ADVERTISEMENT

ഒരു അപകടത്തിൽ നിന്നു രക്ഷ നേടുന്നത് ആകസ്മികമെന്നു കരുതാം. എന്നാൽ ഒരേ തരത്തിലുള്ള മൂന്ന് വമ്പൻ കപ്പൽ അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ടാലോ, അതും ലോകത്തെ ഏറ്റവും പ്രശസ്തമായ കപ്പൽ അപകടമായ ടൈറ്റാനിക് ഉൾപ്പെടെ? 

മഹാഭാഗ്യമെന്നു പറയേണ്ടി വരും അല്ലേ. ആ മഹാഭാഗ്യത്തിന് ഉടമസ്ഥയാണ് വയലറ്റ് ജെസോപ്പ്, വയലറ്റിന്‌റെ ജീവിതം മുഴുവൻ ഇത്തരം രക്ഷപ്പെടലുകളുടെ അധ്യായങ്ങൾ കൂടിച്ചേർന്നതാണ്.

1887ൽ ഐറിഷ് കുടിയേറ്റക്കാരായ വില്യം ജെസോപ്പിന്റെയും കാതറീന്റെയും എട്ടുമക്കളിൽ ഒരാളായി അർജന്‌റീനയിലാണു വയലറ്റിന്‌റെ ജനനം. സഹോദരങ്ങളിൽ ആറുപേരും ബാല്യകാലത്തു തന്നെ വിവിധ രോഗങ്ങളിൽ മരിച്ചെങ്കിലും വയലറ്റ് ജീവിച്ചു. അവരുടെ ജീവിതത്തിലെ ആദ്യ രക്ഷപ്പെടൽ അതു തന്നെയാകും.

ബാല്യകാലത്ത് ക്ഷയരോഗം ബാധിച്ച വയലറ്റ് മാസങ്ങൾക്കുള്ളിൽ മരിച്ചുപോകുമെന്നു ഡോക്ടർമാർ വിധിയെഴുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. അവർ അദ്ഭുതകരമായി രോഗത്തെ അതിജീവിച്ച് മുക്തി നേടി. രണ്ടാമത്തെ രക്ഷപ്പെടൽ.

വയലറ്റിന്റെ അച്ഛൻ ഇതിനിടെ മരിച്ചു. തുടർന്ന് അമ്മ, വയലറ്റിനും സഹോദരിക്കുമൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറ്റി. അവിടെ വയലറ്റിന്റെ അമ്മയ്ക്ക് കപ്പലിൽ പരിചാരകയായി ജോലി കിട്ടി. എന്നാൽ വയലറ്റിന് 21 വയസ്സ് ആയതോടെ രോഗം ബാധിച്ച് അമ്മ കിടപ്പിലായി. കുടുംബത്തെ സംരക്ഷിക്കാനായി അമ്മയ്ക്കു പകരം വയലറ്റ്, കപ്പലിലെ പരിചാരികജോലി ഏറ്റെടുത്തു. ഞെട്ടിപ്പിക്കുന്ന അദ്ഭുതങ്ങളുടെ കഥ അവിടെ തുടങ്ങുന്നു.

1908ലാണ് വയലറ്റ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. അന്ന് കപ്പലിലെ പരിചാരികയാകുകയെന്നത് ശ്രമകരമായ ഒരു ജോലിയാണ്. ദിവസം 17 മണിക്കൂറോളം കഠിനാധ്വാനം, കിട്ടുന്നത് തുച്ഛമായ വേതനവും. എങ്കിലും മറ്റുമാർഗങ്ങളില്ലാത്തതിനാൽ വയലറ്റ് ജോലിയിൽ തുടർന്നു.

1911ൽ വൈറ്റ് സ്റ്റാർ ലൈൻ എന്ന കമ്പനിയുടെ ജീവനക്കാരിയായ വയലറ്റിനെ കമ്പനിയുടെ പ്രശസ്തമായ ‘ആർഎംഎസ് ഒളിംപിക്’ എന്ന കപ്പലിൽ പരിചാരികയായി നിയോഗിച്ചു. അക്കാലത്തെ ഏറ്റവും വലിയ കപ്പലായ ഒളിംപിക് വൈറ്റ് സ്റ്റാറിന്‌റെ തിളങ്ങുന്ന താരമായിരുന്നു. കപ്പലിന്‌റെ അഞ്ചാം കടൽയാത്രയിൽ വയലറ്റും ഡെക്കിലുണ്ടായിരുന്നു. എന്നാൽ ഗുരുതരമായ ഒരപകടത്തിലാണ് യാത്ര അവസാനിച്ചത്.

1911 സെപ്റ്റംബറിൽ ഇംഗ്ലണ്ടിന്റെ തെക്കൻ ഭാഗത്ത് ഐൽ ഓഫ് വൈറ്റിനു സമീപം ഇടുങ്ങിയ കടലിടുക്കിൽ കൂടി യാത്ര ചെയ്ത കപ്പൽ എച്ച്എംഎസ് ഹോക്ക് എന്ന ബ്രിട്ടിഷ് പടക്കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. എച്ച്എംഎസ് ഹോക്കിനും ഒളിംപിക്കിനും നല്ലരീതിയിൽ തകർച്ച സംഭവിച്ചു. ജീവനഷ്ടമൊന്നുമുണ്ടായില്ലെങ്കിലും കനത്ത സാമ്പത്തിക ബാധ്യതയിലേക്ക് ഈ അപകടം വൈറ്റ് സ്റ്റാർ ലൈൻ കമ്പനിയെ തള്ളിവിട്ടു.

ഏതായാലും ഒളിംപിക് കപ്പൽ അറ്റകുറ്റപ്പണികൾക്കായി വർക്‌ഷോപ്പിലേക്കു കയറ്റി. ഈ കാലത്താണ് വൈറ്റ് സ്റ്റാർ ലൈൻ പുതിയൊരു കപ്പൽ ഇറക്കുന്നത്. ആഴക്കടലിലെ മഹാദ്ഭുതം എന്നറിയപ്പെട്ട ആ കപ്പലിന്റെ പേര് ടൈറ്റാനിക് എന്നായിരുന്നു. പിൽക്കാലത്ത് ഒരുപാടൊരുപാട് ചർച്ച ചെയ്യപ്പെട്ട അതേ വിഖ്യാത കപ്പൽ. 1912ൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ വയലറ്റ് അതിൽ നിയോഗിക്കപ്പെട്ടു. പിന്നീടെന്താണു നടന്നതെന്നത് പ്രശസ്തമായ കഥ. ഒരു കൂറ്റൻ മഞ്ഞുപാളിയിലിടിച്ച് കന്നിയാത്രയിൽ തന്നെ എന്നെന്നേക്കുമായി ടൈറ്റാനിക് മുങ്ങി. 1500 ആളുകൾ കൊല്ലപ്പെട്ടു.

കപ്പൽ മഞ്ഞുമലയിൽ ഇടിച്ചപ്പോൾ അന്നത്തെ ദിവസത്തെ തന്‌റെ തിരക്കേറിയ ജോലിയുടെ ക്ഷീണത്തിൽ ഉറക്കത്തിലായിരുന്നു വയലറ്റ്. കപ്പലപകടത്തിനു ശേഷം നടന്ന രക്ഷാപ്രവർത്തനത്തിൽ ആദ്യം സ്ത്രീകളെയും കുട്ടികളെയുമാണ് രക്ഷിച്ചത്. ഇതിന്‌റെ ഭാഗമായി വയലറ്റിനെ ഒരു ബോട്ടിനുള്ളിലേക്കു കയറ്റി. പോകുന്ന വഴി ഒരു കുട്ടിയെ രക്ഷിക്കുകയും ചെയ്തു വയലറ്റ്. ഇതിനെ തുടർന്ന് കാർപാത്യ എന്ന കപ്പലിലേറി വയലറ്റ് സുരക്ഷിതമായി തീരമണഞ്ഞു. അവർ രക്ഷിച്ച കുട്ടിയെ അതിന്‌റെ അമ്മ ഇതിനിടെ ഏറ്റുവാങ്ങി.

ഒന്നാം ലോകയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ് വയലറ്റ് മറ്റൊരു കടൽയാത്ര ചെയ്തത്. വൈറ്റ് സ്റ്റാർലൈൻ കമ്പനിയുടെ കപ്പലായ ബ്രിട്ടാനിക്കിൽ ആയിരുന്നു ഇത്തവണ. ലോകയുദ്ധത്തിൽ പരുക്കേറ്റവരെ ചികിൽസിക്കാനുള്ള ആശുപത്രിക്കപ്പലായിട്ടായിരുന്നു ബ്രിട്ടാനിക്കിന്റെ യാത്ര. കഴിഞ്ഞ രണ്ട് കപ്പൽ അപകടങ്ങളിൽ നിന്നു പാഠം പഠിച്ച വൈറ്റ് സ്റ്റാർ ലൈൻ ബ്രിട്ടാനിക്കിനെ അതീവ സുരക്ഷിതമായിട്ടാണ് നിർമിച്ചിരുന്നത്. എങ്കിലും വിധിയെ തടുക്കാൻ ആർക്കു കഴിയും?

1916 നവംബർ 21..കപ്പൽ ഈഗൻ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന ഒരു ജർമൻ മൈൻബോംബിൽ ഇടിച്ച കപ്പലിൽ പൊട്ടിത്തെറി നടക്കുകയും കപ്പൽ മുങ്ങാൻ തുടങ്ങുകയും ചെയ്തു. ആഴത്തിലേക്കു പോയ വയലറ്റിന്റെ തല കപ്പലിന്റെ അടിഭാഗത്ത് ഉടക്കിക്കിടന്നു. തുടർന്ന് അതു വഴി വന്ന രക്ഷാപ്രവർത്തകർ ഇവരെ രക്ഷിച്ച് തങ്ങളുടെ ബോട്ടിലിട്ടു. അങ്ങനെ അഞ്ച് വർഷത്തിനിടെ മൂന്നു തവണ വയലറ്റ് കപ്പലപകടങ്ങളിൽ നിന്നു വിസ്മയകരമായ രീതിയിൽ രക്ഷപ്പെട്ടു.

എന്നാൽ ഇതു കൊണ്ടൊന്നും തന്റെ തൊഴിൽ വിടാൻ വയലറ്റ് തയാറായിരുന്നില്ല. 63 ാം വയസ്സിൽ വിരമിക്കുന്നതു വരെ കപ്പൽപരിചാരികയായി അവർ ജോലി ചെയ്തു. 1971 ൽ ബ്രിട്ടനിലെ ആഷ്ഫീൽഡിൽ തന്റെ 83ാം വയസ്സിൽ വയലറ്റ് അന്തരിച്ചു. മിസ് അൺസിങ്കബിൾ എന്നായിരുന്നു പിൽക്കാലത്ത് അവർക്ക് ലഭിച്ച വിളിപ്പേര്.

ടൈറ്റാനിക് ദുരന്തത്തെ ആസ്പദമാക്കി ജയിംസ് കാമറൂൺ 1997ൽ പുറത്തിറക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ടൈറ്റാനിക്കിലും വയലറ്റിന്റെ കഥാപാത്രമുണ്ട്.

English Summary : Miss unsinkable, Violet Jessop women who survived from three ship accidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com