ADVERTISEMENT

വർഷം 1962. ആ വർഷത്തെ അവസാനത്തെ രാത്രി. പുതുവർഷത്തെ വരവേൽക്കാനായി എല്ലാവരും ആഘോഷത്തിമിർപ്പിലാണ്. കേംബ്രിഡ്‌ജ്‌ സർവകലാശാലയിലെ വിദ്യാർഥി സ്‌റ്റീഫൻ ഹോക്കിങ് വീട്ടിൽ കൂട്ടുകാരുമൊത്ത് പുതുവർഷപ്പിറവി ആഘോഷിക്കാൻ ഒരുങ്ങുന്നു. കേക്കുകളും മധുരപാനീയങ്ങളും മേശപ്പുറത്ത് നിരത്തി വച്ചിട്ടുണ്ട്.

ആദ്യം മുതൽ  ഹോക്കിങ്ങിന്റെ പെരുമാറ്റത്തിൽ ചില പന്തികേട് കൂട്ടുകാർ ശ്രദ്ധിച്ചിരുന്നു. പാനീയങ്ങൾ ഗ്ലാസ്സിലേക്കൊഴിക്കുമ്പോൾ തുളുമ്പിപ്പോകുന്നു. കൈകൾക്ക് അസാധാരണമായ വിറയൽ!

 

life-story-of-stephen-hawking
സ്‌റ്റീഫൻ ഹോക്കിങ്

രാത്രി വളരെ വൈകി ആഘോഷം തുടരുകയാണ്. പെട്ടെന്ന് ഹോക്കിങ് തലകറങ്ങി താഴെ വീണു. മകന് സംഭവിക്കുന്നതെന്താണെന്ന് ഡോക്ടറായ അച്ഛൻ ഫ്രാങ്ക് ഹോക്കിങ്ങിന് അറിയാമായിരുന്നു. ചികിത്സകളൊന്നും ഫലിക്കാത്ത ഒരു രോഗത്തിന്റെ തുടക്കമാണത്! മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന വിഭാഗത്തിൽപ്പെടുന്ന രോഗം. 1942 ൽ ജനിച്ച ഹോക്കിങ്ങിന് ഇനി ഏതാനും വർഷങ്ങൾ കൂടിയേ ആയുസ്സുള്ളൂ!

 

ഹോക്കിങ്ങിനെ വിവാഹം ചെയ്യാൻ തീരുമാനിച്ച ജെയ്ൻ എന്ന പെൺകുട്ടി രോഗവിവരമറിഞ്ഞിട്ടും തന്റെ തീരുമാനം മാറ്റിയില്ല! 

 

മാസങ്ങൾ കഴിയുന്നതിനനുസരിച്ച് ഹോക്കിങ്ങിന്റെ ശാരീരികാവസ്ഥ മോശമായി വന്നു. നടക്കണമെങ്കിൽ ഊന്നുവടിയുടെ സഹായം വേണമെന്നായി. പക്ഷേ, ജെയ്ൻ അവന് ആത്മവിശ്വാസം പകർന്നു. 

 

കേംബ്രിഡ്‌ജിലെ വിദ്യാർഥികൾക്കിടയിൽ മിടുക്കനെന്ന് പേരെടുത്തയാളാണ് ഹോക്കിങ്ങ്. പ്രപഞ്ചത്തെക്കുറിച്ച് അറിയാനായിരുന്നു അവന്റെ താൽപര്യം.

എന്തായാലും മരിക്കും. അതിനു മുൻപ് ഗവേഷണം പൂർത്തിയാക്കാം ഹോക്കിങ് തീരുമാനിച്ചു. രോഗം മൂർച്ഛിച്ചു കൊണ്ടിരുന്നു. ഹോക്കിങ് പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാകാതെയായി. ശരീരം നിയന്ത്രണത്തിൽ നിൽക്കുന്നില്ല. 

life-story-of-stephen-hawking1
സ്‌റ്റീഫൻ ഹോക്കിങ്

 

അതിനിടയിൽ ഒരു സംഭവമുണ്ടായി; റോജർ പെൻറോസ് എന്ന ഭൗതിക ശാസ്ത്രജ്ഞൻ തമോഗർത്തങ്ങളെക്കുറിച്ച് നടത്തിയ ഒരു പ്രഭാഷണം ഹോക്കിങ് കേൾക്കാനിടയായി. അവന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. തമോഗർത്തങ്ങളും പ്രപഞ്ചത്തിന്റെ തുടക്കവും ഒക്കെ ഹോക്കിങ്ങിന്റെ ഗവേഷണത്തിന് വിഷയമായി. 

 

ഹോക്കിങ്ങിന്റെ കണ്ടെത്തലുകൾ ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടു. അങ്ങനെ അദ്ദേഹം 23 -ആം വയസ്സിൽ ഡോക്ടറേറ്റ് നേടി. 

ഹോക്കിങ്ങും ജെയ്‌നും വിവാഹിതരായി. എത്ര കാലം ഹോക്കിങ് ജീവിച്ചിരിക്കുമെന്ന് ആർക്കും അപ്പോൾ ഉറപ്പില്ലായിരുന്നു!

 

പല യൂണിവേഴ്‌സിറ്റികളിലും സെമിനാറുകളിൽ ഹോക്കിങ് പ്രബന്ധങ്ങളവതരിപ്പിച്ചു. ഹോക്കിങ്ങിനു വേണ്ടി പലപ്പോഴും സുഹൃത്തുക്കളായിരുന്നു സദസ്സിനോടു സംസാരിച്ചിരുന്നത്. 

 

തളർന്ന ശരീരത്തിലെ തളരാത്ത മനസ്സുകൊണ്ട്  ചിന്തിച്ച് ഹോക്കിങ് പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ടിരുന്നു. വലിയ ശാസ്ത്രജ്ഞർ പ്രബന്ധങ്ങളവതരിപ്പിക്കുമ്പോൾ തന്റെ കണ്ടെത്തലുകൾ വച്ച് അവരെ ചോദ്യം ചെയ്യാനും അദ്ദേഹം മടിച്ചിരുന്നില്ല. 

പതുക്കെപ്പതുക്കെ ശാസ്ത്രലോകത്ത് പ്രതിഭയായി സ്റ്റീഫൻ ഹോക്കിങ് അംഗീകരിക്കപ്പെട്ടു. പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ അത് അദ്ദേഹത്തിന് കരുത്തേകി. കേംബ്രിഡ്‌ജിൽ പ്രഫസറായി ഹോക്കിങ്ങിന് ജോലി കിട്ടി. പ്രത്യേകം ഡിസൈൻ ചെയ്‌ത കാറിലാണ് അദ്ദേഹം ജോലിക്കെത്തിയത്.

അതിനിടെ ഒരു ഓപ്പറേഷൻ വേണ്ടി വന്നു. അതോടെ ഹോക്കിങ്ങിന് ശബ്‌ദം നഷ്ടപ്പെട്ടു. വായിലൂടെയും മൂക്കിലൂടെയും ശ്വസിക്കാനാവില്ല. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക കുഴൽ വഴിയായി ശ്വസനം. കൺപീലികളും ചൂണ്ടുവിരലുകളും മാത്രം അനക്കാം. ജീവിതം ഒരു ചക്രക്കസേരയിലേക്കൊതുങ്ങി.

ഒരു കംപ്യൂട്ടർ വിദഗ്‌ധൻ സ്റ്റീഫൻ ഹോക്കിങ്ങിനു വേണ്ടി പ്രത്യേക പ്രോഗ്രാം നിർമിച്ചു. ഇതിന്റെ സഹായത്തോടെ സ്‌ക്രീനിൽ തെളിയുന്ന വാക്കുകൾ തൊട്ടുകൊണ്ട് ഹോക്കിങ്ങിനു പറയാനുള്ള കാര്യം മറ്റുള്ളവരെ അറിയിക്കാം.  

കംപ്യൂട്ടറിന്റെ സഹായത്തോടെ ഹോക്കിങ് എഴുതിയ 'എ ബ്രീഫ് ഹിസ്‌റ്ററി ഓഫ് ടൈം, ഫ്രം ബിഗ് ബാങ് റ്റു ബ്ലാക്ക് ഹോൾസ്' എന്ന പുസ്‌തകം ലോകമെമ്പാടും വിറ്റഴിഞ്ഞു. പ്രപഞ്ചത്തെയും തമോഗർത്തങ്ങളെയും ലളിതമായി വിവരിക്കുന്ന ഈ പുസ്‌തകം ലോകമെങ്ങും അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തു.

അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഹോക്കിങ്ങിനെ തേടിയെത്തി. ഡോക്ടർമാർ പ്രവചിച്ചതിലും ഏറെ വർഷങ്ങൾ കഴിഞ്ഞ്, 2018 മാർച്ച് 14 - ന്  അദ്ദേഹം  അന്തരിച്ചു.

ലൂക്കേഷ്യൻ പ്രഫസർ 

കേംബ്രിഡ്‌ജ്‌ സർവകലാശാല പ്രതിഭാധനരായ ശാസ്ത്രജ്ഞർക്ക് നൽകുന്ന പദവിയാണ് ലൂക്കേഷ്യൻ പ്രഫസർ. ഈ പദവിക്ക് അർഹരായത് ഇതുവരെ നാലു പേരാണ്: സർ ഐസക് ന്യൂട്ടൺ, പി.എ.എം. ഡിറാക്, ചാൾസ് ബാബേജ്, സ്‌റ്റീഫൻ ഹോക്കിങ്.  

English summary : Life story of Stephen Hawking

കൂടുതൽ അറിയാൻ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com