തെലങ്കാനയിൽ കണ്ടെത്തിയത് ആറര കോടി വർഷങ്ങൾ പഴക്കം ചെന്ന ഒച്ചുകളുടെ ശേഷിപ്പുകൾ
Mail This Article
ചരിത്രാതീതകാലത്ത് ഭൂമിയിൽ നില നിന്നിരുന്ന ജീവികളെക്കുറിച്ചുള്ള പഠനങ്ങൾക്ക് സഹായകരമാകുന്ന സുപ്രധാന കണ്ടെത്തലാണ് തെലുങ്കാനയിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയിരിക്കുന്നത്. കൊമാരം ഭീം അസിഫാബാദ് ജില്ലയിൽ നിന്നും ഒച്ചുകളുടെ ഫോസിലാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇവ ആറര കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഒച്ചുകളുടേതാണെന്നാണ് വിലയിരുത്തൽ.
ഗിന്നേധാരി വനമേഖലയിലാണ് ഫോസിലുകൾ കണ്ടെത്തിയത്. ഫൈസ ടിർപോളെൻസിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇനത്തിൽപ്പെട്ട ഒച്ചുകളുടെ തോടുകളാണിത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം ലാവ വന്ന് മൂടിയതാവാം എന്നാണ് ഗവേഷകരുടെ അനുമാനം. ഒച്ചുകളുടെ തോടുകൾക്കു പുറമേ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കം ചെന്ന തടികളുടെ ഫോസിലുകളും പായലുകളുടെ മൈക്രോ ഫോസിലുകളും ഇതേ പ്രദേശത്തുനിന്നും മുൻപ് കണ്ടെത്തിയിട്ടുണ്ട്. അടുത്തയിടെ ചരിത്രാതീതകാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ അടങ്ങിയ ചുണ്ണാമ്പുകല്ലിൽ നിർമ്മിച്ച ഒരു ഗുഹയും അസിഫാബാദ് ജില്ലയിൽ കണ്ടെത്തിയിരുന്നു.
പബ്ലിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹിസ്റ്ററി, ആർക്കിയോളജി ആൻഡ് ഹെറിട്ടേജ് എന്ന സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറിയായ ഡോക്ടർ എം ശ്രീനിവാസൻ , ഫോറസ്റ്റ് റേഞ്ച് ഓഫീസർ തോഡിഷെട്ടി പ്രാണായ് എന്നിവർ പ്രദേശത്ത് സർവേ നടത്തി ഫോസിലുകൾ ശേഖരിച്ചു. പുതിയ കണ്ടെത്തൽ നടത്തിയതോടെ തെലങ്കാനയിൽ ഫോസിൽ പാർക്ക് ആരംഭിക്കണമെന്ന ശക്തമായ ആവശ്യമാണ് പുരാവസ്തുഗവേഷകർ ഉയർത്തുന്നത്.
തെലുങ്കാനയിലെ മഞ്ചേരിയൽ , അസിഫാബാദ് എന്നീ ജില്ലകൾ ഫോസിലുകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. നിലവിൽ തെക്കേ ഇന്ത്യയിൽ തമിഴ്നാട്ടിലാണ് ഫോസിൽ പാർക്ക് ഉള്ളത്. കൂടുതൽ ഫോസിലുകൾ കണ്ടെത്തിയതോടെ തെലുങ്കാനയിലും ഫോസിൽ പാർക്ക് ആരംഭിക്കണമെന്നും ഇത് ജീവികളുടെ പരിണാമത്തെക്കുറിച്ച് പഠനം നടത്തുന്നവർക്ക് ഏറെ സഹായകരമാകുമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.
English summary : 6.5 crore years old snail fossil discovered in Telangana