ADVERTISEMENT

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയങ്ങളിലൊന്നാണ് ഫ്രാൻസിലെ ടുലൂസ് നാച്വറൽ ഹിസ്റ്ററി മ്യൂസിയം. 32,000 ചതുരശ്ര അടി പ്രദേശത്തായി പ്രദർശനത്തിനൊരുക്കിയിരിക്കുന്നത് 25 ലക്ഷത്തോളം വസ്തുക്കളാണ്. 1796ൽ ആരംഭിച്ച മ്യൂസിയത്തിലെ വസ്തുക്കളിൽ പലതും ഇപ്പോഴും പൂർണമായി പരിശോധിക്കാൻ ഗവേഷകർക്കു സാധിച്ചിട്ടില്ല. ഇടയ്ക്കിടെ പല വസ്തുക്കളും ഗവേഷണത്തിന്റെ ഭാഗമായി പുറത്തെടുക്കുകയും ചെയ്യും. അത്തരത്തിൽ ഏതാനും വസ്തുക്കൾ അടുത്തിടെ ഗവേഷകര്‍ പരിശോധനയ്ക്കെടുത്തിരുന്നു. 1931ൽ തെക്കൻ ഫ്രാൻസിലെ മർസൂല ഗുഹയിൽനിന്നു കണ്ടെത്തിയ വസ്തുക്കളായിരുന്നു ഏറെയും. കൂട്ടത്തിൽ വലുപ്പമേറിയ ഒരു ശംഖിലായിരുന്നു ഗവേഷകരുടെ കൗതുകം. 

ഫ്രാൻസിലെ പീറെനീസ് മലനിരകളോടു ചേർന്നാണ് മർസൂല ഗുഹകളുടെ സ്ഥാനം. പ്രാചീനകാലത്തെ മനുഷ്യരുടെ അവശിഷ്ടങ്ങളും അവർ ഉപയോഗിച്ച വസ്തുക്കളും ഗുഹാചിത്രങ്ങളുമെല്ലാം ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. വേട്ടക്കാരായ ഇവർ സ്ഥിരമായി താവളമടിച്ചിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. ഹിമയുഗത്തിന്റെ അവസാന നാളുകളിൽ ജീവിച്ചിരുന്ന ഇവർ മാഗ്‌ഡലീനിയന്‍ വേട്ടക്കാർ എന്നാണ് അറിയപ്പെട്ടിരുന്നത്. അവിടെനിന്നു കണ്ടെത്തിയ ശംഖിന് മർസൂല ഷെൽ അഥവാ മർസൂലയിലെ ശംഖ് എന്ന പേരും വീണു. 

ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായി പാത്രത്തിനു പകരം ഉപയോഗിച്ചതാണ് ശംഖെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ സൂക്ഷ്മമായി നടത്തിയ പരിശോധനയിലാണ് തങ്ങളുടെ കയ്യിലിരിക്കുന്നത് വെരുമൊരു പാത്രമെല്ലെന്നും അതിവിദഗ്ധമായി നിർമിച്ച സംഗീതോപകരണമാണെന്നും ഗവേഷകര്‍ക്കു മനസ്സിലായത്. ഒറ്റനോട്ടത്തിൽ ശംഖ് പോലെ തോന്നിപ്പിച്ചെങ്കിലും സൂക്ഷ്മമായി പരിശോധിച്ചതോടെ അതിൽ പല രൂപമാറ്റവും വരുത്തിയതായി കണ്ടെത്തി. ഇപ്പോഴും യാതൊരു കുഴപ്പവുമില്ലാതെ അതു പ്രവർത്തിക്കുമെന്നും തിരിച്ചറിഞ്ഞു. മാത്രവുമല്ല, മൂന്നിനം വ്യത്യസ്ത മ്യൂസിക് നോട്ടുകളും അവ പുറപ്പെടുവിച്ചിരുന്നു. 

കാർബൺ ഡേറ്റിങ് പരിശോധനയിലൂടെ അവയുടെ പഴക്കം ബിസി 15,000 വരെ നീളുമെന്നും കണ്ടെത്തി. അതായത് അപ്പർ പാലിയോലിത്തിക് കാലഘട്ടത്തിലാണ് ഇവ ഗുഹയിലെത്തിയത്. യൂറോപ്യൻ ഗുഹാചിത്രങ്ങളുടെ ആവിർഭാവവുമായി ബന്ധപ്പെട്ടായിരുന്നു അതുവരെ മർസൂല ഗുഹ പ്രശസ്തമായിരുന്നത്. ശംഖിന്റെ വരവോടെ ആ ഗുഹയിൽ ജീവിച്ചിരുന്ന മനുഷ്യരുടെ കഴിവുകളെപ്പറ്റി കൂടുതൽ അന്വേഷിച്ചേ മതിയാകൂ എന്ന അവസ്ഥയായി. അത്രയേറെ സുവ്യക്തമായിരുന്നു ശംഖിലെ അവരുടെ കരവിരുത്. ശംഖിന്റെ മേൽഭാഗത്ത് ചെറിയൊരു ദ്വാരമുണ്ടാക്കി അതിലൂടെയായിരുന്നു ശക്തമായി ഊതിയിരുന്നത്. ശംഖിനകത്തും രണ്ട് ദ്വാരങ്ങളുണ്ടാക്കി. അതിലൊന്നിലൂടെ കാറ്റ് കടക്കുകയും മറ്റൊന്നിലൂടെ പുറത്തേക്കു വരികയും ചെയ്യും. അങ്ങനെയാണ് സംഗീതവും പൊഴിച്ചിരുന്നത്. 

ശംഖിന്റെ ഉള്ളിലേക്കു മടങ്ങിയ ഭാഗങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പിടിക്കാനുള്ള എളുപ്പത്തിനായിരുന്നു അത്. ചുവന്ന ചായത്തിന്റെ അവശിഷ്ടവും ശംഖിനകത്തു കണ്ടെത്തി. ചുവന്ന നിറത്തിൽ ഒരു ശംഖിന്റെ ചിത്രം ഗുഹയിൽ കണ്ടെത്തിയിരുന്നു. അതേ രീതിയിൽ തയാറാക്കിയ സംഗീതോപകരണമാണു ലഭിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ക്ക് അതോടെ വ്യക്തമായി. ശംഖു കൊണ്ടു നിർമിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാദ്യോപകരണം കൂടിയായി അതോടെ മർസൂല ഷെൽ. നേരത്തേ എല്ലുകൊണ്ടുള്ള ഓടക്കുഴലും പീപ്പിയുമെല്ലാം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും കൃത്യതയോടെ ഒരു സുഷിരവാദ്യം ആദ്യമായിട്ടായിരുന്നു തിരിച്ചറിഞ്ഞത്. 

മർസൂല ഷെല്ലിൽനിന്നുള്ള സംഗീതവും ഗവേഷകർ പുനഃസൃഷ്ടിച്ചു. ഏകദേശം 100 ഡെസിബെൽ വരുമായിരുന്നു അതിന്റെ തീവ്രത. പടക്കങ്ങൾ പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ തീവ്രത 150–160 ഡെസിബെൽ ആണെന്നോർക്കണം. ഗുഹ പോലെ ഇടുങ്ങിയ പ്രദേശത്ത് ഈ ശംഖ് മുഴക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ സ്വാധീനവും അതിശക്തമായിരുന്നിരിക്കണം. സംഗീതോപകരണമായോ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നല്‍കാനോ ഏതെങ്കിലും കൂടിച്ചേരലിന് എത്തിച്ചേരാനുള്ള സിഗ്നലായിട്ടോ ആയിരിക്കാം ശംഖുനാദം ഉപയോഗിച്ചതെന്നും കരുതപ്പെടുന്നു. അതുമല്ലെങ്കിൽ ഏതെങ്കിലും വിശുദ്ധവസ്തുവോ അദ്ഭുതസിദ്ധിയുള്ള വസ്തുവോ ആയി കണക്കാക്കി നിർമിച്ചതുമാകാം. മർസൂല ശംഖിനെപ്പറ്റിയുള്ള വിശദമായ പഠനം സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary : Conch shell found in french cave oldest known seashell instrument

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com