ADVERTISEMENT

ചൈന, 1933... അനേകം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ചൈനയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലമായിരുന്നു അത്. ചൈനാക്കടലിനപ്പുറമുള്ള അയൽരാജ്യമായ ജപ്പാൻ ചൈനയിൽ വൻതോതിൽ ആക്രമണവും അധിനിവേശവും നടത്തിയ കാലം. വടക്കുകിഴക്കൻ ചൈനയിലായിരുന്നു ലോക ശക്തിയായി വളരാൻ ആഗ്രഹിച്ച ജപ്പാന്റെ അധിനിവേശം. ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഒരു പട്ടണമായിരുന്നു ഹാർബിൻ. ലോകത്തിലെ ഏറ്റവും നീളമുള്ള നദികളിൽ പത്താം സ്ഥാനത്തുള്ള അമൂർ നദിയുടെ കരയിലുള്ള പട്ടണം. ബ്ലാക്ക് ഡ്രാഗൺ എന്നും ഈ നദിക്കു വിളിപ്പേരുണ്ട്.

ഹാർബിനിൽ ഒരു പാലം നിർമിക്കുകയായിരുന്നു പ്രദേശവാസികളായ തൊഴിലാളികൾ. അക്കൂട്ടത്തിൽ ഒരാൾക്കു അമൂർ നദിക്കരയിലെ ചെളിയിൽ നിന്നു വളരെ ദുരൂഹമായ ഒരു സമ്മാനം കിട്ടി. പ്രകൃതി കാത്തുവച്ച ഒരു സമ്മാനം. ഒരു തലയോട്ടി. സാധാരണ മനുഷ്യരുടെ തലയോട്ടിയിൽ നിന്നു വലുപ്പം കൂടിയ ആകൃതിയായിരുന്നു ഇത്.

തലയോട്ടി കണ്ടെത്തിയ തൊഴിലാളി ആകെ അമ്പരന്നു. ഒട്ടേറെ മിഥ്യാവിശ്വാസങ്ങളുടെ കാലമായിരുന്നു അത്. ഈ തലയോട്ടി അധിനിവേശക്കാരായ ജാപ്പനീസ് സൈന്യത്തിന്റെ പക്കൽ എത്തരുതെന്ന് അയാൾ ആത്മാർഥമായി ആഗ്രഹിച്ചു. അതിനയാൾ ചെയ്തതെന്തെന്നോ...തലയോട്ടിയുമായി വീട്ടിലെത്തിയ തൊഴിലാളി അത്, തന്റെ വീട്ടിലെ ആഴമുള്ള കിണറ്റിലേക്ക് എറിഞ്ഞുകളഞ്ഞു. പിന്നീട് നീണ്ട എട്ടുപതിറ്റാണ്ടുകൾ. ചരിത്രാതീത കാലത്തെ രഹസ്യങ്ങളുമായി ആ തലയോട്ടി കിണറ്റിനുള്ളിൽ വിശ്രമിച്ചു.

dragon-man-skull
Dragon man's skull. Photo credit : Kai Geng

 

ഇക്കാലത്ത് ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചു. ജപ്പാൻ അധിനിവേശം ചൈനയിൽ നിന്ന് അപ്രത്യക്ഷമായി. ഹിരോഷിമയിലും നാഗസാക്കിയിലും വീണ അമേരിക്കൻ ആറ്റംബോംബുകൾ ജപ്പാന്റെ സാമ്രാജ്യത്വ മോഹങ്ങളെ എന്നന്നേക്കുമായി അവസാനിപ്പിച്ചു. ചൈനയിൽ കമ്യൂണിസ്റ്റ് വിപ്ലവം അരങ്ങേറി. മാവോ സെദുങ്ങിന്റെ നേതത്വത്തിൽ പാർട്ടിഭരണം അവിടെ നിലവിൽ വന്നു, അതു തലമുറകളോളം, ഇന്നും തുടരുന്നു. ചൈന പിൽക്കാലത്ത് ലോകത്തെ ഒരു നിർണായക ശക്തിയായി മാറി. ഇതിനിടയിൽ ഹാർബിനിലെ ആ തൊഴിലാളി വയോധികനായി. മരണക്കിടക്കയിൽ വച്ച് തന്റെ കൊച്ചുമകനോട് അയാൾ ആ മഹാരഹസ്യം പറഞ്ഞു. വീടിനു പിന്നിൽ കിണറ്റിനുള്ളിൽ ഒരു തലയോട്ടിയുണ്ട്. വളരെ അപൂർവമായ ഒരു തലയോട്ടി.

കാലങ്ങൾക്കപ്പുറത്ത് നിന്ന് ഒരു മനുഷ്യൻ

portrait-of-dragon-man-in-his-habitat
A portrait of Dragon Man in his habitat. Illustration by: Chuang Zhao

ഹാർബിനിലെ ആ തൊഴിലാളിയുടെ ബന്ധുക്കളാണു തലയോട്ടി വീണ്ടെടുത്ത് അതു ചൈനീസ് നരവംശശാസ്ത്രജ്ഞരുടെ കൈകളിലെത്തിച്ചത്. ഒരു ഫോസിലായിരുന്നു അത്. ഒന്നരലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ തലയോട്ടി ഫോസിൽ. ചൈനാ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ അതിൽ ശ്രദ്ധയോടെ പഠനങ്ങൾ നടത്തി. ബ്ലാക്ക് ഡ്രാഗൺ നദിക്കരയിൽ നിന്നു കണ്ടെത്തിയതിനാൽ ഡ്രാഗൺമാൻ എന്ന പേര് അവർ ആ ഫോസിലിനു നൽകി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആ തലയോട്ടി ഗവേഷകർക്കു നൽകിയത്. ആ ഫോസിലിന്റെ ഉടമ മനുഷ്യനായിരുന്നു, എന്നാൽ നമ്മളുടെ വംശത്തിൽ പെട്ടവനല്ല. ഹോമോ സാപിയൻസ് എന്ന ആധുനിക മനുഷ്യനും മുൻപ് ഭൂമിയിൽ അധിവസിച്ചിരുന്ന ഒരു ആദിമ മനുഷ്യൻ. തികച്ചും വ്യത്യസ്തമായ ഒരു സ്പീഷീസ്.

 

ഇത്തരം ആദിമവംശങ്ങളെക്കുറിച്ചൊക്കെ നമുക്ക് ഇന്നു കുറേ ധാരണയുണ്ട്. നരവംശം ഏറെ യാത്ര ചെയ്താണ് ഇന്നത്തെ ഹോമോ സാപ്പിയൻസിൽ എത്തി നിൽക്കുന്നത്. മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള അതിർത്തി നിർണയിച്ച ആദിമവംശമായ ഓസ്ട്രാലോപിത്തേക്കസിൽ നിന്നു ഹോമോ കുടുംബത്തിലെത്തിയ യാത്ര.പി ന്നീട് ഹോമോ ഹാബിലിസിൽ നിന്നു ഹോമോ ഇറക്ടസിലൂടെ ആധുനിക മനുഷ്യനിലെത്തിനിന്ന മഹാപ്രയാണം. ഇതിനിടെ വഴിപിരിഞ്ഞു പോയ നിയാണ്ടർത്താൽ, ഡെനിസോവൻ മനുഷ്യവംശങ്ങളും. ഇത്തരത്തിൽ വഴിപിരിഞ്ഞ തികച്ചും അജ്ഞാതമായ ഒരു വംശത്തിലെ കണ്ണിയാണു കണ്ടെടുത്ത തലയോട്ടിയുടെ ഉടമയെന്നു പ്രശസ്ത ജേണലുകളിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങളിൽ ശാസ്ത്രജ്ഞർ പറയുന്നു. ഹോമോ ലോംഗി എന്നാണ് ഈ പുതിയ വംശത്തിനു നൽകിയിരിക്കുന്ന ശാസ്ത്രനാമം.

നിർണായക വഴിത്തിരിവ്

വലിയ സവിശേഷതകൾ ഡ്രാഗൺമാൻ പേറുന്നു. നിലവിലെ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ളതാണ് ഈ ഫോസിൽ ഉൾപ്പെടുന്ന വംശം.  നിയാണ്ടർത്താൽ, ഹോമോ ഇറക്ടസ് എന്നിവയെക്കാളുമെല്ലാം  ഇവ ആധുനിക മനുഷ്യനോട് അടുത്തുനിൽക്കുന്നു.

ഒന്നരലക്ഷം വർഷം മുൻപ് കിഴക്കൻ ഏഷ്യയിൽ പാർത്തിരുന്നതാണ് ഡ്രാഗൺമാൻ. ആധുനികമനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുണ്ടെങ്കിലും ഡ്രാഗൺമാന്റെ തലച്ചോറിന് നമ്മുടേതിനു തുല്യമായ വലുപ്പമാണ്. വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തിൽ ഉൾപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. പഠനങ്ങൾ തുടരുകയാണ്. നമ്മുടെ പൂർവികരെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാൻ ഡ്രാഗൺമാൻ ഫോസിലിനു കഴിയുമെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

 

English summary: Scientists hail stunning 'Dragon Man' discovery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com