ADVERTISEMENT

അപൂർവമായ ഒരു ജയിൽശിക്ഷ യുഎസിൽ ഒരാൾ അനുഭവിക്കുന്നതിന്റെ വാർത്തകളാണു യുഎസിൽ നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിധിവേട്ടക്കാരനും ഗവേഷകനുമായ ടോമി തോംസണാണു 2015ൽ കോടതിയലക്ഷ്യത്തിനു ജയിലിൽ കിടക്കുന്നത്.ദിവസേനം 1000 ഡോളർ പിഴയും ടോമിക്ക് ചുമത്തുന്നുണ്ട്. ഒന്നരനൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു കപ്പലപകടത്തിൽ നഷ്ടപ്പെട്ട നിധിയെപ്പറ്റി ടോമിക്ക് അറിയാമെന്ന് യുഎസ് അധികൃതർ വിശ്വസിക്കുന്നു. അതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുപറയാത്തതാണ് ടോമിയുടെ ജയിൽ ശിക്ഷയ്ക്കു കാരണം.

 

തകർന്ന സ്വർണക്കപ്പൽ

 

വർഷം 1857. അമേരിക്കൻവൻകരയിൽ വലിയ സ്വർണവേട്ട നടക്കുന്ന കാലം. പനാമയിലെ കോളോൻ എന്ന തുറമുഖത്തു നിന്നും 13600 കിലോ സ്വർണവും വഹിച്ച് ന്യൂയോർക്കിലേക്കു പോകുകയായിരുന്നു എസ്എസ് സെൻട്രൽ അമേരിക്ക എന്ന കപ്പൽ. പ്രശസ്തമായ കലിഫോർണിയ സ്വർണവേട്ടയിൽ നിന്നു കിട്ടിയ സ്വർണമാണ് ഈ കപ്പലിൽ നിറച്ചിരുന്നത്. ക്യാപ്റ്റൻ വില്യം ലൂയി ഹെൻഡോൺ ക്യാപ്റ്റനായുള്ള ഈ കപ്പലിൽ സ്വർണം കൂടാതെ 477 യാത്രക്കാരും 101 ജീവനക്കാരുമുണ്ടായിരുന്നു. സെപ്റ്റംബർ ഒൻപതിനു യുഎസിലെ വടക്കൻ കാരലീന സംസ്ഥാനത്തിന്റെ തീരത്തിനടുത്ത് കപ്പലെത്തി.

എന്നാൽ ദുർവിധി! ആ സമയത്താണ് ശക്തമായ ഒരു ചുഴലിക്കാറ്റ് ആ മേഖലയിൽ ആഞ്ഞടിച്ചത്. അതിൽ പെട്ട് കപ്പൽ ഉഴറി. മണിക്കൂറിൽ 170 കിലോമീറ്റർ വേഗത്തിൽ കാറ്റുകൾ കപ്പലിനെ ആക്രമിച്ചുകൊണ്ടിരുന്നു. പായ്മരങ്ങൾ പൊട്ടിക്കീറി, ബോയ്‌ലർ റൂം തകർന്നു. സെൻട്രൽ അമേരിക്ക മുങ്ങിത്തുടങ്ങി. ടൈറ്റാനിക് ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കപ്പലിലെ മനുഷ്യർ ആ രാത്രി തള്ളിനീക്കി. രക്ഷയ്ക്കായി ഏതെങ്കിലും കപ്പലോ ബോട്ടുകളോ എത്തുമെന്ന് അവർ വൃഥാ വിചാരിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ജീവനും മരണത്തിനുമിടയിൽ ആ കാളരാത്രി അവർ തള്ളിനീക്കി.

പിറ്റേന്ന് രണ്ട് കപ്പലുകൾ സെൻട്രൽ അമേരിക്കയ്ക്കു സമീപമെത്തി. ത്വരിത ഗതിയിൽ രക്ഷാപ്രവർത്തനം നടന്നു. എങ്കിലും 425 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാനേ രക്ഷാപ്രവർത്തന സംഘത്തിനു കഴിഞ്ഞിരുന്നുള്ളൂ. കപ്പൽ മുങ്ങിത്താണു, അളവറ്റ സ്വർണവും ഹൃദയത്തിലേറ്റി.

കപ്പലിന്റെ ദുരന്തവാർത്ത അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയെ ആകെയുലച്ചു. പാനിക് ഓഫ് 1857 എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്തമായ സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് ദുരന്തം വഴിയൊരുക്കി.

 

സെൻട്രൽ അമേരിക്കയെ കണ്ടെത്തുന്നു

 

ഒരു നൂറ്റാണ്ടിലധികം കാലയളവിനു ശേഷം 1988ലാണു തകർന്ന സെൻട്രൽ അമേരിക്കയുടെ അവശിഷ്ടങ്ങൾ ടോമി തോംസണിന്റെ നേതൃത്വത്തിലുള്ള പര്യവേക്ഷക സംഘം കരോലീനയ്ക്കു സമീപമുള്ള കടലിൽ കണ്ടെത്തിയത്. ഇതിൽ നിന്നു ധാരാളം സ്വർണവും പര്യവേക്ഷക സംഘം കണ്ടെത്തി. 40 ദശലക്ഷം ഡോളറോളം വിലപിടിപ്പുള്ള നിധി ഇതിൽ നിന്നു ടോമിക്ക് കിട്ടിയെന്നാണു കണക്കാക്കപ്പെടുന്നത്. ഇത് സ്വർണവിലയാണ്. പൗരാണികവും ചരിത്രപരമായ പശ്ചാത്തലവുമുള്ള സ്വർണനാണയങ്ങളാണു കപ്പലിലുള്ളതെന്നതിനാൽ ഇതിന്റെ മൂല്യം പതിൻമടങ്ങാകുമെന്നു വിദഗ്ധർ പറയുന്നു.

എന്നാൽ ഈ കണ്ടെത്തലിനു ശേഷം പലവിധ നിയമപ്പോരാട്ടങ്ങൾ തുടങ്ങി. പണ്ട് കാലത്ത് കപ്പലിനെ ഇൻഷുർ ചെയ്ത ഇൻഷുറൻസ് കമ്പനികളാണ് ആദ്യം വാദം ഉയർത്തിയത്. തങ്ങൾ പണ്ട് ഇതിനായി വലിയ തുക മുടക്കിയെന്നും അതിനാൽ ഇപ്പോൾ കണ്ടെത്തിയ നിധി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഇവർ വാദിച്ചു. ഈ കേസിൽ വിധി ടോമിക്ക് അനുകൂലമായെങ്കിലും പിന്നീട് ടോമിയുടെ ഗവേഷണത്തിനു പണം മുടക്കിയ സംരംഭകർ അവകാശവാദവുമായി വന്നു. ഒടുവിൽ നിധി കൈമാറാൻ കോടതി ടോമിയോട് ആവശ്യപ്പെട്ടു. എന്നാൽ മറവിമൂലം അതെവിടെയാണെന്ന് തനിക്ക് ഓർമയില്ലെന്നായിരുന്നു ടോമിയുടെ നിലപാട്. അങ്ങനെ 2015ൽ ടോമി കോടതിയലക്ഷ്യത്തിന് അകത്തായി. ഇത്തരം കേസുകളിൽ തടവുശിക്ഷ പരമാവധി ഒന്നര വർഷം കൊടുക്കാനേ യുഎസ് നിയമം അനുവദിക്കുന്നുള്ളൂ. എന്നാൽ ടോമിയുടെ ശിക്ഷ അന്തമില്ലാതെ വീണ്ടും തുടരുന്നു, അദ്ദേഹം കണ്ടെത്തിയ നിധിപോലെതന്നെ. ഇപ്പോൾ 69 വയസ്സുണ്ട് ടോമിക്ക്.

 

English Summary : Six years and counting: Ex-treasure hunter still stuck in jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com