വളർത്തുമൃഗങ്ങൾക്കായി നിർമ്മിച്ച ഏറ്റവും പഴക്കം ചെന്ന ശ്മശാനം; അടക്കിയിരിക്കുന്നത് 600 ൽപ്പരം മൃഗങ്ങളെ !
Mail This Article
ഈജിപ്തിൽ ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള ബെരണിക് തുറമുഖത്ത് വളർത്തുമൃഗങ്ങൾക്കു വേണ്ടി നിർമ്മിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനം കണ്ടെത്തി. 600 ൽപ്പരം പൂച്ചകളെയും നായകളെയും കുരങ്ങുകളെയുമാണ് ശ്മശാനത്തിൽ അടക്കിയിട്ടുള്ളത്. ഓരോ മൃഗങ്ങൾക്കും പ്രത്യേകം കല്ലറകളും ഒരുക്കിയിട്ടുണ്ട്.
രണ്ടായിരത്തിൽപ്പരം വർഷങ്ങൾ പഴക്കം ചെന്ന ശ്മശാനമാണിതെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. പല മൃഗങ്ങളുടെയും കഴുത്തിൽ വെങ്കലത്തിലും മറ്റുമായി നിർമ്മിച്ച കോളർ ബൽറ്റുകളും അണിയിച്ചിട്ടുണ്ട്. അതിനാൽ ഇവയെ വീട്ടിൽ വളർത്തിയതാവാമെന്ന അനുമാനത്തിലാണ് ഗവേഷകർ. അസുഖം ബാധിച്ച് ചത്ത മൃഗങ്ങൾക്കായി കളിമണ്ണുകൊണ്ട് പ്രത്യേക കൂടുകളും ഒരുക്കിയാണ് അടക്കിയിരിക്കുന്നത്.
2011ൽ പുരാവസ്തു ഗവേഷകരായ മാർത്ത ഒസ്പിൻസ്ക, പിയോട്ടർ എന്നിവർ ശ്മശാനത്തിന്റെ ചിലഭാഗങ്ങൾ കണ്ടെത്തിയിരുന്നു. 2017 ൽ ഇവിടെനിന്നും നൂറോളം വളർത്തു പൂച്ചകളുടെ അവശിഷ്ടങ്ങളും ലഭിച്ചു. ഇതോടെയാണ് ഈ പ്രദേശം വളർത്തുമൃഗങ്ങളെ അടക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലമായിരിക്കാം എന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നത്.
എന്നാൽ ഇത് മൃഗങ്ങൾക്കായി നിർമ്മിച്ച ശ്മശാനമല്ലയെന്ന് വാദിക്കുന്നവരുമുണ്ട്. പുരാതനകാലത്ത് ഈജിപ്തിൽ മൃഗങ്ങളെ പ്രത്യേക സ്ഥലത്ത് അടക്കം ചെയ്യുന്ന പതിവ് ഉണ്ടായിരുന്നില്ല. ഉടമസ്ഥരുടെ വീട്ടുപരിസരത്ത് തന്നെയാണ് മൃഗങ്ങളെ അടക്കം ചെയ്തിരുന്നതെന്നാണ് ഇവരുടെ വാദം. വളർത്തുമൃഗങ്ങളെപ്പറ്റിയുള്ള പഠനത്തിലൂടെ പുരാതന ഈജിപ്തിലെ ജീവിത രീതികളെ കുറിച്ച് അധികമൊന്നും കണ്ടെത്താൻ സാധിക്കില്ല എന്ന അഭിപ്രായം പലരും പങ്കുവെച്ചതായി മാർത്ത പറയുന്നു.
എന്നാൽ വളർത്തുമൃഗങ്ങളുടെ ശ്മശാനം കണ്ടെത്തിയതോടെ ഇത് പ്രാചീന സംസ്കാരത്തിലേക്കുള്ള പഠനങ്ങളിൽ വെളിച്ചം വീശുമെന്നാണ് വിലയിരുത്തൽ. വേൾഡ് ആർക്കിയോളജി എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നൂറു വർഷക്കാലത്തോളം ശ്മശാനം പ്രവർത്തിച്ചിരുന്നതായാണ് നിഗമനം.
English Summary : World's oldest pet cemetery found at ancient egyptian port