ADVERTISEMENT

ചൈനയിൽ 1989ൽ ഉണ്ടായ, ലോകമെങ്ങും കുപ്രസിദ്ധി നേടിയ സംഭവമാണു ടിയാനൻമെൻ ചത്വരത്തിലെ കൂട്ടക്കൊല.1989 ജൂൺ അഞ്ചിന്, ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ സർക്കാർ വിരുദ്ധ സമരവുമായി തടിച്ചുകൂടിയ പൗരൻമാർക്കിടയിലേക്കു ടാങ്കുകളുമായി വന്ന ചൈനീസ് സേനയുടെ ആക്രമണത്തിൽ നൂറുകണക്കിനു ചൈനക്കാരാണു കൊല്ലപ്പെട്ടത്. ഇതിന്റെ നിരവധി ചിത്രങ്ങൾ പിന്നീട് മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ ഏറ്റവും ലോകശ്രദ്ധ നേടിയത് ടാങ്ക് മാൻ എന്ന ചിത്രമായിരുന്നു. അലറിയടുക്കുന്ന ടാങ്കുകളെ തടഞ്ഞുകൊണ്ട് വെള്ള ഷർട്ടിട്ട ഒരു ചൈനക്കാരൻ, കൈയിൽ ഷോപ്പിങ് കവറുകളുമായി വഴിമുടക്കി നൽക്കുന്നതായിരുന്നു ആ ചിത്രം. പിൽക്കാലത്ത് ടിയാനൻമെൻ സംഭവത്തിന്റെ ചിഹ്നമായി അതു മാറി. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫൊട്ടോഗ്രഫറാണു ചിത്രമെടുത്തത്.

 

tiananmen-square-protests
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ടാങ്ക് പരേഡിനെ ഒറ്റയ്ക്കു നേരിടുന്ന 19 വയസ്സുള്ള യുവാവ്. ‘ടാങ്ക് മാൻ’ എന്ന പേരിൽ പ്രശസ്തമായ ചിത്രം (ഫയൽ)

ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്നും അങ്ങനൊരു ചിത്രം പ്രചരിക്കുന്നു. തനിക്കു നേരെ തോക്കു ചൂണ്ടുന്ന താലിബാൻ അംഗത്തിനു നേർക്ക് കൂസലില്ലാതെ നിൽക്കുന്ന ഒരു അഫ്ഗാൻ വനിതയുടെ ചിത്രമാണത്. കഴിഞ്ഞ ദിവസം താലിബാനെതിരെ കാബൂളിൽ പൊടുന്നനെ മൂന്നു റാലികൾ നടന്നിരുന്നു. ഇതിൽ താലിബാനെ ഞെട്ടിച്ചുകൊണ്ട് ഒട്ടേറെ വനിതകളും പങ്കെടുത്തു. ഈ റാലികളിൽ ഒന്ന് നടന്നത് കാബൂളിലെ പാക്കിസ്ഥാൻ എംബസിക്കു മുന്നിലാണ്. പാക്കിസ്ഥാൻ അഫ്ഗാനിലുള്ള ഇടപെടൽ അവസാനിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ റാലികളെല്ലാം. അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പാക്കിസ്ഥാൻ അവസാനവാക്കു പറയുന്നതിൽ പ്രതിഷേധിച്ചായിരുന്നു റാലികൾ.

 

നൂറുകണക്കിന് ആളുകൾ ഇതിന്റെ ഭാഗമായി തെരുവുകളിലിറങ്ങുകയും താലിബാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ഈ റാലിക്കാരെ നേരിടാൻ താലിബാൻ ആകാശത്തേക്കു വെടിവയ്ക്കുന്നതും അവർ ചിതറിയോടുന്നതും ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളായിരുന്നു. അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരവും തലസ്ഥാനവുമായ കാബൂളിൽ വസിക്കുന്നവരിൽ പലരും താലിബാൻ ആധിപത്യത്തിനു ശേഷം ഭീതിയിലാണ്. യുഎസ് നടത്തിയ അഫ്ഗാൻ യുദ്ധത്തിനു ശേഷം 20 വർഷങ്ങൾ കൊണ്ട് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിലും സാമൂഹികാന്തരീക്ഷത്തിലുമുണ്ടായ മാറ്റങ്ങളെയും പരിഷ്കാരങ്ങളെയും താലിബാൻ തച്ചുടയ്ക്കുമെന്നാണ് ഇവരിൽ പലരും പേടിക്കുന്നത്.

 

English summary : Moment from Tiananmen Square in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com