ADVERTISEMENT

യുഎസിന്റെ യുഎഫ്ഒ റിപ്പോ‍ട്ട് പുറത്തിറങ്ങിയ ശേഷം അന്യഗ്രഹജീവി വാഹനങ്ങളായ പറക്കും തളികകൾ വളരെയേറെ ശ്രദ്ധ നേടിയിട്ടുണ്ട്. പഴയ കാലത്ത് കഥകളിലും സിനിമകളിലുമൊക്കെ ഒതുങ്ങി നിന്ന ഇവ സത്യം തന്നെയോ അതോ കള്ളമോ എന്ന രീതിയിൽ ചർച്ചകൾ ഉയർന്ന കാലമായിരുന്നു കഴിഞ്ഞ 2 മാസക്കാലം. ഇതിനൊപ്പം തന്നെ എന്തു പ്രകാശമോ, ആകാശക്കാഴ്ചയോ കണ്ടാലും അന്യഗ്രഹജീവികളുടെ വാഹനങ്ങളാണോയെന്ന് ചിന്തിക്കാനും ആളുകൾ തുടങ്ങി. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു കഴിഞ്ഞ മാസങ്ങളിൽ ലണ്ടനിൽ നടന്നത്. ഇവിടെ എട്ട് ദുരൂഹരീതിയിലുള്ള പ്രകാശങ്ങൾ ആകാശത്തു പ്രത്യക്ഷപ്പെട്ടതോടെയാണു പറക്കും തളികകളെക്കുറിച്ചുള്ള ചർച്ച തുടങ്ങിയത്.

 

മേയ് 26നാണ് ബെറ്റിന അസ്കാരി എന്ന യുവതി ഒരു വിഡിയോ പിടിച്ചത്. ലണ്ടനിൽ ആകാശത്തേക്കു നോക്കിയിരുന്ന ബെറ്റിന പൊടുന്നനെ ചില പ്രകാശങ്ങൾ ആകാശത്തു പ്രത്യക്ഷപ്പെട്ടത് കണ്ട് അമ്പരന്നു പോയി. എട്ടെണ്ണമുണ്ടായിരുന്നു അവ. കടുംനീല നിറത്തിലുള്ള പ്രകാശങ്ങൾ. അവ മുകളിലോട്ടും താഴേക്കും നീങ്ങുകയും നിരയായി മാറുകയും വിചിത്ര രൂപങ്ങളുണ്ടാക്കുകയും ചെയ്തു. ഇതെന്താണ് സംഭവം എന്നു ചോദിച്ച് കൊണ്ട് ബെറ്റിന  ആ വിഡിയോ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചതോടെ ഒട്ടേറെ പേർ ഇതു കണ്ടു. അന്യഗ്രഹജീവികളെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്ന പല ചാനലുകളും ഇതു പങ്കുവയ്ക്കുകയും ഞൊടിയിടയിൽ വൈറലാകുകയും ചെയ്തു.

 

അതിനിടെ ലോകത്തു പലയിടങ്ങളിലും ഇത്തരം നീലപ്രകാശങ്ങൾ കണ്ടിട്ടുണ്ടെന്നും ഇത് അന്യഗ്രഹജീവികളുടെ വാഹനങ്ങളാണെന്നും ആളുകൾ പറഞ്ഞു. ഇവ ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണെന്നായിരുന്നു മറ്റൊരു കൂട്ടം ആളുകളുടെ വാദം. ഇതതൊന്നുമല്ല, ആരോ പറ്റിക്കാൻ ചെയ്ത പണിയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

 

ഒരു മാസത്തോളം ലോകം മുഴുവനുമുള്ള അന്യഗ്രഹജീവി സൈദ്ധാന്തികരെ ഇരുത്തിച്ചിന്തിപ്പിച്ച പ്രകാശത്തിന്റെ രഹസ്യം ഒടുവിൽ ഇതാദ്യം കണ്ട ബെറ്റിന അസ്കാരി തന്നെ ഒടുവിൽ കണ്ടെത്തി പുറത്തുവിട്ടു. ഇവ പറക്കും തളികകളുമൊന്നുമല്ലായിരുന്നത്രേ. പിന്നെന്താണ്? ഡ്രോണുകളായിരുന്നു ആ പ്രകാശം പുറത്തുവിട്ട് ആകാശത്തു തെന്നിനീങ്ങിയത്.

 

ഇംഗ്ലണ്ടിലെ പ്രശസ്ത ഫുട്ബോൾ ക്ലബായ ചെൽസി ആയടുത്ത് ഒരു വലിയ വിജയം നേടിയത്രേ.അതിന്റെ സന്തോഷത്തിൽ ചെൽസിയുടെ ആരാധകരാണ് നീലപ്രകാശം പുറന്തള്ളുന്ന ഡ്രോണുകളുമായി ഈ അഭ്യൂഹങ്ങൾക്കെല്ലാം തുടക്കമിട്ടത്.

 

English summary ; London Strange lights move in sky over Stamford Bridge- Truth revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com