ADVERTISEMENT

ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപാണ് അൾഡാബ്ര. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പവിഴദ്വീപ് കൂടിയാണിത്. അൾഡാബ്രയിൽ നിന്നു നൂറുകണക്കിന് കിലോമീറ്റർ അകലെയാണു മനുഷ്യവാസമുള്ള ഒരു കരയുള്ളത്. അതിനാൽത്തന്നെ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട ആ ദ്വീപിൽ ഒട്ടേറെ ജീവികൾ യാതൊരു പേടിയുമില്ലാതെ ജീവിച്ചിരുന്നു. നൂറുകണക്കിനു ജീവജാലങ്ങളുണ്ട് ഇന്ന് അൾഡാബ്രയിൽ. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തൻ അവിടത്തെ ഭീമൻ ആമകളാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ പല ദ്വീപുകളിലുമുള്ള ഭീമൻ ആമകളിൽ മിക്കതിനും യൂറോപ്യൻ സഞ്ചാരികളുടെ വരവിനെത്തുടർന്ന് വംശനാശം സംഭവിച്ചിരുന്നു. എന്നാൽ  അൾഡാബ്രയിലെ ആമകൾ മാത്രം രക്ഷപ്പെട്ടു നിന്നു. ഇതുപോലൊരു ‘രക്ഷപ്പെടലിന്റെ’ കഥയാണ് അൾഡാബ്ര റെയിൽ എന്നറിയപ്പെടുന്ന കിളികൾക്കും പറയാനുള്ളത്. 

 

കാഴ്ചയിൽ നമ്മുടെ നാട്ടിലെ കുളക്കോഴികൾക്കു സമാനമാണ് ഈ പക്ഷി. അൾഡാബ്ര പവിഴദ്വീപിലുള്ള ഈ പക്ഷികൾക്ക് പറക്കാൻ സാധിക്കില്ല. അതിനാൽത്തന്നെ 1.36 ലക്ഷം വർഷം മുന്‍പുണ്ടായ ഒരു വെള്ളപ്പൊക്കത്തിൽപ്പെട്ട് ഈ പക്ഷിയുൾപ്പെടെ ദ്വീപിലെ മിക്ക ജീവികളും ഇല്ലാതായി. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇവ വീണ്ടും ദ്വീപിലെത്തി. പിന്നെയും പലപ്പോഴായി വെള്ളപ്പൊക്കത്തിൽ ഈ പക്ഷികൾക്കു വംശനാശം സംഭവിച്ചു. ഇപ്പോഴിതാ ഇവ വീണ്ടും അൾഡാബ്ര ദ്വീപിൽ തിരിച്ചെത്തിയിരിക്കുന്നു. ഒരു രസികൻ കഥയുണ്ട് ഇതിനു പിന്നിൽ. 

 

അൾഡാബ്ര ദ്വീപിൽ നിന്ന് ഏകദേശം 407 കി.മീ. വടക്കു പടിഞ്ഞാറു മാറിയാണ് മഡഗാസ്കർ ദ്വീപുകൾ. അവിടെ നിന്ന് വൈറ്റ്–ത്രോട്ടഡ് റെയിൽ (Dryolimnas cuvieri) എന്ന പറക്കാൻ കഴിവുള്ള പക്ഷി അൾഡാബ്രയിലേക്ക് ദേശാടനം നടത്താറുണ്ട്. ഈ ദ്വീപിലാകട്ടെ പക്ഷിക്ക് യാതൊരു ശത്രുക്കളും ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ പേടിച്ച് പറക്കേണ്ട ആവശ്യവും വന്നില്ല. വർഷങ്ങളോളം ചിറക് ഉപയോഗിക്കാതിരുന്നതോടെ ഇവയ്ക്കു പറക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. അതിനിടെയാണ് വമ്പൻ വെള്ളപ്പൊക്കം വരുന്നതും ഇവയ്ക്കു വംശനാശം സംഭവിക്കുന്നതും. 

 

പക്ഷേ ഒരു ലക്ഷം വർഷം മുൻപ് ഭൂമിയിൽ ഹിമയുഗത്തിന് സമാനമായ അവസ്ഥയായി. അതോടെ ജലനിരപ്പ് താഴ്ന്നു,  അൾഡാബ്ര ദ്വീപ് വീണ്ടും തലയുയർത്തി വന്നു. അതോടെ വൈറ്റ് ത്രോട്ടഡ്  അൾഡാബ്രകൾ പിന്നെയും മഡഗാസ്കറിൽ നിന്നു പറന്നുവന്നു. വേട്ടയാടിപ്പിക്കാൻ ആരുമില്ലാതിരുന്നതിനാൽ അവ സുഖമായി അവിടെ ജീവിച്ചു, വീണ്ടും പറക്കാനുള്ള ശേഷിയും നഷ്ടപ്പെട്ടു. അങ്ങനെ വൈറ്റ് ത്രോട്ടഡ് റെയിലിന്റെ ഉപ സ്പീഷീസ് ആയാണ് അൾഡാബ്ര റെയിലുകൾ (Dryolimnas cuvieri aldabranus) എന്ന പുതിയ പക്ഷി ‘ദ്വീപിൽ’ രൂപപ്പെടുന്നത്. 

 

പലപ്പോഴായി അൾഡാബ്ര ദ്വീപ് മുങ്ങിപ്പോയപ്പോഴും ഈ പക്ഷികൾ പിന്നെയും പിന്നെയും പുനർജനിച്ചു കൊണ്ടേയിരുന്നുവെന്നു ചുരുക്കം. ‘ആവർത്തിക്കുന്ന പരിണാമം’ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. ഒരിക്കൽ വംശനാശം വന്നുവെന്നു കരുതിയിരുന്ന അൾഡാബ്ര റെയിലുകൾ ഇപ്പോഴും ദ്വീപിലുണ്ടെന്നതാണ് പുതിയ വാർത്ത. ഇന്ത്യൻ മഹാസമുദ്രത്തിൽ അവശേഷിക്കുന്ന, പറക്കാൻ സാധിക്കാത്ത, ഒരേയൊരു പക്ഷിയും ഇപ്പോൾ അൾഡാബ്ര റെയിലാണ്. ഇഗ്വാന പോലുള്ള പല്ലിവർഗത്തിൽപ്പെട്ട ഒട്ടേറെ ജീവികൾ വെള്ളപ്പൊക്കത്തിനൊടുവിൽ അൾഡാബ്രയിലെത്തിയെങ്കിലും ദ്വീപിലേക്ക് സഞ്ചാരികൾ വഴി എത്തിയ എലികൾ കാരണം അധികകാലം തുടരാനായില്ല. എലികൾ മുട്ട കട്ടെടുത്ത് തിന്നുന്നതായിരുന്നു പ്രശ്നം. ഇത്തരത്തിൽ എലികളുടെ ആക്രമണമുണ്ടായിട്ടും അൾഡാബ്ര റെയിലുകൾക്ക് പ്രശ്നമുണ്ടായില്ല. അഥവാ ഉണ്ടായാലും മഡഗാസ്കറിൽ നിന്നുള്ള ‘ബന്ധുപ്പക്ഷി’ പറന്നെത്തി അവയെ പുനർജനിപ്പിച്ചു കൊണ്ടേയിരിക്കുന്നു! 

 

English Summary : How aldabra rail lost the ability to fly over time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com