ADVERTISEMENT

നായകൾക്കു കൊടുക്കുന്ന എല്ലിൻ കഷണത്തിന്റെ ആകൃതിയിലുള്ള ബിസ്ക്കറ്റിന്റെ രൂപമുള്ള ഛിന്നഗ്രഹമായ ക്ലിയോപാട്രയുടെ കൂടുതൽ ചിത്രങ്ങൾ ശാസ്ത്രജ്ഞർക്കു ലഭിച്ചു. ഇതോടെ ശാസ്ത്രലോകത്തെ എന്നും അതിശയിപ്പിച്ചുകൊണ്ടിരിപ്പിക്കുന്ന ഈ ഛിന്നഗ്രഹത്തിന്റെ വലുപ്പത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ ധാരണകളും ഇതോടെ വെളിവായി. ചിലെയിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ സ്പേസ് ഒബ്സർവേറ്ററിയുടെ വലിയ ടെലിസ്കോപ് ഉപയോഗിച്ചാണ് കണ്ടെത്തിയത്. സേറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായവുമുണ്ടായിരുന്നു.

പുതിയ വിവരങ്ങൾ പ്രകാരം 255 കിലോമീറ്റർ നീളവും 75 കിലോമീറ്റർ വീതിയുമുള്ളതാണു ക്ലിയോപാട്ര. നേരത്തെ വിചാരിച്ചിരുന്നതിനേക്കാൾ വലുപ്പം വളരെ കൂടിയതാണ് ഇതെന്നാണ് അനുമാനം. 1880ൽ ഓസ്ട്രിയൻ ജ്യോതിശാസ്ത്രജ്ഞനായ ജോവാൻ പലീസയാണ് വിചിത്ര രൂപമുള്ള ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഏറ്റവും കുറഞ്ഞ ദൂരത്തിൽ ക്ലിയോപാട്ര, ഭൂമിയിൽ നിന്ന് 20 കോടി കിലോമീറ്റർ അകലെയായാണു സ്ഥിതി ചെയ്യുന്നത്. ഭൂമിക്കു ചന്ദ്രൻ ഉപഗ്രഹമാണല്ലോ, അതു പോലെ ഈ ഛിന്നഗ്രഹത്തിനും രണ്ട് ഉപഗ്രഹങ്ങളുണ്ട്. ഈജിപ്തിലെ പ്രശസ്ത റാണിയായിരുന്ന ക്ലിയോപാട്രയുടെ പേരാണ് ഈ ഛിന്നഗ്രഹത്തിനു നൽകിയത്. ചന്ദ്രൻമാരുടെ പേര് അലക്സീലിയോസ്, ക്ലിയോസെലീൻ. ഈജിപ്തിലെ റാണിയായ ക്ലിയോപാട്രയുടെ മക്കളുടെ പേരുകളിൽ നിന്നാണ് ഈ ചന്ദ്രൻമാർക്കും പേരു ലഭിച്ചത്.

പാറ, ലോഹങ്ങൾ എന്നിവ കൂടിച്ചേർന്നതാണു ക്ലിയോപാട്രയുടെ ഘടന. ഇരുമ്പും നിക്കലുമാണ് പ്രധാനമായും ഇതിൽ അടങ്ങിയിട്ടുള്ളത്. 10 കോടി വർഷങ്ങൾക്കു മുൻപ് സംഭവിച്ച ഒരു കൂട്ടയിടിയിൽ ഏതോ ഗ്രഹത്തിൽ നിന്നു തെറിച്ചതാണു ക്ലിയോപാട്രയും രണ്ടു ചന്ദ്രൻമാരുമെന്നാണു കരുതപ്പെടുന്നത്.

∙ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ഛിന്നഗ്രഹ ബെൽറ്റ്

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലാണു പ്രശസ്തമായ ഛിന്നഗ്രഹ ബെൽറ്റ് സ്ഥിതി ചെയ്യുന്നത്. ഛിന്നഗ്രഹങ്ങളും കുള്ളൻഗ്രഹങ്ങളും പാറകളുമുൾപ്പെടെ വിവിധ വസ്തുക്കൾ ഈ മേഖലയിൽ സൂര്യനെ ഭ്രമണം ചെയ്യുന്നു. സീറീസ്, വെസ്റ്റ, പാലാസ്, ഹൈഗിയ എന്നിങ്ങനെ സൗരയൂഥത്തിലെ ഏറ്റവും വലുപ്പമുള്ള ഛിന്നഗ്രഹങ്ങളും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. 950 കിലോമീറ്റർ വിസ്തീർണമുള്ള സീറീസ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹങ്ങളിലൊന്നാണ്.

English summary: Dog bone asteroid Kleopatra and its moons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com