ADVERTISEMENT

ലോകത്തെ ആദ്യ സൂപ്പർസോണിക് മിസൈലായ വി2 റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ബ്രിട്ടനിൽ നിന്നു കണ്ടെത്തി. രണ്ടാം ലോകയുദ്ധകാലത്ത് നാത്‌സി ജർമനി ബ്രിട്ടനെതിരെ പ്രയോഗിച്ചതാണ് ഈ റോക്കറ്റ്. യൂറോപ്പിലാകമാനം ഈ മിസൈലിനെപ്പറ്റി പേടി നിലനിന്നിരുന്നു. തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഭാഗം ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചതാണെന്ന് വിദഗ്ധർ പറഞ്ഞു.1945ലായിരുന്നു ഇതു പ്രയോഗിക്കപ്പെട്ടത്. 800 കിലോഗ്രാമോളം അവശിഷ്ടങ്ങൾ കണ്ടെത്തി.

 

പുരാവസ്തു ഗവേഷകരായ കോളിൻ, ഷോൺ വെൽച് എന്നിവരാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. മെറ്റൽ ഡിറ്റക്ടറുകളും മറ്റ് അത്യാധുനിക സംവിധാനങ്ങളുമുപയോഗിച്ചായിരുന്നു ഇവരുടെ ഗവേഷണം. ശബ്ദത്തിന്റെ മൂന്നര ഇരട്ടി വേഗത്തിൽ പോകാൻ കെൽപുള്ളവയായിരുന്നു ഈ മിസൈലുകൾ.

വി1, വി2 എന്നിങ്ങനെയുള്ള മിസൈലുകൾ നാത്സി പടക്കോപ്പുകളിൽ ഏറ്റവും ആധുനികം ആയതിനാൽ ആശ്ചര്യ ആയുധങ്ങൾ അഥവാ വണ്ടർ വെപ്പൺസ് എന്നായിരുന്നു ഹിറ്റ്‌ലർ അവയെ വിശേഷിപ്പിച്ചത്.1943–44 കാലഘട്ടത്തിൽ ജർമൻ നഗരങ്ങളിൽ സഖ്യസേന ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനു പ്രതികാരമെന്ന വണ്ണം വികസിപ്പിക്കപ്പെട്ട ആയുധങ്ങളായവയാൽ റിവൻജ് വെപ്പൺസ് അഥവാ പ്രതികാര ആയുധങ്ങൾ എന്നാണ് ജോസഫ് ഗീബൽസ് ഇവയെ വിശേഷിപ്പിച്ചത്. ലണ്ടനെ ആക്രമിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ആദ്യ വി1 മിസൈൽ 1944 ജൂണിലാണ് ലണ്ടനിൽ പതിച്ചത്. ആദ്യ വി2 1944 സെപ്റ്റംബർ ഏഴിനും.

 

ഏറെ ഗവേഷണങ്ങൾക്കു ശേഷമാണ് വി1 മിസൈൽ വികസിപ്പിച്ചതെങ്കിലും വേഗമില്ലായ്മ ഇവയുടെ പ്രധാന പ്രശ്നമായിരുന്നു. ഒരു ഫൈറ്റർ വിമാനത്തിന്റെ മാത്രം വേഗത്തിൽ പൊയ്ക്കൊണ്ടിരുന്ന വി1 മിസൈലുകളെ അടിച്ചു താഴെയിടാനുള്ള വിദ്യകൾ താമസിയാതെ ബ്രിട്ടിഷ് പൈലറ്റുമാർ സ്വായത്തമാക്കി. പൾസ് ജെറ്റ് എൻജിനുകൾ ഊർജത്തിനായി ഉപയോഗിച്ചിരുന്നതിനാൽ ഇവ ധാരാളം ശബ്ദവുമുണ്ടാക്കി. അതിനാൽ ഇവ വരുന്നതിനു വളരെ മുൻപ് തന്നെ ആളുകൾ ഇതെപ്പറ്റി ജാഗരൂകരാകുകയും സുരക്ഷിത സ്ഥാനങ്ങളിൽ ഒളിക്കുകയും ചെയ്തു.

 

ഈ ന്യൂനതകൾ മറികടക്കാനായാണ് നാത്‌സികൾ വി2 മിസൈൽ വികസിപ്പിച്ചത്. ശബ്ദാതിവേഗത്തിൽ (സൂപ്പർസോണിക്) പ്രവർത്തിക്കുന്ന ആദ്യ മിസൈലായിരുന്നു ഇത്. വളരെ ഉയരത്തിൽ പറന്ന ഇവ എത്തി, നിലംപതിച്ചു പൊട്ടിക്കഴിഞ്ഞാലേ ശബ്ദം കേൾക്കുകയുണ്ടായിരുന്നുള്ളൂ.വലിയ നാശങ്ങൾ വി2 മിസൈലുകൾ ബ്രിട്ടനിലുണ്ടാക്കി. പതിനായിരത്തോളം ആളുകൾ വി2 ആക്രമണങ്ങളിൽ ലണ്ടനിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു പറയപ്പെടുന്നത്.

യുദ്ധവിമാനങ്ങളിലെ റഡാറുകളുടെ കണ്ണിൽപെടാതിരിക്കാനായി രാത്രിയിലാണ് വി2 മിസൈലുകൾ നാത്‌സികൾ തൊടുത്തിരുന്നത്. 

 

വെർണർ വോൻ ബ്രൗൺ എന്ന ശാസ്ത്രജ്ഞനാണ് വി2 റോക്കറ്റുകൾ നിർമിച്ചതെന്നു കരുതുന്നു. ജർമനിയിലെ ഹർസ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഭൂഗർഭ ടണലുകൾ, ചെക്കോസ്ലോവാക്യ തുടങ്ങിയിടങ്ങളിലാണ് ഇവയുടെ വികസനം നടന്നത്.പ്രതിവർഷം ഈ ഫാക്ടറികളിൽ 12000 പേർ അമിത തോതിലുള്ള നിർബന്ധിത തൊഴിലെടുപ്പ് കാരണം മരിച്ചിരുന്നു. 

 

English summary: Remains of Nazi V2, the first supersonic rocket, unearthed in England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com