ADVERTISEMENT

നിധികള്‍ ഒളിപ്പിച്ച മരുഭൂമി! ഇസ്രയേലിലെ ടിംന താഴ്‍വരയെ ഇങ്ങനെ വിശേഷിപ്പിച്ചാൽ തെറ്റു പറയാനാകില്ല. കാരണം, അത്രയേറെ അദ്ഭുതങ്ങളാണ് താഴ്‌വരയിൽ ഒളിച്ചിരിക്കുന്നത്. അതും നൂറ്റാണ്ടുകൾ പഴക്കമുള്ളവ. മണലും പാറക്കെട്ടുകളും കാറ്റും ഗുഹകളുമെല്ലാമുള്ള വിശാലമായ മരുപ്രദേശത്ത് അതിനാൽത്തന്നെ വർഷങ്ങളായി പുരാവസ്തു ഗവേഷകർ ഉദ്ഖനനവും തുടരുകയാണ്. അത്തരമൊരു ഖനനം ഒടുവിൽ ഫലം കണ്ടിരിക്കുന്നു. ഇസ്രയേലിലെ ടെൽ അവിവ് സർവകലാശാലയിലെ പ്രഫസർ ഇരെസ് ബെൻ–യൂസഫും സഹപ്രവർത്തകരും വിദ്യാർഥികളും ചേർന്നു നടത്തിയ തിരച്ചിലിലാണ് ഒരു നിധിയുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്. 

 

king-solomon-s-copper-mines-found-in-timna-valley-israel1
An exact replica of an ancient copper mining furnace on display in Timna National Park near Eilat, southern Israel. Photo credits : Shutterstock.com

നിധിയെന്നു കേട്ടാൽ നമ്മളെല്ലാം വിചാരിക്കുക സ്വർണമോ വെള്ളിയോ രത്നമോ ആയിരിക്കുമെന്നല്ലേ? എന്നാൽ അല്ല. പറഞ്ഞു വരുന്നത് ചെമ്പു നിധിയെപ്പറ്റിയാണ്. ചെമ്പ് അത്രയേറെ വിലയേറിയ ഒരു ലോഹമാണോ? ഇന്നത്തെ കാലത്ത് ചെമ്പിനെ നിധിയെന്നൊന്നും വിളിക്കാൻ പറ്റില്ല. പക്ഷേ നൂറ്റാണ്ടുകൾക്കു മുൻപ് ചെമ്പിന് ഇന്നത്തെ പൊന്നിനേക്കാളും വിലയായിരുന്നു. ചെമ്പിന്റെ കണ്ടെത്തലിനു പിന്നാലെയാണ് മനുഷ്യൻ ലോഹ ഉപകരണങ്ങൾ നിർമിച്ച് കൂടുതൽ കരുത്തരാകാന്‍ തുടങ്ങിയത്. ഈ ചെമ്പു ഖനനത്തിന് പ്രധാന്യം കൊടുത്ത രാജാക്കന്മാരിലൊരാളായിരുന്നു സോളമൻ. 

 

അദ്ദേഹത്തിന്റെ കാലത്ത് ടിംന താഴ്‌വരയിൽ ആയിരക്കണക്കിന് ചെമ്പു ഖനികളുണ്ടായിരുന്നുവെന്നാണു കരുതപ്പെടുന്നത്. ഖനികൾ മാത്രമല്ല, ചെമ്പിനെ വേർതിരിച്ചെടുക്കാനുള്ള സംസ്കരണശാലകളും ടിംനയിലുണ്ടായിരുന്നു. 2013ലാണ് ബെൻ യൂസഫ് ടിംന താഴ്‌വരയിലെ ‘അടിമകളുടെ കുന്ന്’ എന്നറിയപ്പെടുന്ന പ്രദേശത്ത് ഉദ്ഖനനം ആരംഭിച്ചത്. വൈകാതെതന്നെ ചെമ്പുഖനനം സംബന്ധിച്ച സൂചനകൾ അവിടെനിന്നു ലഭിച്ചു. ചെമ്പ് ഉൽപാദിപ്പിച്ചതിനു ശേഷം ബാക്കിവരുന്ന അവശിഷ്ടങ്ങൾ പ്രദേശമാകെയുണ്ടായിരുന്നു. ഒപ്പം കയറുകളുടെയും വസ്ത്രങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം അവശിഷ്ടങ്ങളും. 

 

തുണിത്തരങ്ങളും കയറുമെല്ലാം വളരെ കൃത്യതയോടെ നിർമിച്ചവയായിരുന്നു. ഈന്തപ്പഴം, മുന്തിരി, ഒരിനം അണ്ടിപ്പരിപ്പ് തുടങ്ങിയവയുടെ അവശിഷ്ടങ്ങളും മൺ‍പാത്രങ്ങളും ലോഹവസ്തുക്കളുമെല്ലാം ഇവിടെനിന്നു കണ്ടെത്തി. ഖനികളിൽ ഉപയോഗിച്ചിരുന്ന തരം ആയുധങ്ങളും കണ്ടെത്തിയവയിൽപ്പെടുന്നു. ഇന്നത്തേതു പോലെ കൃത്യമായ രീതിയിലായിരുന്നില്ല ചെമ്പ് വേർതിരിച്ചെടുത്തിരുന്നത്. എന്നാൽ ചെമ്പ് ശുദ്ധീകരണത്തിൽ അസാധാരണമായ വൈദഗ്ധ്യം ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കുണ്ടായിരുന്നതായും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. 

 

ആലോചിക്കണം, അത്യാധുനിക സംവിധാനങ്ങളുണ്ടായിട്ടും ഇന്നും ഖനികളിലെ ജോലി അതികഠിനമാണ്. അപ്പോഴാണ് മനക്കരുത്തിന്റെയും വൈദഗ്ധ്യത്തിന്റെയും മാത്രം ബലത്തിൽ ടിംന താഴ്‌വരയിൽ ഒരു വിഭാഗം ജനം ഇത്തരത്തിൽ ഖനനത്തിലേർപ്പെട്ടിരുന്നത്! രാജാവിനു കീഴി‍ൽ പ്രവർത്തിച്ചിരുന്ന, പാതി നാടോടികളായ ഇഡോമൈറ്റുകള്‍ക്കായിരുന്നു ഖനികളുടെ ചുമതലയെന്നാണു കരുതപ്പെടുന്നത്. ചെമ്പ് കുഴിച്ചെടുത്തു വേർതിരിക്കുന്നതിൽ അതീവ വൈദഗ്ധ്യമുള്ളവരായിരുന്നു അവർ. മരുഭൂമിയിൽ കൂടാരങ്ങൾ കെട്ടിയായിരുന്നു ജീവിതം. ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും ചെമ്പുഖനികളിൽനിന്ന് ‘ഉയർന്നു’ വരുമെന്നാണു ഗവേഷകർ കരുതുന്നത്. 

 

ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സർവകലാശാലയിലായിരുന്നു, താഴ്‌വരയിൽനിന്നുള്ള വസ്തുക്കളുടെ പഴക്കം പരിശോധിച്ചത്. കാർബൺ ഡേറ്റിങ്ങിൽ തെളിഞ്ഞത്, അവയെല്ലാം ബിസി പത്താം നൂറ്റാണ്ടിലേതാണെന്നായിരുന്നു. അക്കാലത്ത് ഇസ്രയേലിന്റെ ഭരണാധികാരി സോളമൻ രാജാവായിരുന്നു. അദ്ദേഹത്തിന്റെ സമ്പത്തിനു പിന്നിൽ ചെമ്പുഖനികളായിരുന്നെന്നതു സംബന്ധിച്ച ഒട്ടേറെ ചരിത്ര രേഖകളും ലഭ്യമാണ്. എന്നാൽ ഖനികൾ കൃത്യമായി കണ്ടെത്താൻ ഗവേഷകർക്ക് ഇതു വരെ സാധിച്ചിട്ടില്ല. ഖനികളുണ്ട് എന്ന കാര്യത്തിൽ ഉറപ്പു ലഭിച്ചതിനാൽ ആവേശത്തോടെ ഉദ്ഖനനം തുടരുകയാണെന്നു മാത്രം. 

 

സോളമൻ രാജാവിന്റെ കാലത്ത് ചെമ്പിന് ഇന്നത്തെ ക്രൂഡ് ഓയിലിനു തുല്യമായി വിലയായിരുന്നു. ഇന്ന് ക്രൂഡ് ഓയിൽ ഇല്ലെങ്കിൽ വ്യവസായം ഉൾപ്പെടെ സ്തംഭിക്കുമെന്നതു പോലെയായിരുന്നു അന്ന് ചെമ്പിന്റെയും കാര്യം. 3000 വർഷം മുൻപാണെന്നും ഓർക്കണം. ചെമ്പ് ഉപയോഗിച്ച് പണിയായുധങ്ങളും കൃഷിക്ക് ആവശ്യമായ ഉപകരണങ്ങളുമെല്ലാം നിർമിക്കാമെന്നായതോടെ ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുതന്നെ ആ ലോഹം അനിവാര്യമാണെന്നായി. ഖനികൾ നിർലോഭം ചെമ്പ് നൽകിയതോടെ മികച്ച ഭരണകൂടം പണിതുയർത്താനും സോളമൻ രാജാവിനു സാധിച്ചു. രാജാവിന് മരുഭൂമിയിൽനിന്നു കിട്ടിയ നിധി കാരണമാണ് ഇത്രയേറെ സമൃദ്ധിയെന്നായിരുന്നു അക്കാലത്തെ കഥ. എന്നാൽ അതു ചെമ്പുനിധിയാണെന്നു തെളിയാൻ കാലമേറെ വേണ്ടിവന്നുവെന്നു മാത്രം. ഇന്ന് ഇസ്രയേലിനു കീഴിലെ ദേശീയോദ്യാനങ്ങളിലൊന്നാക്കി മാറ്റി സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ് ടിംന താഴ്‍വരയെ. 

 

English summary: King Solomon's copper mines found in Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com