ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം വീണ്ടും ഒരു പറക്കുംതളിക വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യുഎസ് സംവിധായകൻ ജെറമി കോർബലാണു പുതിയ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോയിൽ ഒരു പറക്കും തളികയുടെ രൂപത്തിലുള്ള വസ്തു കലിഫോർണിയയിലെ തീരം വിട്ടു കടലിലേക്കു പറന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്.

 

2019 ജൂലൈയിൽ യുഎസ് നേവി സാൻ ഡിയഗോയ്ക്കു സമീപത്തു നിന്നു ഷൂട്ട് ചെയ്തതാണു വിഡിയോയെന്നു ജെറമി കോർബൽ അവകാശപ്പെടുന്നു. വിഡിയോയിലെ സംഭാഷണത്തിൽ യുഎസ് സൈനികർ, അതാ അതു നോക്കൂ, അതു വെള്ളത്തിലിറങ്ങി തുടങ്ങിയ ഡയലോഗുകൾ പറയുന്നതും കേൾക്കാം.

 

യുഎസ് പ്രതിരോധവകുപ്പ് വിഡിയോ സത്യമാണെന്നു സ്ഥിരീകരിച്ചു. ഇത് അന്യഗ്രഹജീവികളുടെ പറക്കും തളികയാണെന്ന് കോർബൽ ഉറപ്പുപറയുന്നു. വായുവിലും വെള്ളത്തിലും ഒരേ പോലെ സഞ്ചരിക്കാൻ ശേഷിയുള്ളതാണു പേടകമെന്നും അതിന് ആറടിയോളം ചുറ്റളവുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സംഭവത്തിൽ പെന്‌റഗൺ ഇടപെട്ടിട്ടുണ്ട്. ഈ അജ്ഞാത വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അവരുടെ പദ്ധതി.

 

യുഎസ് സൈന്യം കഴിഞ്ഞവർഷം ചില അജ്ഞാത വാഹനങ്ങളുടെ വിഡിയോ പുറത്തിറക്കിയത് ലോകശ്രദ്ധ നേടിയിരുന്നു. 2004-05 കാലഘട്ടത്തിൽ യുഎസ് നേവി പൈലറ്റുകൾ വിമാനത്തിനുള്ളിൽ ഇരുന്ന് എടുത്ത വിഡിയോകളായിരുന്നു ഇവ. അന്യഗ്രഹജീവികളുടെ വാഹനങ്ങളാണ് ഇവയെന്ന് അഭിപ്രായമുണ്ടായെങ്കിലും ഇത് അംഗീകരിക്കാനോ പ്രതികൂലിക്കാനോ യുഎസ് അധികൃതർ തയാറായില്ല.

 

കോവിഡ് കാലഘട്ടത്തിൽ ഇത്തരം അജ്ഞാതവാഹനങ്ങൾ ദൃശ്യപ്പെടുന്ന സംഭവങ്ങൾ കൂടിയിട്ടുണ്ടെന്നു യുഎസിലെ നാഷനൽ യുഎഫ്ഒ റിപ്പോർട്ടിങ് സെന്‌റർ പറയുന്നു. ഈ വർഷം യുഎസിൽ മാത്രം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

 

ഇതിനിടെ യുഎസിലെ ദുരൂഹ കേന്ദ്രമായ ഏരിയ 51 പരിശോധനയ്ക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യവും ശക്തമാണ്. മുൻ യുഎസ് സെനറ്റർ ഹാരി റീഡ് ഉൾപ്പെടെയുള്ളവർ ഇതിനു പിന്നിലുണ്ട്.യുഎസിലെ നെവാഡയിൽ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ യുഎസ് വ്യോമകേന്ദ്രമാണ് ഏരിയ 51. ഇങ്ങോട്ടേക്ക് സാധാരണ യുഎസ് പൗരൻമാർക്കു പ്രവേശനമില്ല. ഇവിടെ അന്യഗ്രഹജീവികൾ ജീവിക്കുന്നുണ്ടെന്നും ഇതിനായി യുഎസ് ഏർപ്പെടുത്തിയ സൗകര്യമാണ് കേന്ദ്രമെന്നും പണ്ടേ ആരോപണമുണ്ട്. ഈ സെപ്റ്റംബർ 20ന് അവിടേക്ക് അതിക്രമിച്ചു കയറുമെന്നു പറഞ്ഞുള്ള ഒരു ജനകീയ ക്യാംപെയ്ൻ ഇന്‌റർനെറ്റിൽ സജീവമാണ്. 30 ലക്ഷം പേർ ഇതിനു സമ്മതമറിയിച്ചു കഴിഞ്ഞു.

 

English summary : Newly leaked video shows a UFO disappear into the water

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com