ADVERTISEMENT

പണ്ടുപണ്ട്, ഏകദേശം 450 കോടി വർഷം മുൻപ്, ഒരു വമ്പൻ ആകാശഗോളം ഭൂമിയുമായി കൂട്ടിയിടിച്ചു. ചൊവ്വാഗ്രഹത്തിന്റെ അത്രയും വലുപ്പമുള്ള ആകാശഗോളമാണ് ഭൂമിയിൽ വന്നിടിച്ചത്. അന്നു ഭൂമി രൂപപ്പെട്ടുവരുന്ന സമയമാണ്. ആ ആകാശഗോളത്തിന് ഗവേഷകർ നൽകിയ പേരാണ് തെയ്‌യ എന്ന്. അന്നത്തെകാലത്തെ ഭൂമിയുടെ പേരെന്തായിരുന്നുവെന്നോ? ഗയ്‌യ എന്നും. വമ്പൻ കൂട്ടിയിടിയിൽ ചുട്ടുപഴുത്ത പാറകളും പൊടിപടലങ്ങളുമെല്ലാം ഭൂമിക്കു ചുറ്റും നിറഞ്ഞു. ആ അവശിഷ്ടങ്ങളിൽ നിന്നാണു ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ രൂപപ്പെട്ടതെന്നാണ് ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ശാസ്ത്രസിദ്ധാന്തം. എന്നാൽ, മറ്റെവിടെയോ രൂപംകൊണ്ട ചന്ദ്രനെ ഭൂമി പിന്നീട് ആകർഷിച്ചെടുക്കുകയായിരുന്നു എന്നൊരു സിദ്ധാന്തവും നിലവിലുണ്ട്. അത്രയ്ക്കൊന്നും ശാസ്ത്രീയ അടിത്തറയില്ലെങ്കിലും മറ്റു സിദ്ധാന്തങ്ങൾക്കും കുറവൊന്നുമില്ല. 

ആദ്യം പറഞ്ഞ ‘കൂട്ടിയിടി സിദ്ധാന്തം’ (Giant-impact hypothesis) ശരിയാകണമെങ്കിൽ പക്ഷേ പണ്ടു വന്നിടിച്ച ആകാശഗോളത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കണം. ആ കണ്ടെത്തൽ നടത്തിയെന്നാണ് ഗവേഷകരുടെ അവകാശവാദം. ചന്ദ്രനിൽ തെയ്‌യയുടെ അവശിഷ്ടം ഒളിച്ചിരിപ്പുണ്ടത്രേ! മനുഷ്യനെ ചന്ദ്രനിലെത്തിച്ച നാസയുടെ വിവിധ അപ്പോളാ ദൗത്യങ്ങൾ വഴി ശേഖരിച്ച സാംപിളുകൾ പരിശോധിച്ചാണ് ന്യൂ മെക്സിക്കോ സർവകലാശാലയിലെ ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ചന്ദ്രനിൽനിന്നു ശേഖരിച്ച പാറകളിലെ ഓക്സിജൻ ഐസോടോപ്പുകളാണു ഗവേഷകര്‍ പരിശോധിച്ചത്. എവിടെ നിന്നാണ് ആ പാറകൾ ഉൽഭവിച്ചതെന്നു കണ്ടെത്താൻ സഹായിക്കുന്നതാണ് ഐസോടോപ്പുകൾ. 

ഭൂമിയിലെ പാറകളുടെ ഐസോടോപ്പുകളിൽനിന്നു വ്യത്യസ്തമായിരുന്നു അവ. അതോടെ ഭൂമിയുടെ ഒരു ഭാഗം പൊട്ടിയടർന്നുണ്ടായതല്ല ചന്ദ്രനെന്നു വ്യക്തമായി. ഇനിയുള്ള സാധ്യത ആ ഐസോടോപ്പുകൾ തെയ്‌യയിൽ നിന്നുള്ളതാണെന്നാണ്. നേരത്തേ ചന്ദ്രനിൽ നിന്നു കണ്ടെത്തിയ പാറകളുടെ സാംപിളുകളിൽ പലതും ഭൂമിയിലേതിനു സമാനമായിരുന്നു. തെയ്‌‌യയും ഭൂമിയും കൂട്ടിയിടിച്ചാണ് ചന്ദ്രനുണ്ടായതെന്നതിന് അതും െതളിവായി. അതായത് കുറേ ഭൂമിയും കുറച്ച് തെയ്‌യയും ചേർന്നതായിരിക്കാം ചന്ദ്രന്‍! ചന്ദ്രന്റെ ഉപരിതലത്തിൽനിന്നു ലഭിച്ച ഐസോടോപ്പുകളിലേറെയും ഭൂമിയിലുള്ളതിന് സമാനമായിരുന്നു. 

എന്നാൽ ചന്ദ്രന്റെ ആഴങ്ങളിലേക്കു പോകുന്തോറും വ്യത്യാസം കണ്ടുതുടങ്ങി. 450 കോടി വർഷം മുൻപത്തെ കൂട്ടിയിടിയിൽ തെയ്‌യയുടെ ഓക്സിജൻ ഐസോടോപ്പുകൾ നശിച്ചുപോകാതെ ചന്ദ്രന്റെ ഉപരിതലത്തിനടിയിൽ കിടക്കുകയായിരുന്നെന്നു ചുരുക്കം. ഒരുപക്ഷേ തെയ്‌യയുടെ വലിയൊരു ഭാഗം ഇപ്പോഴും ചന്ദ്രന്റെയുള്ളിൽ കിടപ്പുണ്ടാകുമെന്നും ഗവേഷകർ പറയുന്നു. അവ ‘കുഴിച്ചെടുത്താൽ ചന്ദ്രന്റെ ഉൽഭവം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുമെന്നും അവരുടെ വാക്കുകൾ. 

English Summary : Story behind the origin of moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com