ADVERTISEMENT

ജീവവായുവില്ലാതെ നമുക്ക് എത്ര നാൾ ജീവിക്കാനാകും. വളരെക്കുറച്ചു സമയം മാത്രം. അപ്പോഴേക്കും നമ്മുടെ ശരീരം വായുവില്ലാത്ത അവസ്ഥയോട് രൂക്ഷമായി പ്രതികരിക്കും. തലച്ചോറിന്റെ പ്രവർത്തനങ്ങൾ താളം തെറ്റും. തലച്ചോർ ഏറ്റവും കൂടുതൽ ഊർജം ഉപയോഗിക്കുന്ന അവയവങ്ങളിലൊന്നാണ്. ഇതെല്ലാം നന്നായി നടക്കാൻ ഓക്സിജന്റെ വിതരണം ഇടതടവില്ലാതെ നടക്കണം. ആരോഗ്യവാനായ ഒരു വ്യക്തി മിനിറ്റിൽ 250 മില്ലി ലീറ്റർ ഓക്സിജൻ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. നമ്മൾ ശ്വസനത്തിലെടുക്കുന്ന അന്തരീക്ഷ വായുവിൽ നിന്നാണ് ഓക്സിജൻ ശരീരത്തിലെത്തുന്നതെന്ന് ഏവർക്കും അറിവുള്ള കാര്യം.

 

എന്നാൽ വാൽമാക്രികളുടെ തലച്ചോറിൽ പ്രത്യേകതരം ആൽഗെ സസ്യങ്ങൾ വച്ച് ഒരു പരീക്ഷണം നടത്തിയിരിക്കു കയാണ് മ്യൂണിക്കിലെ ലുഡ്‌വിഗ് മാക്സിമിലിയൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഹാൻസ് സ്റ്റാർക്കയും ജോർഗ് നിക്കെൽസനും. ഏകകോശ ആൽഗകൾ ഉപയോഗിച്ച് തലച്ചോറിലേക്ക് ഓക്സിജൻ വിതരണം നടത്താൻ സാധിക്കുമോയെന്നായിരുന്നു ഇവരുടെ പരീക്ഷണം. ആഫ്രിക്കൻ ക്ലോവ്ഡ് ഫ്രോഗ് എന്നയിനം തവളകളുടെ വാൽമാക്രികളിൽ ഏകകോശ ഗ്രീൻ ആൽഗകൾ സ്ഥാപിക്കുകയാണ് ഇവർ ചെയ്തത്. ഇവ സ്ഥാപിച്ച ശേഷം വാൽ മാക്രികളെ ഒരു പ്രത്യേക ടാങ്കിനുള്ളിൽ അടച്ചു. ടാങ്കിനുള്ളിലെ ഓക്സിജൻ വിതരണം നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനങ്ങളുമുണ്ടായിരുന്നു.

 

വാൽമാക്രികളുടെ തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കാനായി ഇലക്ട്രോഡുകളും സ്ഥാപിച്ചിരുന്നു. ഇക്കൂട്ടത്തിൽ തലയ്ക്കുള്ളിൽ ആൽഗെ സ്ഥാപിക്കാത്ത സാധാരണ വാൽമാക്രികളെയും അടച്ചു. ഇതിനു ശേഷം ടാങ്കിലേക്കുള്ള ഓക്സിജൻ വിതരണം റദ്ദ് ചെയ്തു. സാധാരണ വാൽമാക്രികളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇതോടെ നിലച്ചു. എന്നാൽ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ, ഗ്രീൻ ആൽഗെ തലയിലുള്ള വാൽമാക്രികളുടെ തലച്ചോർ പ്രവർത്തനനിരതമായി തന്നെ നിലകൊണ്ടു. ഓക്സിജൻ വിതരണം ഇല്ലാതിരുന്നിട്ടും, ഇവയുടെ തലയിലുള്ള ആൽഗെകൾക്ക് ഓക്സിജൻ നൽകാനായി എന്നതിനാലാണ് ഇതു സംഭവിച്ചത്.

 

ഭാവിയിൽ ഇതു മനുഷ്യരിൽ ഉപയോഗിക്കാൻ കഴിയുമോ? ശ്വസന സംവിധാനങ്ങളുടെ തകരാറുമൂലം ഓക്സിജൻ വിതരണം നിലയ്ക്കുന്ന അവസ്ഥയിൽ രക്ഷയ്ക്കായി ഇതെത്തുമോ? ഇത്തരം ചോദ്യങ്ങൾ പലകോണുകളിൽ നിന്നുയരുന്നെങ്കിലും വലിയ സങ്കീർണമായ കാര്യമാണ് ഇതെന്നാണു ശാസ്ത്രജ്ഞർ പറയുന്നു. വാൽമാക്രികളിൽ പരീക്ഷണം വിജയിച്ചെങ്കിലും വളരെ വ്യത്യസ്തമായ ഘടനയുള്ള മനുഷ്യശരീരത്തിൽ ഇതെങ്ങനെയാകും പ്രവർത്തിക്കുകയെന്നു പറയാനാകില്ല.മനുഷ്യരുടെ പ്രതിരോധ വ്യവസ്ഥ ഇവയെ പുറന്തള്ളാനും മതി. നിലവിൽ ചില ജീവികളിൽ മാത്രമാണ് ഇത്തരം പരീക്ഷണങ്ങൾ നടത്താൻ ശാസ്ത്രജ്ഞർക്ക് അനുമതി.

 

Content Summary : The algae that fuels the brain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com