ADVERTISEMENT

തൂത്തൻഖാമുൻ കഴിഞ്ഞാൽ ഈജിപ്തിൽ കണ്ടെത്തിയിട്ടുള്ള മമ്മികളിൽ ഏറ്റവും പ്രശസ്തം, ഈജിപ്തിലെ യുവ ഫറോവോയായിരുന്ന അമുൻഹോടെപ് ഒന്നാമന്റെ മമ്മിയാണ്. 1881ൽ കണ്ടെത്തിയ ഈ മമ്മി തികച്ചും തകരാറുകളില്ലാതെ ‘പെർഫെക്ട്’ ആയ സ്ഥിതിയിലായിരുന്നു. ഇതിനാൽ തന്നെ ഒന്നരനൂറ്റാണ്ടു പിന്നിട്ടിട്ടും ഈ മമ്മി തുറക്കാനോ പഠനങ്ങൾ നടത്താനോ ശാസ്ത്രജ്ഞർ മടിച്ചുനിന്നു. അനേകം നൂറ്റാണ്ടുകളിലെ സാഹചര്യങ്ങൾ അതിജീവിച്ച ഒരു മമ്മിയെ പരിശോധനയ്ക്കായി വിധേയമാക്കുമ്പോൾ എന്തെങ്കിലും കുഴപ്പം പറ്റിയാലോ എന്ന പേടിയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ ഇപ്പോൾ വെർച്വൽ മാർഗങ്ങൾ ഉപയോഗിച്ച് ഈ മമ്മിയിൽ പരീക്ഷണങ്ങൾ നടത്തി വിവരങ്ങൾ ശേഖരിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈജിപ്തിലെ മമ്മികളെക്കുറിച്ചുള്ള പഠനത്തിനു നേതൃത്വം  നൽകുന്ന ഈജിപ്ഷ്യൻ മമ്മി പ്രോജക്ടിലെ ശാസ്ത്രജ്ഞരാണു പദ്ധതിക്കു പിന്നിൽ. കയ്റോ സർവകലാശാലാ പ്രഫസറായ സഹർ സലീം, ഈജിപ്ത് പുരാവസ്തുവകുപ്പ് മുൻ മന്ത്രിയും പുരാവസ്തു ഗവേഷകനുമായ സഹി ഫവാസ് എന്നിവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

 

ഈജിപ്തിൽ ഇരുപത്തിയൊന്നാം സാമ്രാജ്യത്തിന്റെ സമയത്ത്(1069–945 ബിസി) കാലഘട്ടത്തിൽ ഈജിപ്തിലെ ഈ മമ്മി കള്ളൻമാരുടെ ആക്രമണത്തിന് ഇരയായെന്നും ആരോ ഈ മമ്മിയിൽ നിന്നു വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ചെന്നും ഒരു അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്ന് ഇപ്പോഴത്തെ ഗവേഷണം വെളിവാക്കി. അന്നു നടന്നത് മോഷണമോ നശിപ്പിക്കലോ അല്ലെന്നും മറിച്ച് ഫറവോയുടെ മമ്മിക്ക് ഉണ്ടായിരുന്ന കേടുപാടുകൾ തീർക്കുകയായിരുന്നു അന്നത്തെ കൊട്ടാരം വിദഗ്ധരുടെ സംഘമെന്നും പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നു. അമുൻ ക്ഷേത്രത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ഈ തകരാർ പരിഹരിക്കൽ.

 

മറ്റൊരു നിർണായക  വിവരം ലഭിച്ചിരിക്കുന്നത് മരിക്കുമ്പോഴുള്ള ഫറവോയുടെ പ്രായം സംബന്ധിച്ചാണ്. മരിക്കുമ്പോൾ 35 വയസ്സായിരുന്നു അദ്ദേഹത്തിനു പ്രായമെന്ന് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ധാരാളം ആഭരണങ്ങളും അമുൻഹോടെപ് ധരിച്ചിട്ടുണ്ടെന്ന് മമ്മിയിൽ നടത്തിയ സ്കാനുകളിൽ കാണിക്കുന്നു. ചെറിയ മൂക്കും, ചുരുണ്ട തലമുടിയുമാണ് അമുൻഹോടെപ്പിനുണ്ടായിരുന്നു. മൂന്നര സഹസ്രാബ്ദങ്ങൾക്കു മുൻപ് മരിച്ച അദ്ദേഹത്തിന്റെ പല്ലുകൾ ഇപ്പോഴും ഒരു കേടും കൂടാതെ മമ്മിക്കുള്ളിൽ ഉണ്ടെന്നതാണ് ഏറ്റവും വലിയ അദ്ഭുതം. ഫറവോയ്ക്ക് 169 സെന്റിമീറ്റർ നീളമുണ്ടായിരുന്നെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

 

ഈജിപ്തിലെ പതിനെട്ടാം സാമ്രാജ്യത്തിന്റെ ഫറവോയായിരുന്ന അഹ്മോസ് ഒന്നാമന്റെ പുത്രനായിരുന്ന അമുൻഹോടെപ് 1 പിതാവിനു ശേഷമാണു ഫറവോയായത്. ബിസി 1525 മുതൽ 1504 വരെയുള്ള കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ഭരണം. അഹ്മോസ് നെഫർട്ടരി എന്ന പ്രശസ്ത ഈജിപ്ഷ്യൻ റാണിയായിരുന്നു അമുൻഹോടെപ്പിന്റെ മാതാവ്. 1881ലാണു ലൂക്സറിൽ നിന്ന് അമുൻഹോട്ടെപ്പിന്റെ മമ്മി കണ്ടെത്തിയത്. പല്ലുകളെ പോലെതന്നെ അദ്ദേഹത്തിന്റെ തലച്ചോറും പൂർണമായി പരിരക്ഷിച്ച അവസ്ഥയിലാണു മമ്മിക്കുള്ളിലുള്ളത്. അമുൻഹോടെപ്പിന്റെ നിര്യാണത്തിനു ശേഷം രാജാവായത് ഈജിപ്ഷ്യൻ ചരിത്രത്തിലെ പരാക്രമിയായ രാജാവ് തൂത്‌മോസ് ഒന്നാമനാണ്. ഇതാദ്യമായല്ല, ഇത്തരം ഡിജിറ്റൽ പഠനം മമ്മികളിൽ നടത്തുന്നത്. കഴിഞ്ഞ വർഷം ചില മൃഗങ്ങളുടെ മമ്മികളും ഇത്തരത്തിൽ തുറന്നു പരിശോധിച്ചിരുന്നു. പാപ്പിറസ് ചുരുളുകൾ പോലും ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് തുറന്നു പരിശോധിക്കാൻ ശാസ്ത്രജ്ഞർക്കു സാധിച്ചു.

 

English Summary : Mummy of Amenhotep I, digitally unwrapped for first time in 3,000 years

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com