ADVERTISEMENT

പേപ്പറിൽ കോറിയിട്ട ഒരു രേഖാചിത്രം. താഴേക്കു നോക്കി അൽപം വിഷാദത്തോടെയൊക്കെ ഇരിക്കുന്ന ഒരു കരടിയുടെ തലയാണ് ചിത്രത്തിൽ. എന്നാൽ ഇതിന്റെ മൂല്യമെത്രയെന്നറിയാമോ? 1.6 കോടി യുഎസ് ഡോളർ അഥവാ 115 കോടി രൂപ. ജൂലൈ എട്ടിനു  നടക്കുന്ന ക്രിസ്റ്റീസ് ലേലത്തിൽ ഈ ചിത്രമുണ്ടാകും. ഇതിന്റെ ഭാഗമായാണ് അടിസ്ഥാനവില നിശ്ചയിച്ചത്.

എന്താണ് ഈ ചിത്രത്തിന് ഇത്ര പ്രത്യേകത? ‌

ഈ ചിത്രം വരച്ചത് സാക്ഷാൽ ലിയണാഡോ ഡാവിഞ്ചിയാണ്. ബഹുമുഖപ്രതിഭ, വിശ്വവിഖ്യാതമായ മൊണാലിസയുടെയും ലാസ്റ്റ് സപ്പറിന്റെയും സ്രാഷ്ടാവ്. പിന്നെ എങ്ങനെ വിലകൂടാതെയിരിക്കും?

സിൽവർപോയിന്റ് ഡ്രോയിങ് എന്ന ഗണത്തിൽ പെട്ടതാണ് ഈ രേഖാചിത്രം. മധ്യകാലഘട്ടത്തിൽ ചിത്രകാരൻമാർ പൊതുവേ ഉപയോഗിക്കുന്ന ഒരു രീതിയാണ് ഇത്. വെള്ളികൊണ്ട് നിർമിച്ച ഒരു പേന കട്ടിയുള്ള കാൻവാസിൽ കോറിയാണ് ഇത്തരം ചിത്രങ്ങൾ വരയ്ക്കുന്നത്. ഒരു ചിത്രത്തിന്റെ ഡീറ്റെയിൽസുകൾ ഭംഗിയായി നൽകാൻ സാധിക്കുന്നതിനാൽ അക്കാലത്തെ ബെൽജിയൻ, ഇറ്റാലിയൻ ചിത്രകാരൻമാർക്കിടയിൽ ഈ രീതി വളരെ പ്രശസ്തമായിരുന്നു. ഗുരുവായ ആൻഡ്രേ ഡെൽ വെറോക്കിയോയാണ് ഡാവിഞ്ചിയെ ഈ ചിത്രരചനാശൈലി പഠിപ്പിച്ചത്.

 

1480 ലാണ് ഈ ചിത്രം വരയ്ക്കപ്പെട്ടതെന്നു കരുതുന്നു. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള എട്ടു ഡാവിഞ്ചിച്ചിത്രങ്ങളിൽ ഒന്നുമാണ് ഇത്. വശങ്ങൾക്കു മൂന്നിഞ്ച് മാത്രം ദൈർഘ്യമുള്ള സമചതുരാകൃതിയിലാണു ചിത്രം. 80 ലക്ഷം ബ്രിട്ടിഷ് പൗണ്ട് കരസ്ഥമാക്കിയ ഹോഴ്സ് ആൻഡ് റൈഡർ എന്ന ചിത്രമാണ് നിലവിൽ ഡാവിഞ്ചിച്ചിത്രങ്ങളിൽ ഏറ്റവും വില നേടിയിട്ടുള്ളത്.

വിപുലമായ കലാവസ്തു ശേഖരമുണ്ടായിരുന്ന സർ തോമസ് ലോറൻസ് എന്ന ബ്രിട്ടിഷ് പെയിന്ററുടെ കൈവശമായിരുന്നു ഈ ചിത്രം ആദ്യം ഉണ്ടായിരുന്നത്. പിന്നീട് വെറും രണ്ടര ഡോളറിനു പെയിന്റിങ് ഇദ്ദേഹം വിറ്റു. 1830ൽ സാമുവൽ വുഡ്ബേൺ എന്ന ധനികന്റെ കൈയ്യിലായി ഈ പെയിന്റിങ്. പിന്നീട് റോബട് കോൾവില്ലെ എന്നൊരു വ്യക്തിയുടെ കൈവശം എത്തിച്ചേർന്നു.

 

ഡാവിഞ്ചിയുടെ പെയിന്റിങ്ങുകൾ പോലെ തന്നെ വിശ്വവിഖ്യാതമാണ് രേഖാചിത്രങ്ങളും.1500 ൽ വരച്ച ഹെഡ് ഓഫ് എ വുമൺ എന്ന ചിത്രം  വളരെ വ്യത്യസ്തമാണ്.എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം 1490ൽ ഡാവിഞ്ചി വരച്ച ‘വിട്രൂവിയൻ മാൻ’ എന്ന ചിത്രം തന്നെയാകും. മനുഷ്യശരീരത്തിന്റെ ഏറ്റവും പെർഫക്ടായ അളവുകൾ പ്രതിപാദിക്കുന്നതാണ് ഈ ചിത്രം. റോമൻ വാസ്തുശിൽപിയായ വിട്രൂവിയസിന്റെ സിദ്ധാന്തപ്രകാരമാണ് ഈ രേഖാചിത്രം ഡാവിഞ്ചി വരച്ചത്.

 

English Summary: Leonardo Da Vinci drawing head of bear poised to set a record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com