ADVERTISEMENT

പ്രക്ഷുബ്ധമായ ചരിത്രവും വരണ്ട മലനിരകളുള്ള ഭൂമിയുമുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. താലിബാൻ വീണ്ടും കാബൂൾ പിടിച്ചടക്കി ഇവിടെ ആധിപത്യം സ്ഥാപിച്ചതോടെ രാജ്യം വീണ്ടും ലോകശ്രദ്ധയിലെത്തി. താലിബാൻ ഭരണത്തിൽ നിന്നു രക്ഷനേടാനായി ആളുകൾ കൂട്ടപ്പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നു.

 

ഊഷരമായ ഭൂമിയാണെങ്കിലും മറ്റൊരുരാജ്യത്തിനുമില്ലാത്ത തരത്തിൽ വ്യത്യസ്തമായ ധാതുസമ്പത്ത് പ്രകൃതി അഫ്ഗാനിസ്ഥാനിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ പ്രധാനമാണ് ലാപിസ് ലസൂലി എന്ന അമൂല്യമായ ധാതുക്കല്ല്. ചരിത്രാതീത കാലം മുതൽ മനോഹരമായ ഈ കല്ല് അതിന്റെ മനോഹാരിത കൊണ്ടും വില കൊണ്ടും രാജാക്കാൻമാരാലും പ്രഭുക്കൻമാരാലും ആഗ്രഹിക്കപ്പെടുന്നു.

 

ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രമായ സിന്ധുനദീതട സംസ്‌കാര മേഖലയിൽ പെട്ട ഹരിയാനയിലെ ഭിറാനയിൽ നിന്ന് ലാപിസ് ലസൂലി കണ്ടെടുത്തിട്ടുണ്ട്. പതിനായിരം വർഷം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു ഈ കല്ല്. ഈജിപ്തിലെ അതിസുന്ദരിയായ റാണി ക്ലിയോപാട്ര വിശ്വവിഖ്യാതമായ കൺപീലികൾക്കു നീലഛായം നൽകാനായി ലാപിസ് ലസൂലി ചാലിച്ച കൺമഷി ഉപയോഗിച്ചിരുന്നത്രേ. ഈജിപ്തിൽ നിന്നു കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രശസ്തമായ മമ്മിയായ തൂത്തൻഖാമുന്റെ മുഖാവരണത്തിലും ഈ അമൂല്യമായ ധാതു ഉപയോഗിച്ചിരുന്നു.

യൂറോപ്പിൽ ചിത്രകല പൂത്തുലഞ്ഞ മധ്യകാലഘട്ടത്തിൽ ലാപിസ് ലസൂലി പൊടിച്ച് പൗഡർ രൂപത്തിലാക്കി ചാലിച്ച് ഒരു സവിശേഷമായ ചായം നിർമിച്ചിരുന്നു. അൾട്രൈമറൈൻ എന്നറിയപ്പെടുന്ന ഈ ചായം അന്നത്തെ എല്ലാ ചിത്രകാരൻമാരുടെയും സ്വപ്‌നമായിരുന്നു. മസാക്യോ, പെറുജീനോ തുടങ്ങിയ അക്കാലത്തെ പ്രശസ്ത ചിത്രകാരൻമാർ ലാപിസ് ലസൂലി ഉപയോഗിച്ചിരുന്നു.

 

ആകാശക്കല്ല് എന്നാണ് ലാപിസ് ലസൂലിയുടെ പേർഷ്യൻ ഭാഷയിലെ അർഥം, കടുംനീലനിറമുള്ള ഈ ധാതു അഫ്ഗാനിസ്ഥാനിലെ ബഡാക്ഷാൻ മേഖലയിലുള്ള കൊക്ച താഴ്‌വരയിലാണ് ഏറ്റവും കൂടുതലുള്ളത്. ഇവിടത്തെ സാരി സംഗ് ഖനിയിൽ നിന്ന് ആറായിരം വർഷങ്ങളായി ഇതു ഖനനം ചെയ്‌തെടുക്കുന്നു.

 

ഇനിയും ഒരു ട്രില്യൻ യുഎസ് ഡോളറിനു തുല്യമായ നിക്ഷേപം ഇവിടെയുണ്ട്. ഇത് ഖനനം ചെയ്താൽ അഫ്ഗാൻ ഒരു സമ്പന്നരാജ്യമായി മാറുമെന്നു രാജ്യാന്തര സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇറാൻ, പാക്കിസ്ഥാൻ, മംഗോളിയ, തെക്കൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നും ലാപിസ് ലസൂലി ഖനനം ചെയ്‌തെടുത്തിട്ടുണ്ടെങ്കിലും അതിനൊന്നും അഫ്ഗാനിൽ നിന്നു കിട്ടുന്നതിന്റെ നിറമോ മേൻമയോ ഇല്ല. അമൂല്യമായ ഈ കല്ല് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. സൗന്ദര്യവർധക സാധനങ്ങൾ, ശിൽപങ്ങൾ, ചിത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയെല്ലാം ഇതുപയോഗിച്ച് നിർമിക്കാം.

 

അഫ്ഗാനിസ്ഥാനിൽ എല്ലാ ധാതുനിക്ഷേപങ്ങളും ഖനികളുമെല്ലാം സർക്കാരിന്റെ സ്വത്താണെന്നാണു വയ്പ്. എന്നാൽ ഇതൊരിക്കലും സാധ്യമായിരുന്നിട്ടില്ല. അഴിമതി ഒരു സാധാരണ സംഭവമായ അവിടെ ഓരോ മേഖലയിലെയും പ്രബലരായ യുദ്ധപ്രഭുക്കൾക്ക് ഇക്കാര്യത്തിൽ നിയന്ത്രണമുണ്ട്. ബഡാക്ഷാനിലെ ധാതു നിക്ഷേപം കമാൻഡർ അബ്ദുൽ മാലിക് എന്ന യുദ്ധപ്രഭുവിന്റെ അധീനതയിലായിരുന്നു. അഫ്ഗാനിൽ ജനാധിപത്യ സർക്കാർ ഉള്ളപ്പോഴും ഇവിടത്തെ ഖനനം നടത്തിയിരുന്നത് അബ്ദുൽ മാലിക്കാണ്. താലിബാന് പണം നൽകിയാണ് ഇതു സാധിച്ചിരുന്നത്.

 

 

English summary : Lapis Lazuli mines in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com