ADVERTISEMENT

ഇറ്റാലിയൻ ചരിത്രഗവേഷകരായ അലസാൻഡ്രോ വെസോസിയും ആഗ്നസ് സബാറ്റോയും വലിയ ഒരു ശ്രമത്തിലാണ്. മൺമറഞ്ഞ ശാസ്ത്രജ്ഞനും പണ്ഡിതനും ചിത്രകാരനും സർവോപരി ബഹുമുഖപ്രതിഭയുമായ ലിയനാഡോ ഡാവിഞ്ചിയുടെ വംശപരമ്പര കണ്ടെത്തി അദ്ദേഹത്തിന്റെ ഡിഎൻഎ സ്ഥിരീകരിക്കുക എന്നതാണ് ഇവരുടെ യജ്ഞം. കൂട്ടുകാർക്കറിയാമോ ഡാവിഞ്ചിയുടെ പിന്തുടർച്ചക്കാരിൽ, 690 വർഷങ്ങളിലായി ജീവിച്ച 21 തലമുറകളിലും അഞ്ച് കുടുംബത്താവഴികളിലും പഠനം നടത്തിയാണ് ഡാവിഞ്ചിയുടെ വംശവൃക്ഷം ഇവർ രൂപപ്പെടുത്തിയത്. ഡാവിഞ്ചിയുടെ വംശത്തിൽ പെട്ട 14 പുരുഷൻമാർ നിലവിൽ ലോകത്തു ജീവിച്ചിരിപ്പുണ്ടെന്ന് ഗവേഷണത്തിൽ തെളിഞ്ഞു.

ലിയനാഡോ ഡാവിഞ്ചിയുടെ ജനിതകഘടന കണ്ടെത്തി വിലയിരുത്താൻ സാധിച്ചാൽ അദ്ദേഹത്തിന്റെ അഭൂതമായ കഴിവുകളെ പറ്റി മനസ്സിലാക്കാൻ നരവംശശാസ്ത്രജ്ഞർക്കു കഴിയുമെന്ന് അലസാൻഡ്രോ വെസോസിയും ആഗ്നസ് സബാറ്റോയും പറയുന്നു. ഡിഎൻഎ ഫീനോടൈപ്പിങ് എന്ന പ്രക്രിയ വഴി ഡാവിഞ്ചിയുടെ യഥാർഥ മുഖമെന്തെന്ന് അറിയാനും സാധിക്കും.

മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ വിശ്വപ്രസിദ്ധ പെയ്ന്റിങ്ങുകളിലൂടെയാണു ഡാവിഞ്ചി ഏറെ പ്രശസ്തനെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ ചിത്രകാരനെന്നതിനപ്പുറമായിരുന്നു. മനുഷ്യ ശരീര ഘടനയെക്കുറിച്ചും പിൽക്കാലത്ത് മനുഷ്യരാശി യാഥാർഥ്യമാക്കിയ ബൈസിക്കിൾ, ഹെലിക്കോപ്റ്ററുകൾ, ടാങ്കുകൾ, വിമാനങ്ങൾ തുടങ്ങിയവയക്കുറിച്ചുമെല്ലാമുള്ള ആദിമകാല സ്കെച്ചുകൾ അദ്ദേഹത്തിന്റെ വിരലുകളിൽ പിറന്നു. അപാരമായ ബുദ്ധിശക്തിയും മാനസികശേഷിയും ഒത്തിണങ്ങളിയ ഡാവിഞ്ചി നവോത്ഥാന ശിൽപികളിലും പ്രമുഖനായിരുന്നു.

എന്നാൽ ഗവേഷണം നടത്താൻ ശാസ്ത്രജ്ഞർക്ക് ഏറെ പ്രതിബന്ധങ്ങൾ മറികടക്കേണ്ടി വന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ടസ്കൻ പട്ടണിത്തിൽ സെർപിയറോ ഡാവിഞ്ചിയുടെയും കാറ്ററീന എന്ന പതിനഞ്ചുകാരിയായ അനാഥയുടെയും മകനായി ജനിച്ച ലിയണാഡോ അ‍ഞ്ചാം വയസ്സിൽ ഇറ്റലിയിൽ തന്നെയുള്ള വിൻസി പട്ടണത്തിലേക്കു താമസം മാറിയെന്നാണു കഥ. എന്നാൽ 1519 മേയ് രണ്ടിന്, തന്റെ 67ാം വയസ്സിൽ അന്തരിക്കുമ്പോൾ പിന്തുടർച്ചക്കാരായി മക്കളാരുമുണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹത്തിന്റെ മൃതശരീരം, ഡാവിഞ്ചി അവസാനകാലത്തു ജീവിച്ചിരുന്ന ഫ്രാൻസിലെ ലൂർ താഴ്‌വരയിലുള്ള െസയിന്റ് ഫ്ലോറന്റീൻ ചാപ്പലിലെ സെമിത്തിേരിയിൽ അടക്കിയെന്നാണു കരുതപ്പെടുന്നത്. പിൽക്കാലത്ത് ഫ്രഞ്ച് വിപ്ലവകാലത്ത് സെയിന്റ് ഫ്ലോറന്റീൻ ചാപ്പലിനു കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും പിന്നീട് ചാപ്പൽ അവിടെ നിന്നു പൊളിച്ചുമാറ്റുകയും ചെയ്തു. അപ്പോൾ അവിടത്തെ സെമിത്തേരിയിൽ നിന്നു രണ്ടര നൂറ്റാണ്ടോളം പഴക്കമുള്ള ഒരു അസ്ഥികൂടവും കണ്ടുകിട്ടി. ഇതു സെയിന്റ് ഫ്ലോറന്റീൻ ചാപ്പലിന് അടുത്തുള്ള സെയിന്റ് ഹുബെർട് ചാപ്പലിലേക്കു കൊണ്ടുപോയി.

ഇത് ഡാവിഞ്ചിയുടെ അസ്ഥികൂടമാണെന്നാണു പൊതുവെ കരുതപ്പെടുന്നത്. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാൽ ഇക്കാര്യം ഉറപ്പിക്കാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഡാവിഞ്ചിക്കു മക്കളില്ലാത്തതിനാൽ അദ്ദേഹത്തിന്റെ സഹോദരൻമാരുടെയും അർധസഹോദരൻമാരുടെയും സന്തതിപരമ്പരകളെ കണ്ടെത്തിയാണു ‍ഡിഎൻഎ വേർതിരിച്ചെടുക്കണ്ടിയിരുന്നത്. ഇതു കണ്ടെത്താനായി ഒരു അശ്രാന്ത പരിശ്രമം ശാസ്ത്രജ്ഞർ നടത്തി. ഡാവിഞ്ചിയുടെ പൂർവപിതാമഹനായ മിഷേലിൽ നിന്നാണ് ശാസ്ത്രജ്ഞർ വംശവൃക്ഷം അടയാളപ്പെടുത്താൻ തുടങ്ങിയത്. 1331 ൽ ജീവിച്ചിരുന്ന മിഷേൽ ഒരു ഇരുമ്പുപണിക്കാരനായിരുന്നു. മിഷേലിന്റെ പിന്തുടർച്ചയിൽപെട്ട പിന്നീടുള്ള 21 തലമുറകളിലെ വിവിധ ബന്ധുക്കളെ കണ്ടെത്തി അടയാളപ്പെടുത്തി. ഈ വംശത്തിലെ 14 പേർ ഇന്നു ജീവനോടെയുണ്ടെന്ന് ഇപ്രകാരമാണു തെളിഞ്ഞത്. ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് ഒരു വയസ്സാണു പ്രായം.

 

ഡാവിഞ്ചിയുടെ ജീവിച്ചിരിക്കുന്ന പിൻതലമുറക്കാരിൽ നിന്നുള്ള വൈ ക്രോമസോം സെയിന്റ് ഫ്ലോറന്റീൻ ചാപ്പലിലെ അസ്ഥികളിൽ നിന്നുള്ള വൈ ക്രോമസോമുമായി സാമ്യമുണ്ടോയെന്നു നോക്കുകയാണ് ഇനി ഗവേഷണത്തിലെ പ്രധാനഘട്ടം. പിതാക്കൻമാരിൽ നിന്ന് ആൺമക്കളിലേക്കു പകർന്നുകൊടുക്കപ്പെടുന്ന ഈ ക്രോമസോം 25 തലമുറകൾ വരെ മാറ്റമില്ലാതെ തുടരുമെന്ന കണ്ടെത്തലിലാണു അലസാൻഡ്രോ വെസോസിയും ആഗ്നസ് സബാറ്റോയും പ്രതീക്ഷയർപ്പിക്കുന്നത്.

ഡാവിഞ്ചിയുടെ ഡിഎൻഎ കണ്ടെത്താൻ കഴിഞ്ഞാൽ മറ്റൊരു ഗുണം കൂടിയുണ്ട്. നിലവിൽ ശ്രോതസ്സ് വ്യക്തമല്ലാത്ത ചില ചിത്രങ്ങളും ആർട് രൂപങ്ങളും ഡാവിഞ്ചിയുടേതാണെന്നു സംശയിക്കപ്പെടുന്നുണ്ട്. ഇവയിൽ അവശേഷിച്ചിരിക്കുന്ന ഡിഎൻഎ അംശങ്ങൾ, ഡാവിഞ്ചിയുടെ ഡിഎൻഎ കണ്ടെത്തിയശേഷം അതുമായി ഒത്തുനോക്കിയാൽ ഇക്കാര്യം ഉറപ്പിക്കാം. ആ മഹാപ്രതിഭയുടെ വെളിപ്പെടാതെ കിടക്കുന്ന സൃഷ്ടികളെ തിരശ്ശീല നീക്കി രംഗത്തുകൊണ്ടുവരാൻ അത്തരമൊരു ശ്രമം വഴി വയ്ക്കും.

 

English summary: Scientists may have cracked the mystery of Da Vinci's DNA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com