ADVERTISEMENT

2014 ജനുവരി 6, പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺവ മേഖലയിലുള്ള ഹംഗുവിലെ ഇബ്രാഹിംസായ് സർക്കാർ സ്‌കൂൾ. സ്‌കൂളിൽ പ്രഭാത അസംബ്ലി നടക്കുകയായിരുന്നു. രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളായിരുന്നു അത്. എന്നാൽ താമസിച്ചു വന്നതിനാൽ മൂന്ന് വിദ്യാർഥികൾ അസംബ്ലിയിൽ പങ്കെടുക്കാതെ ഗേറ്റിങ്കൽ നിൽക്കുകയായിരുന്നു.അതിലൊരാളായിരുന്നു ഐത്‌സാസ് ഹാസൻ.

 

ഖൈബർ പഖ്തൂൺവ സ്വദേശിയും ഗൾഫിൽ ജോലിക്കാരനുമായ മുജാഹിദ് അലിയുടെ മകനായിരുന്നു ഐത്‌സാസ് ഹാസൻ. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഹംഗു ജില്ല ഭീകരാക്രമണങ്ങൾക്ക് കുപ്രസിദ്ധമാണ്. ഇതിൽ ഇരയായവരിൽ പലപ്പോഴും സ്‌കൂൾ വിദ്യാർഥികളുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളിൽ പലതിലും പാക്ക് താലിബാനായ തെഹ്രീകി താലിബാന്‌റെയും അനുബന്ധസംഘടകളുടെയും ഇടപെടലുണ്ടായിട്ടുണ്ട്.

 

2006 ഫെബ്രുവരിയിൽ ഹംഗു ബസാറിലുണ്ടായ സ്‌ഫോടനത്തിൽ കുട്ടികളുൾപ്പെടെ ഒട്ടേറെപ്പേർ മരിച്ചിരുന്നു. 2008ൽ പാക്ക് സുരക്ഷാസൈനികരും സായുധരായ ഭീകരരും തമ്മിലുണ്ടായ പോരാട്ടത്തിൽ 16 പേർ കൊല്ലപ്പെട്ടു. 2010ൽ പ്രദേശത്തെ അൽ സഹ്‌റ ആശുപത്രിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ 11 പേരും 2011 മേയ് 1ന് ഹംഗു ബസാറിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 28 പേരും മരിച്ചിരുന്നു. ഹംഗുവിന്റെ സാമൂഹികാന്തരീക്ഷം ഭീകരത മൂലം പ്രക്ഷുബ്ധമായ കാലയളവായിരുന്നു അത്.

 

അസംബ്ലി നടക്കുമ്പോൾ ഐത്‌സാസും കൂട്ടുകാരും ഗേറ്റിങ്കൽ ഉദാസീനരായി നിൽക്കുകയായിരുന്നു. എല്ലാ ദിവസത്തെയും പോലെ മറ്റൊരു ദിവസം. അതിനപ്പുറം ആ വിദ്യാർഥികൾ ഒന്നും ചിന്തിച്ചിരുന്നില്ല. എന്നാൽ അങ്ങനെയായിരുന്നില്ല വിധിയുടെ തീരുമാനം. ഐത്‌സാസിനും സംഘത്തിനുമരികിലേക്ക് ഇതിനിടെ 25 വയസ്സുവരുന്ന ഒരു യുവാവ് നടന്നടുത്തു. അയാൾ ഒരു ഓവർകോട്ട് ധരിച്ചിരുന്നു. സ്‌കൂളിലേക്കു ചെല്ലുന്നതെങിനെ തുടങ്ങിയ കാര്യങ്ങൾ അയാൾ വിദ്യാർഥികളുമായി സംസാരിച്ചു നിൽക്കുന്നതിനിടെ അയാളുടെ ഓവർകോട്ടിനുള്ളിൽ ഒരു ബോംബിന്റെ ഡിറ്റൊണേറ്റർ വിദ്യാർഥികൾ ശ്രദ്ധിച്ചു. 

 

ഐത്‌സാസിന്റെ കൂട്ടുകാർ സ്‌കൂളിനുള്ളിലേക്ക് ഓടിപ്പോയി, ഭീകര ജാഗ്രത നിലനിൽക്കുന്ന ഇടമായതിനാൽ അലാം മുഴക്കാനായാകാം അവർ പോയത്. എന്നാൽ ഐത്‌സാസ് പോയില്ല. അവൻ ഒരു കല്ലെടുത്ത് ഭീകരനെ എറിഞ്ഞത്രേ. എന്നാൽ അതയാളുടെ ദേഹത്തു കൊണ്ടില്ല. ഭീകരൻ സ്‌കൂളിനു നേർക്കു വീണ്ടും പോകുന്നത് കണ്ട് ഐത്‌സാസ് ഓടി അയാളുടെ ദേഹത്തു പിടികൂടി വലിച്ചു താഴെയിട്ടു. പൊടുന്നനെയുള്ള ഈ നീക്കത്തിൽ അമ്പരന്ന ഭീകരൻ കുതറാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലിച്ചില്ല. ഒടുവിൽ അയാൾ ഡിറ്റൊണേറ്റർ പ്രവർത്തിപ്പിച്ചു. സ്‌കൂളിനു പുറത്ത് ഉഗ്രസ്‌ഫോടനം നടന്നു. ഭീകരൻ മരിച്ചു. ഐത്‌സാസ് രക്തസാക്ഷിത്വം നേടി. അവന്റെ ധീരോദാത്തമായ പ്രവൃത്തിയിൽ രക്ഷപ്പെട്ടത് 2000 വിദ്യാർഥികളാണ്. അൽ ഖ്വയ്ദയുമായും താലിബാനുമായും ബന്ധമുള്ള ലഷ്‌കർ ഇ ജാൻവിയായിരുന്നു ആ ഭീകരകൃത്യം പ്ലാൻ ചെയ്തത്.

 

ഹംഗുവിലെ ആ സ്‌കൂൾ വിദ്യാർഥിയുടെ ധീരത താമസിയാതെ ലോകമെങ്ങും പ്രസിദ്ധി നേടി. മകന്റെ അന്തിമോപചാര ചടങ്ങിൽ പങ്കെടുക്കാൻ ഗൾഫിൽ നിന്നു തിരിച്ചെത്തിയ ഐത്‌സാസിന്റെ പിതാവ് ആ വേളയിൽ പറഞ്ഞ വാചകം ലോകത്തെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. എന്‌റെ മകൻ പോയിരിക്കുന്നു, അവന്റെ മാതാവിനെ കരയിച്ചുകൊണ്ട്, എന്നാൽ അവൻ അനേകം മാതാക്കൾ അവരുടെ മക്കൾക്കായി കരയുന്നതിനു തടയിട്ടിട്ടാണു പോയത്.- പുത്രവിയോഗത്താൽ നെഞ്ചുപൊട്ടുമ്പോഴും മകനെക്കുറിച്ചുള്ള അഭിമാനം ആ പിതാവ് ഉയർത്തിപ്പിടിച്ചു.

 

സമൂഹമാധ്യമങ്ങളിൽ ഐത്‌സാസിന്റെ പേരിലുള്ള ഹാഷ്ടാഗിൽ അനുശോചനങ്ങളും വീരോചിതമായ ആദരാഞ്ജലികളും താമസിയാതെ ലോകമെങ്ങും വൈറലായി. ഞങ്ങളെല്ലാം ഐത്‌സാസാണ് എന്നർഥം വരുന്നതായിരുന്നു ആ ഹാഷ്ടാഗ്. അക്കാലത്തെ പാക്ക് പ്രധാനമന്ത്രിയായ നവാസ് ഷെറീഫിന്റെ നിർദേശപ്രകാരം ധീരതയ്ക്കുള്ള രണ്ടാമത്തെ പരമോന്നത ബഹുമതിയായ സിത്താര-ഇ-ഷുജാത് മരണാനന്തരം ഐത്‌സാസിനു ലഭിച്ചു. രാജ്യാന്തര മനുഷ്യാവകാശ സംഘടനയുടെ ഗ്ലോബൽ ബ്രേവറി പുരസ്‌കാരത്തിനും അവൻ അർഹനായി. ഖൈബർ പഖ്തൂൺവയിൽ നിന്നുള്ള നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായ്, ധീരൻ എന്നു വിളിച്ച് ഐത്‌സാസിനെ വിശേഷിപ്പിച്ചു. പിൽക്കാലത്ത് സല്യൂട്ട് എന്നു പേരിൽ ഒരു പാക്കിസ്ഥാനി ജീവചരിത്ര സിനിമ ഐത്‌സാസിന്റെ കഥ പറഞ്ഞ് തീയറ്ററുകളിലെത്തി. 

 

English summary: Pakistan school boy Aitzaz Hassan who sacrificed his life to lrotect schoolmates

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com