ADVERTISEMENT

പസിഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ദുരൂഹമായ പാത കണ്ടെത്തി ഗവേഷകർ.ഹവായിയൻ ദ്വീപുകളുടെ വടക്കുഭാഗത്തായി പര്യവേക്ഷണം നടത്തിയ ശാസ്ത്രജ്ഞരാണു കല്ലുപാകിയ തരത്തിൽ നിർമിക്കപ്പെട്ട വിചിത്രഘടനയുള്ള റോഡ് കണ്ടെത്തിയത്. ചരിത്രകാലത്ത് നിലനിന്നിരുന്നെന്നും പിന്നീട് മറഞ്ഞെന്നും കരുതപ്പെടുന്ന അറ്റ്ലാന്റിസ് എന്ന നഗരത്തിലേക്കു നയിക്കുന്ന വഴിയാണ് ഇതെന്ന ക്യാപ്ഷനോടെ ചില ഗവേഷകർ വിഡിയോ പങ്കുവച്ചു. എന്നാൽ ഇത് സ്വാഭാവികമായുണ്ടാകുന്നു പ്രതിഭാസമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 

ഹവായിയിലെ ലിലിയോകലാനി സമുദ്രക്കുന്നുകളെക്കുറിച്ച് പഠനം നടത്താനായി നോട്ടിലസ് എന്ന പര്യവേക്ഷണ യാനത്തിലാണു ശാസ്ത്രജ്ഞർ എത്തിയത്. സമുദ്രക്കുന്നുകളിലെ പിളർപ്പിനെപ്പറ്റി അറിയുകയായിരുന്നു ഗവേഷണ ലക്ഷ്യം. എന്നാൽ ഇതിനിടയിൽ തികച്ചും അവിചാരിതമായാണു കല്ലുകൾ പാകിയ വിചിത്രപാത കണ്ടെത്തിയത്. മനുഷ്യനിർമിതമാകാൻ എല്ലാ സാധ്യതകളുമുള്ളതാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ സമുദ്രാന്തർഭാഗത്തെ അഗ്നിപർവത വിസ്ഫോടനം മൂലമുണ്ടാകുന്ന ലാവാപ്രവാഹം വെള്ളത്തിലേക്ക് പാകിയ കല്ലുകൾ പോലെ അടിഞ്ഞുകൂടുന്ന ഡ്രൈഡ് ലേക്ക് ബെഡ് പ്രതിഭാസണ് ഇതെന്നാണു ശാസ്ത്രജ്ഞർ പറയുന്നു. പാതയിൽ കാലപ്പഴക്കവും താപസമ്മർദ്ദവും മൂലം വെടിച്ചുകീറലുകൾ ഉണ്ടായിട്ടുണ്ട്.

എന്താണ് അറ്റ്ലാന്റിസ്?

 

നഷ്ടനഗരങ്ങൾ അഥവാ ലോസ്റ്റ് സിറ്റീസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതും 2400 വർഷങ്ങളായി ഏറ്റവും കൂടുതൽ തിരച്ചിൽ നടന്നിട്ടുള്ള ഒരു നഷ്ടനഗരമാണ് അറ്റ്ലാന്റിസ്. മറ്റുള്ള നഗരങ്ങളിൽ പലതിനും അവശേഷിപ്പുകൾ ഉള്ളപ്പോൾ ഇതിന് മാത്രം തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിഖ്യാത ഗ്രീക്ക് ചിന്തകനായ പ്ലേറ്റോയുടെ ഭാവനയിൽ വിരിഞ്ഞ ഒരു നഗരം മാത്രമാണ് അറ്റ്ലാന്റിസെന്ന് ലോകത്തെ ഭൂരിഭാഗം ശാസ്ത്രജ്ഞരും ഇന്നു വിധിക്കുമ്പോഴും ഇതിനെപ്പറ്റിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അവസാനിക്കുന്നില്ല.

 

പ്ലേറ്റോയുടെ കൃതികളായ ടിമയൂസ്, ക്രിഷ്യാസ് എന്നിവയിലാണ് അറ്റ്ലാന്റിസിനെക്കുറിച്ചുള്ള വിവരണങ്ങളുള്ളത്. ബിസി 424 മുതൽ 328 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്ലേറ്റോ അറ്റ്ലാന്റിസിനെ ഒരു ശക്തമായ ദ്വീപനഗരവും സാമ്രാജ്യവുമായാണ് വർണിച്ചത്. 9600 ബിസിയിൽ (ഏകദേശ കണക്ക്) നഗരം കടലിലേക്ക് ആണ്ടുപോയതായും അദ്ദേഹം പറഞ്ഞു.‌ പ്ലേറ്റോയുടെ വിവരണപ്രകാരം ഒരു വൻ ദ്വീപനഗരമായിരുന്നു അറ്റ്ലാന്റിസ്.ഇന്നത്തെ കാലത്തെ ലിബിയയും ഏഷ്യാമൈനറും ചേർന്നുള്ള വിസ്തീർണം.സമുദ്രദേവനായ പൊസൈഡോൺ ആണത്രേ ഈ നഗരം നിർമിച്ചത്.തുടർന്ന് തന്റെ മകനായ അറ്റ്ലസിനെ നഗരത്തിന്റെ അധിപനാക്കി. പൗരാണിക ഗ്രീക്ക് സംസ്കാരത്തിന്റെ ശക്തിദുർഗമായിരുന്ന ആഥൻ‌സിന്റെ എല്ലാ അർഥത്തിലുമുള്ള പ്രതിയോഗിയായിരുന്നു അറ്റ്ലാന്റിസ്.

 

പിന്നീട് അറ്റ്ലാന്റിസ് കരുത്തുറ്റ ഒരു സാമ്രാജ്യമായി വളർന്നു. അതുവരെ പുലർത്തി വന്ന ധാർമികതയും മൂല്യങ്ങളും അവർ കൈവിട്ടു.ഈജിപ്തിലും ഇറ്റലിയിലുമൊക്കെ അറ്റ്ലാന്റിസിന്റെ സൈന്യം ആധിപത്യം സ്ഥാപിച്ചു നിരവധി പേരെ കൊന്നൊടുക്കി. ഈ മൂല്യശോഷണങ്ങളുടെ ശിക്ഷയായി ദൈവകോപം അറ്റ്ലാന്റിസിനു പിടിപെടുകയും തുടർന്ന് ശക്തമായ ഭൂചലനത്തിലും വെള്ളപ്പൊക്കത്തിലും സൂനാമിയിലും പെട്ട് നഗരം കടലിലേക്ക് ആണ്ടുപോയെന്നുമാണ് പ്ലേറ്റോയുടെ വിവരണം.

 

അറ്റ്ലാന്റിസിന്റെ കഥ തന്റെ മുത്തശ്ശൻ പറഞ്ഞുതന്നതാണ് എന്നായിരുന്നു പ്ലേറ്റോ ഇതിന്റെ ഉദ്ഭവത്തിനെക്കുറിച്ച് വിവരിച്ചത്. അറ്റ്ലാന്റിസിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത് 1627–ലാണ്.  ശാസ്ത്രചിന്തയുടെ തലതൊട്ടപ്പനായ ഇംഗ്ലിഷ് ചിന്തകൻ ഫ്രാൻസിസ് ബേക്കൺ, ദി ന്യൂ അറ്റ്ലാന്റിസ് എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെ അറ്റ്ലാന്റിസിനെക്കുറിച്ചുള്ള ചിന്തകൾ വീണ്ടും ലോകശ്രദ്ധ നേടി. 1882 ൽ യുഎസ് രാഷ്ട്രീയക്കാരനായ എൽ.ഡോണലി, അറ്റ്ലാന്റിസ് എന്ന പേരിലൊരു പുസ്തകമെഴുതി. അറ്റ്ലാന്റിസ് നഗരം യഥാർഥ്യത്തിലുള്ളതായിരുന്നെന്നും, മുങ്ങിയ നഗരത്തിൽ നിന്നു രക്ഷപ്പെട്ട ഇതിലെ നഗരവാസികൾ പിന്നീട് യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ താമസമുറപ്പിച്ചെന്നും ഡോണലി എഴുതിപ്പിടിപ്പിച്ചു. ഇതൊരു വലിയ തരംഗം സൃഷ്ടിച്ചു. യൂറോപ്യൻ മേഖലയല്ലാതെ ലോകത്തിലെ മറ്റു സ്ഥലങ്ങളും അറ്റ്ലാന്റിസ് നിലനിന്നിരുന്ന മേഖലയായി അവതരിപ്പിക്കപ്പെട്ടു.

1970 ൽ ചാൾസ് ബെർലിസ് എന്ന എഴുത്തുകാരൻ അറ്റ്ലാന്റിസ് കരീബിയൻ മേഖലയിൽ ഇപ്പോഴത്തെ ബെർമുഡ ട്രയാംഗിളിനുള്ളിൽ നിലനിന്നിരുന്നെന്നു എഴുതി. ഇതിനു വായനക്കാർക്കിടയിൽ വലിയ ആകർഷണമാണു ലഭിച്ചത്. ചാൾസ് ഹാപ്ഗുഡ് 1958ൽ എഴുതിയ കൃതിയിൽ അറ്റ്ലാന്റിസ് ഇപ്പോഴത്തെ അന്റാർട്ടിക്കയാണെന്ന് പറഞ്ഞു.

 

English summary : Under pacific ocean researchers spot yellow brick road to to ‘Atlantis’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com