ADVERTISEMENT

ഇന്റർസ്റ്റെല്ലാർ എന്നൊരു സിനിമയെക്കുറിച്ച് പലരും കേട്ടിരിക്കും. സൂര്യന്റെ കാന്തികമണ്ഡലത്തിന്റെ സ്വാധീനം തീരുന്നിടത്താണ് ഇന്റർസ്റ്റെല്ലാർ സ്പേസ് തുടങ്ങുന്നത്. സൗരയൂഥത്തിനുമപ്പുറമാണ് ഈ മേഖല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നമ്മുടെ സൗരയൂഥത്തിന്റെ യഥാർഥ അതിർത്തികൾ അവസാനിക്കുന്നിടത്താണ് ഇന്റർസ്റ്റെല്ലാർ മേഖല തുടങ്ങുന്നത്. അനന്തവും അജ്ഞാതവുമായ ഈ മേഖലയിലേക്ക് ജീവികളെ അയയ്ക്കാൻ പദ്ധതി തയാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. യുഎസിലെ കലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിനു പിന്നിൽ. നാസയുടെ ഫണ്ടിങ്ങോടെയാണ് ഇവരുടെ ഗവേഷണം. സ്റ്റാർലൈറ്റ് പദ്ധതി എന്നാണ് ഈ ഗവേഷണസംരംഭത്തിനു നൽകിയിരിക്കുന്ന പേര്.

 

സാധാരണ ഗതിയിൽ ബഹിരാകാശയാത്ര, റോക്കറ്റ് ഇന്ധനം ഉപയോഗിച്ചുള്ള വിക്ഷേപണവും തുടർന്ന് വിവിധ ഗ്രഹങ്ങളുടെ ഗുരുത്വബലവും മറ്റുമുപയോഗിച്ചാണു നടത്തുന്നത്. എന്നാൽ 1800 കോടി കിലോമീറ്ററോളം താണ്ടേണ്ട ഇന്റർസ്റ്റെല്ലാർ യാത്രയ്ക്കായി ഇതു പോര.

പകരം ലേസറുകൾ ഉപയോഗിച്ചുള്ള യാത്രാരീതിയാണു ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. ലേസറുകളുടെ ഊർജം ഉൾക്കൊണ്ടാകും ജീവികളെ വഹിക്കുന്ന പേടകം ഇ ന്റർസ്റ്റെല്ലാർ മേഖലയിലേക്കു കുതിക്കുക. ഫോട്ടോൺ പ്രൊപ്പൽഷൻ എന്ന വിക്ഷേപണ രീതിയാണ് ഇത്. പ്രകാശത്തിന്റെ 20 ശതമാനം മുതൽ 30 ശതമാനം വരെ വേഗം ഇതുവഴി പേടകത്തിനു ലഭിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മനുഷ്യന്റെ കൈപ്പത്തിയുടെ അത്ര മാത്രം വലുപ്പമുള്ളതാകും ഈ പേടകം.

 

ടാർഡിഗ്രേഡുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മജീവികളെയാണ് പേടകത്തിൽ യാത്രക്കാരായി ഉപയോഗിക്കുക. ലോകത്തിൽ തന്നെ ഏറ്റവും കഠിനമായ സാഹചര്യങ്ങൾ അതിജീവിക്കാൻ കഴിവുള്ള ജീവികളാണ് ജലക്കരടികളെന്നും വിശേഷിപ്പിക്കപ്പെടുന്ന ടാർഡിഗ്രേഡുകൾ. മൈക്രോസ്കോപ് ഉപയോഗിച്ച് മാത്രം കാണാൻ സാധിക്കുന്ന ഇവയ്ക്ക് കടുത്ത വരൾച്ച, മഞ്ഞുറയുന്ന അതിശൈത്യം, വിവിധ ഗുരുത്വബല സാഹചര്യങ്ങൾ, വിനാശകരമായ വികിരണങ്ങൾ തുടങ്ങിയവയെയൊക്കെ ചെറുക്കാൻ സാധിക്കും. ടാർഡിഗ്രേഡുകളെ ബഹിരാകാശത്തേക്കും ആഴക്കടലിലേക്കും അഗ്നിപർവതത്തിന്റെ സമീപത്തേക്കുമൊക്കെ നേരത്തെ അയച്ച് ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.സി.എലിഗൻസ് എന്നു ശാസ്ത്രീയ നാമമുള്ള പ്രത്യേക തരം വിരകളെയും ടാർഡിഗ്രേഡുകൾക്കൊപ്പം അയച്ചേക്കും. ഈ ജീവികളെ യാത്രയിലുടനീളം ഉറക്കിക്കെടുത്തി ലക്ഷ്യസ്ഥാനത്തെത്തിക്കഴിയുമ്പോൾ ഉറക്കമുണർത്തുന്ന രീതിയിലാകും യാത്ര.

 

ടാർഡിഗ്രേഡുകളും വിരകളും ഇന്റർസ്റ്റെല്ലാർ മേഖലയിലെത്തുന്നതുവരെയും എത്തിക്കഴിഞ്ഞുമുള്ള സാഹചര്യങ്ങളും അവ ഈ ജീവികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ശാസ്ത്രജ്ഞർ പഠിക്കും. ഭാവിയിൽ ഇന്റർസ്റ്റെല്ലാർ മേഖലയിലേക്കു മനുഷ്യർ യാത്ര പോകുമ്പോൾ ഈ വിവരം സഹായകരമാകുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

 

English Summary : Sending Life to the Stars- Launching Tiny Lifeforms Into Interstellar Space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com