ADVERTISEMENT

തെരുവുകളിലും മറ്റും നിയമവിരുദ്ധ പ്രവർത്തനങ്ങളും അലമ്പും കാട്ടുന്നവരെ പിടികൂടാനായി റോബട്ടുകളെ പൊലീസ് പട്രോളിങ്ങിനിറക്കി സിംഗപ്പൂർ. പരീക്ഷണാടിസ്ഥാനത്തിലാണു സേവിയർ എന്നു പേരുള്ള റോബട്ടിനെ തെരുവിലിറക്കിയത്. പൊതുസ്ഥലത്ത് പുകവലിക്കുന്നവർ, മാസ്‌ക് ധരിക്കാത്തവർ, സാമൂഹിക അകലം പാലിക്കാത്തവർ എന്നിവർക്കെല്ലാം സേവിയർ താക്കീതും മുന്നറിയിപ്പും കൊടുക്കുന്ന വിഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ആധുനിക സാങ്കേതികവിദ്യകൾ നിയമപരിപാലനത്തിനായി കൂടുതൽ ഉപയോഗിക്കണമെന്ന സിംഗപ്പൂർ ഭരണാധികാരികളുടെ സ്വപ്‌നമാണ് ഇപ്പോൾ റോബട്ട് പൊലീസിലെത്തി നിൽക്കുന്നത്.

 

തെരുവുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തവർക്കും റോബട്ട് താക്കീതു നൽകുന്നത് വിഡിയോകളിൽ കാണാം. ഒരു സ്ഥലത്ത് കായിക മത്സരം കണ്ടുകൊണ്ട് കുറേപ്പേർ നിൽക്കുന്നുണ്ടായിരുന്നു. അവർക്കരികിലേക്ക് എത്തിയ സേവിയർ ഒരു മീറ്റർ വീതം അകലം പാലിക്കാനും അഞ്ച്‌ പേരിൽ കൂടാതെ സംഘാംഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും പറയുകയും ചെയ്തു. കേട്ടവർ അദ്ഭുതപ്പെട്ടുപോയി. നിലവിൽ ചില സ്ഥലങ്ങളിൽ മാത്രമാണ് റോബട്ടുകളെ ഇറക്കിയത്. സംഭവം വിജയമാണെന്നു തോന്നിയാൽ കൂടുതലിടങ്ങളിൽ റോബട്ടുകളുടെ സേവനമുണ്ടാകും.

 

എന്നാൽ സിംഗപ്പൂർ ജനങ്ങളിൽ പലർക്കും ഈ റോബട്ട് പൊലീസുദ്യോഗസ്ഥരോട് അത്ര അഭിപ്രായമില്ല. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പൗരൻമാരെ വരിഞ്ഞുമുറുക്കുന്ന നടപടിയാണിതെന്നും സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഇതു ഹനിക്കുന്നെന്നും പലരും അഭിപ്രായപ്പെടുന്നു. 55 ലക്ഷം മാത്രം ജനസംഖ്യയുള്ള സിംഗപ്പൂരിൽ ഒരു ലക്ഷം പൊലീസ് ക്യാമറകളും ഫേഷ്യൽ റെക്കഗ്നീഷൻ സാങ്കേതികവിദ്യകളുമാണ് സർക്കാർ സ്ഥാപിച്ചിട്ടുള്ളത്. 2030 ആകുന്നതോടെ ഇവയുടെ എണ്ണം ഇരട്ടിയാകുമെന്നു കരുതപ്പെടുന്നു.

 

ഹോളിവുഡ് സിനിമകളിലും മറ്റും കാണുന്നതുപോലെ റോബട്ടുകൾ ആധിപത്യം സ്ഥാപിക്കുന്ന ഒരു ഭാവിക്ക് റോബട്ട് പൊലീസുകാർ വഴിയൊരുക്കുമോയെന്നും ചിലർ പേടിക്കുന്നു. റോബോകോപ് എന്ന സയൻസ് ഫിക്ഷൻ പരമ്പര കണ്ടതുപോലെയാണു തനിക്കു തോന്നിയതെന്നാണ് ഒരു സിംഗപ്പൂരുകാരൻ യുവാവ് അഭിപ്രായപ്പെട്ടത്.

എന്നാൽ സർക്കാരിന്റെ എല്ലാ പിന്തുണയും റോബട്ടുകൾക്കുണ്ട്. മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കാര്യക്ഷമമാകുമെന്നാണ് അവരുടെ അഭിപ്രായം. പൊലീസ് ജോലിക്ക് മികച്ച ഉദ്യോഗാർഥികളെ കിട്ടാതിരിക്കുന്ന പ്രശ്‌നവും റോബട്ടുകളിലൂടെ പരിഹരിക്കാമെന്ന് അവർ കരുതുന്നു.

 

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയിലെ കുഞ്ഞപ്പനെപ്പോലെ മനുഷ്യനുമായി ആകാര സാമ്യമുള്ള ഹ്യൂമനോയ്ഡ് ഗണത്തിലുള്ള റോബട്ടല്ല സേവിയർ. നാലു ചക്രങ്ങളിൽ മുന്നോട്ടുപോകുന്ന ഒരു ടോയ്കാർ പോലെയാണ് ഇത്. ചുറ്റും പൊലീസിന്‌റെ നിറമായ കടുംനീല പെയിന്‌റടിച്ചിരിക്കുന്നു. സേവിയർ എന്ന എഴുത്തും ഇതിലുണ്ട്. ശരീരത്തിനു മുകളിലായി സ്ഥാപിച്ചിരിക്കുന്ന ആധുനിക ക്യാമറകൾ ഉപയോഗിച്ചാണ് സേവിയർ നിയമലംഘനങ്ങൾ കണ്ടെത്തുന്നത്. അതിനുശേഷം സിംഗപ്പൂർ പൊലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിലേക്ക് സന്ദേശങ്ങൾ അയയ്ക്കും. അവരുടെ നിർദേശപ്രകാരം തുടർനടപടികൾ അയയ്ക്കും. വാചകങ്ങൾ എഴുതിക്കാണിക്കുന്ന ഒരു സ്‌ക്രീനും സേവിയറിന്റെ ശരീരത്തിലുണ്ട്. ജനങ്ങൾക്കുള്ള മാർഗനിർദേശങ്ങളും ഉപദേശങ്ങളുമാണ് ഇതിൽ തെളിയുക. മൂന്നാഴ്ചത്തെ പരീക്ഷണത്തിനായാണ് ഇപ്പോൾ സേവിയറിനെ സിംഗപ്പൂരിൽ ഇറക്കിയിരിക്കുന്നത്.

 

English summary : Xavier- Singapore's new beat cop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com