ADVERTISEMENT

ഒട്ടേറെ പ്രശസ്തരായ രാജാക്കൻമാർക്കു ജന്മം നൽകിയ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധനായ ചക്രവർത്തിയാണു നീറോ. റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിച്ചിരുന്നു എന്ന പ്രയോഗം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രയോഗങ്ങളിലൊന്നാണ്. ഈ പ്രയോഗത്തിൽ പറയുന്നതു പോലെ തന്നെ പൗരാണിക നഗരമായ റോം കനത്ത അഗ്നിബാധയിൽ കത്തിയമർന്നിരുന്നു. നീറോ ചക്രവർത്തിയായിരുന്ന കാലത്തു തന്നെയായിരുന്നു ഈ ദുരന്തം. കൃത്യമായി പറഞ്ഞാൽ 1957 വർഷം മുൻപ് എഡി 64ൽ ഇതുപോലൊരു ജൂലൈ 18 രാത്രിയിൽ.

 

അന്നു യൂറോപ്പിന്റെ ഹൃദയമായിരുന്നു റോം. പുകൾപ്പെറ്റ റോമാ സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രം. സമ്പന്നരും പാവപ്പെട്ടവരും മധ്യവർഗത്തിലെ ആളുകളും നഗരത്തിൽ താമസമുറപ്പിച്ചിരുന്നു. പാവപ്പെട്ടവർ പൊതുവെ പലകകളും തടികളും ഉപയോഗിച്ചുള്ള വീടുകളിലാണു കഴിഞ്ഞിരുന്നത്. 

 

റോമൻ ചരിത്രകാരനായ ടാസിറ്റസിന്റെ വിവരണങ്ങളിലൂടെയാണ് യൂറോപ്യൻ ചരിത്രത്തെ തന്നെ സ്വാധീനിച്ച ഈ വമ്പൻ അഗ്നിബാധയുടെ ചുരുളുകൾ അഴിയുന്നത്. അക്കാലത്ത് ഒരു കുട്ടിയായിരുന്ന ടാസിറ്റസ് ഈ ദുരന്തം നേരിട്ടു കണ്ടയാളാണ്. തീ കത്തുമ്പോൾ നീറോ സംഗീതസപര്യയിലായിരുന്നു എന്നു വെളിപ്പെടുത്തിയതും ഇദ്ദേഹം തന്നെ. ജൂലൈയിലെ ഒരു പൂർണചന്ദ്ര രാത്രിയായിരുന്നു അത്. റോമാനഗരം സുഖ സുഷുപ്തിയിൽ ആണ്ടിരുന്നു. പകൽ മുഴുവൻ നഗരത്തിനു കാവൽ നിന്ന സൈനികരും, പണിയെടുത്തു ക്ഷീണിച്ച നഗരവാസികളായ തൊഴിലാളികളും നല്ല ഉറക്കത്തിലായിരുന്നു. നീറോ ചക്രവർത്തി അന്ന് നഗരത്തിലുണ്ടായിരുന്നില്ല. റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ തീരനഗരമായ ആന്‌റിയത്തിൽ സുഖവാസത്തിലായിരുന്നു അദ്ദേഹം.

 

റോമിലെ അക്കാലത്തെ പ്രശസ്തമായ കുതിരയോട്ട വേദിയായ സർക്കസ് മാക്‌സിമസിനു ചുറ്റുമുള്ള കടകളിൽ ഏതിലോ ആണ് തീ ആദ്യം പടർന്നത്. ശക്തമായ കാറ്റ് അന്നു നഗരത്തിൽ വീശിയിരുന്നു. കാറ്റിന്റെ കൂട്ടുപിടിച്ച് തീ ഒരു നരകാഗ്നിയായി മാറി. ചുറ്റുമുള്ള കെട്ടിടങ്ങളെയും വീടുകളെയും തന്റെ സദ്യക്കു വിഭവങ്ങളാക്കിക്കൊണ്ട് അഗ്നി കുതിച്ചു പാഞ്ഞു. നിലാവ് പെയ്യുന്ന ആ രാത്രിയിൽ റോം ഒരു തീകുണ്ഡമായി മാറി.

 

നഗരത്തിലെ വീടുകളിൽ വൃദ്ധരും കുട്ടികളുമുണ്ടായിരുന്നു. പൊടുന്നനെ തങ്ങളെ വിഴുങ്ങുന്ന അഗ്നി കണ്ട് നഗരവാസികൾ സംഭ്രമത്തിലായി. എന്തു ചെയ്യും, എങ്ങോട്ടു പോകും. പലരും മരണത്തിനു കീഴടങ്ങി. ചുട്ടുപൊള്ളുന്ന ചൂടിൽ ജനങ്ങൾ അഭയകേന്ദ്രങ്ങളന്വേഷിച്ച് ഓടി നടന്നു. പടർന്നു പിടിച്ച തീ അന്തരീക്ഷത്തിലെ ജീവവായുവിനെ ധാരാളമായി അകത്താക്കിയിരുന്നു. ശ്വാസംമുട്ടലും കടുത്ത ദാഹവും കാരണം റോം നഗരവാസികൾ നിരത്തുകളിൽ തളർന്നു വീണു.

 

പുരാതന റോമിൽ അക്കാലത്തു തന്നെ അഗ്‌നിരക്ഷ സേനയുണ്ടായിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ടതിനാൽ അടിമകളായി മാറിയ പടയാളികളായിരുന്നു ആ സേനയിൽ. അവർ ദുരന്തമുഖത്തേക്കു കുതിച്ചെത്തി. മണലും വെള്ളവും ഉപയോഗിച്ചു തീകെടുത്താൻ അവർ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ അവർക്കു നേരിടാൻ അഗ്നിയല്ലാതെ മറ്റൊരു കൂട്ടർ കൂടിയുണ്ടായിരുന്നു.

 

കൊള്ളക്കാർ, അഗ്നി പടരുന്നത് അവസരമാക്കി കൊള്ളക്കാർ കൊള്ളയടിക്കാൻ ഇറങ്ങിയിരുന്നു. ഇവർ അഗ്നിരക്ഷ സേനാംഗങ്ങളെ തടയുകയും അവരുടെ പ്രവൃത്തികൾക്കു താമസം വരുത്തുകയും ചെയ്തു. ചില കൊള്ളക്കാർ മനപ്പൂർവം തീപടർത്താൻ കൂട്ടുനിന്നെന്നു പറയുന്നു. അഞ്ചു ദിവസങ്ങളോളം നഗരം നിന്നു കത്തി. ഇടയ്‌ക്കൊന്നു ശമിച്ച ശേഷം വർധിത വീര്യത്തോടെ വീണ്ടും കത്തിപ്പടർന്നു. ഇതിനിടയിൽ നീറോ ചക്രവർത്തി റോമിലെത്തി. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു നേരിട്ടു മേൽനോട്ടം വഹിച്ചു. പൊതുവിടങ്ങൾ അഭയാർഥികൾക്കായി തുറന്നുകൊടുത്തു. ദിവസങ്ങൾക്കു ശേഷം അഗ്നിയുടെ കലിയടങ്ങി ശമിച്ചപ്പോഴേക്കും റോമിന്റെ പതിനാലു പ്രവിശ്യകളിൽ പത്തും നശിച്ചിരുന്നു. ആയിരക്കണക്കിനു പേർ കൊല്ലപ്പെടുകയും ചെയ്തു.

 

ആരായിരുന്നു ഈ തീയ്ക്ക് ഉത്തരവാദി, കൊള്ളക്കാരോ, സ്വാഭാവികമായി സംഭവിച്ചതോ, അതോ നീറോ തന്നെയോ? നീറോ തന്നെയായിരുന്നു ഇതിനു പിന്നിലെന്ന് പഴയ ചില ചരിത്രകാരൻമാർ പറയുന്നു. റോമിലെ ചില ജനവാസകോളനികൾ ഇടിച്ചു നിരത്തി കമനീയമായ കൊട്ടാരങ്ങളും ആഢംബര സൗധങ്ങളും പണിയാൻ നീറോ ലക്ഷ്യമിട്ടിരുന്നത്രേ. എന്നാൽ ജനരോഷം ഭയന്ന് പൊതുസഭ ഈ ഉദ്യമത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. തന്റെ ലക്ഷ്യം നേടാനുള്ള ഒരു കുറുക്കുവഴിയായി അദ്ദേഹം ഈ അഗ്നിബാധയ്ക്കു പദ്ധതിയിട്ടിരിക്കാമെന്നാണ് ആ ചരിത്രകാരൻമാർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ പിൽക്കാലത്തെ ചില ചരിത്രകാരൻമാർ ഈ വാദത്തിൽ സംശയാലുക്കളാണ്.

 

ഏതായാലും ജനനം മുതൽ തന്നെ വിവാദങ്ങളുടെ കൂട്ടുകാരനായിരുന്ന നീറോ ചക്രവർത്തിയുടെ വ്യക്തിത്വത്തിൽ എന്നന്നേക്കുമായി കരിനിഴൽ വീഴ്ത്തിയ സംഭവമായിരുന്നു റോമിലെ അഗ്നിബാധ. ഇതിനു ശേഷം റോമാസാമ്രാജ്യത്തിലെ കരുത്തരായ സെനറ്റും ചക്രവർത്തിയും തമ്മിലിടയുകയും സെനറ്റ് നീറോയെ ജനദ്രോഹിയായി പ്രഖ്യാപിക്കുകയും ചെയ്തു. വിധി തനിക്കെതിരായെന്നു മനസ്സിലാക്കിയ നീറോ ഒളിച്ചോട്ടങ്ങൾ നടത്തുകയും നാലു വർഷങ്ങൾക്കു ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു. 30 വയസ്സായിരുന്നു അന്നു നീറോയ്ക്ക്.

English summary : Great Fire of Rome - Facts and mystery

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com