമല്ല യഥാർഥത്തിലുമുണ്ട് ബുക്ക് ഓഫ് ദ് ഡെഡ് അഥവാ മരണപ്പെട്ടവരുടെ പുസ്തകം. ഈജിപ്തിൽ ബിസി 1550 മുതൽ ബിസി 50 വരെ പ്രചാരത്തിലുണ്ടായിരുന്നതാണ് ഇതെന്നാണു കരുതപ്പെടുന്നത്. എന്നാൽ പേരു പോലെ ഇതൊരു പുസ്തകമല്ല. ഒട്ടേറെ പാപ്പിറസ് ചുരുളുകൾ പലയിടത്തുനിന്നായി കണ്ടെത്തിയത് കൂട്ടിച്ചേർത്തതാണ്. ആയിരത്തോളം വർഷമെടുത്ത് പുരോഹിതർ എഴുതിയുണ്ടാക്കിയതാണ് ഈ ചുരുളുകൾ. 

മരണത്തിനു ശേഷം പരലോകത്തേക്കുള്ള യാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണ് ചുരുളിൽ പ്രത്യേകതരം മന്ത്രങ്ങൾ എഴുതിച്ചേർക്കുന്നതെന്നാണു വിശ്വാസം. 

ഈജിപ്തിലെ പല കല്ലറകളിൽനിന്നും ഇത്തരം ചുരുളുകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഏകദേശം 13 അടി ഉയരമുള്ള ഒരു പാപ്പിറസ് ചുരുളും ഈജിപ്തിൽ കണ്ടെത്തി. പ്രാചീനകാലത്തെ കല്ലറകൾക്കു പ്രശസ്തമായ സഖാറയിൽനിന്നാണ് ഈ നീളൻ ചുരുളിരുന്ന ക്ഷേത്രവും കണ്ടെത്തിയത്. നിയർതി രാജ്ഞിയുടെ ക്ഷേത്രമായിരുന്നു അത്. നിയർതിയുടെ ഭർത്താവും ഫറവോയുമായിരുന്ന തെതിയുടെ കല്ലറയ്ക്കു സമീപമായിരുന്നു ഈ ക്ഷേത്രം. ബിസി 2323 മുതൽ 2291 വരെ ഈജിപ്ത് ഭരിച്ചിരുന്ന രാജാവായിരുന്നു തെതി. കല്ലുകൊണ്ടു നിർമിച്ചതായിരുന്നു നിയർതി രാജ്ഞിയുടെ ക്ഷേത്രം. അതിനകത്തുണ്ടായിരുന്നത് മണ്‍കട്ടകൾ കൊണ്ടുള്ള മൂന്നു സംഭരണ മുറികൾ. അതിൽ നിറയെയാകട്ടെ രാജാവിനും രാജ്ഞിക്കും വേണ്ടി നിറച്ചുവച്ചിരുന്ന വിലയേറിയ വസ്തുക്കളും. ഇരുവരുടെയും മരണാനന്തരജീവിതത്തിലും ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരിക്കാൻ വേണ്ടിയായിരുന്നു ഈ വസ്തുക്കളെല്ലാം. 

പിരമിഡാകൃതിയിലുള്ള ഈ ക്ഷേത്രത്തിനു സമീപത്തു മറ്റു കല്ലറകളും ഗവേഷകർ കണ്ടെത്തി. ബിസി 1550നും 1186നും ഇടയ്ക്ക് ജീവിച്ചിരുന്നവരുടെ കല്ലറകളായിരുന്നു അവ. എന്നാൽ ഇവയുടെ ഉടമകൾ ആരാണെന്നു മാത്രം വ്യക്തമല്ല. തെതി ഫറവോയുടെ മരണശേഷം അദ്ദേഹത്തിനെ ആരാധിക്കുന്ന ഒരു സംഘം രൂപപ്പെട്ടതായാണു കരുതപ്പെടുന്നത്. ആ സംഘത്തിൽപ്പെട്ടവരെല്ലാം മരണശേഷം രാജാവിനു സമീപത്ത് അടക്കം ചെയ്യപ്പെടാൻ ആഗ്രഹിച്ചു. അങ്ങനെയാണ് തെതിയുടെ കല്ലറയ്ക്കു ചുറ്റും പേരറിയാത്ത ഒട്ടേറെ പേരുടെ ശവപ്പെട്ടികൾ കണ്ടെത്തിയത്. ഓരോ ശവപ്പെട്ടിയിലും വ്യത്യസ്തങ്ങളായ വസ്തുക്കളായിരുന്നു നിറച്ചിരുന്നത്. അത്തരമൊരു ശവപ്പെട്ടിയിലാണ് ബുക്ക് ഓഫ് ദ് ഡെഡിന്റെ ചുരുളുകളിലൊന്നും കണ്ടെത്തിയത്. 

പുസ്തകത്തിന്റെ പതിനേഴാം അധ്യായമായിരുന്നു 13 അടിയുള്ള ചുരുളിൽ ഉണ്ടായിരുന്നത്. Pwkhaef എന്ന പേരും ചുരുളിലുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ചുരുളിന്റെ ഉടമ. അദ്ദേഹത്തിന്റെ പേരിലുള്ള ശവപ്പെട്ടിയും കണ്ടെത്തിയിരുന്നു. ഫറവോയുടെ കുടീരത്തിനു സമീപത്തുനിന്നു കണ്ടെത്തിയ നാലു ശിൽപങ്ങളിലൊന്നിന്റെ പേരും Pwkhaef എന്നായിരുന്നു. ഫറവോയെ മരണശേഷം സേവിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിമകൾ സൂക്ഷിച്ചിരുന്നത്. ഫറവോയുടെ വിശ്വസ്ത ഭൃത്യന്മാരിലൊരാളായിരുന്നു Pwkhaef എന്നും കരുതപ്പെടുന്നു. ബുക്ക് ഓഫ് ദ് ഡെഡിന്റെ പതിനേഴാം അധ്യായത്തിന്റെ മറ്റു പതിപ്പുകളും നേരത്തേ കണ്ടെത്തിയിട്ടുണ്ട്. 

പരലോകത്തു സഞ്ചരിക്കുന്നവർക്ക് ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മാത്രമേ മുന്നോട്ടു പോകാനാകൂ. ആ ചോദ്യങ്ങളും ഉത്തരങ്ങളുമാണു നേരത്തേ കണ്ടെത്തിയ പതിനേഴാം അധ്യായത്തിലുള്ളത്. പുതിയ ചുരുളിലും സമാനമായ ചോദ്യങ്ങളും ഉത്തരങ്ങളുമായിരിക്കുമെന്നാണു ഗവേഷകർ കരുതുന്നത്. ഫറവോയുടെ മറ്റു ഭൃത്യന്മാരുടെ വിവരങ്ങളടങ്ങിയ ഫലകങ്ങളും ചിലയിടത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എല്ലാവരും തെതി രാജാവിനെ ആരാധിച്ചിരുന്നവരായിരുന്നില്ലെന്നു മാത്രം. ഏതെല്ലാം ഫറവോകളുടെ കാലത്തു ജീവിച്ചിരുന്ന ഭൃത്യന്മാരുടെ കല്ലറകളാണ് ഇപ്പോൾ കണ്ടെത്തിയതെന്നും തിരിച്ചറിയേണ്ടതുണ്ട്. ശ്മശാനങ്ങളുടെ ദൈവമായ അനുബിസിനെ ആരാധിച്ചിരുന്ന ഒരു കേന്ദ്രവും ഇതോടൊപ്പം കണ്ടെത്തിയിരുന്നു. ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 

English Summary : 13 foot long Book of the dead scroll found in Egypt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com