ADVERTISEMENT

യുഎസിലെ ടെക്‌സസിലുള്ള റോബ് എലമെന്‌ററി സ്‌കൂളിൽ കഴിഞ്ഞദിവസം അതിക്രമിച്ചു കയറിയ അക്രമി നടത്തിയ വെടിവയ്പിൽ പൊലിഞ്ഞത് 21 ജീവൻ. ഇതിൽ 19 പേർ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥികൾ. ജീവിതത്തിലേക്കു കാലുപോലും വച്ചുതുടങ്ങാത്ത പത്തുവയസ്സുകാർ. വെറും 18 വയസ്സ് മാത്രമുള്ളയാളാണ് വെടിവയ്പ് നടത്തിയ സാൽവദോർ റാമോസ്. ജനങ്ങൾക്കു തോക്കുകൾ വാങ്ങാനും അവ കൈവശം വയ്ക്കാനും അവകാശമുള്ള രാജ്യമാണ് യുഎസ്. ഇവിടത്തെ വെടിവയ്പ് സംഭവങ്ങളിൽ മരണങ്ങൾ സംഭവിക്കുന്നവ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നവയും ഒട്ടേറെ. 1970 മുതലുള്ള കാലയളവിൽ 2032 സ്‌കൂൾ വെടിവയ്പുകൾ ഇവിടെ സംഭവിച്ചെന്നാണു കണക്ക്. ഇതിൽ 948 സംഭവങ്ങളും 2012നു ശേഷമാണ് സംഭവിച്ചതെന്നുള്ളത് പ്രശ്‌നത്തിന്റെ വ്യാപ്തി കാണിക്കുന്ന സംഭവമാണ്. യുഎസിൽ വെടിയേറ്റു മരിക്കുന്ന പത്തിൽ ഒരാൾ 19 വയസ്സിൽ താഴെയുള്ളവരാണെന്നും അസ്വസ്ഥമാക്കുന്ന കണക്കാണ്.

 

അമേരിക്കൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ സ്‌കൂൾവെടിവയ്പാണ് 2012 ഡിസംബർ 14നു നടന്നത്. സാൻഡി ഹുക് എലമെന്ററി സ്‌കൂൾ ഷൂട്ടിങ് എന്ന ഈ സംഭവം ലോകശ്രദ്ധനേടുകയും യുഎസിന്റെ സമൂഹമനസ്സാക്ഷിയിൽ ഇനിയുമുണങ്ങാത്ത ഒരു മുറിവ് സൃഷ്ടിക്കുകയും ചെയ്തു. ഷൂട്ടിങ് നടന്ന സമയത്ത് വെറും 19 വയസ്സ് മാത്രമുണ്ടായിരുന്ന ആഡം ലാൻസയെന്ന കൗമാരക്കാരനാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടത്തിയത്. മാനസികമായ പിരിമുറുക്കങ്ങളുള്ളയാളായിരുന്നു ലാൻസ.

sandy-hook-elementary-school-shooting1
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ

 

റോബ് എലമെന്ററി സ്‌കൂളിലെ കൊലപാതകിയായ സാൽവദോർ റാമോസ് സ്വന്തം മുത്തശ്ശിയെ വെടിവച്ച ശേഷമാണ് കൂട്ടക്കൊല തുടങ്ങിയത്. ഇതുമായി സാമ്യമുള്ള രീതിയായിരുന്നു ആഡം ലാൻസയുടേതും. റൈഫിൾ ഉപയോഗിച്ച് അമ്മ നാൻസിയെ വെടിവച്ച ശേഷമാണ് എട്ടുകിലോമീറ്റർ അപ്പുറമുള്ള സാൻഡി ഹുക് സ്‌കൂളിലേക്ക് മരണദൂതുമായി ആഡം ലാൻസ പുറപ്പെട്ടത്. രാവിലെ ഒൻപതരയോടെ സാൻഡി ഹുക് സ്‌കൂളിലെത്തിയ ലാൻസ പ്രിൻസിപ്പലായ ഡോൺ ഹോച്‌സ്പ്രുങ്ങിനെയാണ് ആദ്യം വെടിവച്ചത്. 700 വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളായിരുന്നു ന്യൂയോർക് നഗരത്തിലെ കണക്ടിക്കറ്റിൽ സ്ഥിതി ചെയ്യുന്ന സാൻഡി ഹുക്.

 

വെടിശബ്ദം കേട്ടു പുറത്തേക്കിറങ്ങിയ സ്‌കൂൾ ഉദ്യോഗസ്ഥയായ വിക്ടോറിയ സോറ്റോയെയും ലാൻസ വെടിവച്ചുകൊന്നു. പിന്നീട് ഒരു ക്ലാസ്‌റൂമിലേക്കു കയറിയ ലാൻസ അവിടെയുണ്ടായിരുന്ന 14കുട്ടികളെയും 2 അധ്യാപകരെയും വെടിവച്ചുകൊന്നു. അതിനു ശേഷം മറ്റൊരു ക്ലാസിലേക്ക് കയറി 6 വിദ്യാർഥികളെയും 2 ടീച്ചർമാരെയും വെടിയുതിർത്തുകൊന്നു. അതിനു ശേഷം സ്വയം വെടിവച്ചു മരിച്ചു. 11 മിനിറ്റുകളാണ് ലാൻസ സാൻഡി ഹുക് സ്‌കൂളിൽ ഭീകരത സൃഷ്ടിച്ചത്.12 പെൺകുട്ടികളും 8 ആൺകുട്ടികളുമായിരുന്നു വിദ്യാർഥികളിൽ കൊല്ലപ്പെട്ടത്. എല്ലാവരും ആറും ഏഴും വയസ്സുള്ളവർ. ആകെ മരണസംഖ്യ 26 ആയിരുന്നു. ഇവരിൽ ആറുപേർ അധ്യാപകരും അധ്യാപക സഹായികളുമായിരുന്നു.

 

യുഎസിനെ ഞെട്ടിച്ച ആ സംഭവത്തിനു ശേഷം പൊതുജനങ്ങൾക്കായുള്ള തോക്കുകളുടെ വിൽപന നിയന്ത്രിക്കണമെന്നും കൂടുതൽ ശക്തമായ ആയുധ ഉപയോഗ നിയമങ്ങൾ കൊണ്ടുവരണമെന്നും വലിയ ആവശ്യമുയർന്നിരുന്നു. എന്നാൽ ചർച്ചകളും വാദങ്ങളും നടന്നതല്ലാതെ വലിയ പുരോഗതികളുണ്ടായില്ല. ഇപ്പോൾ പതിറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലിയ സ്‌കൂൾവെടിവയ്പും യുഎസിൽ നടന്നു കഴിഞ്ഞു. ഈ വർഷത്തെ 27ാമത്തെ സ്‌കൂൾ വെടിവയ്പാണ് രാജ്യത്തു നടന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇതിനു ശേഷം പറഞ്ഞ കാര്യം വളരെ ശ്രദ്ധേയമാണ്. ഓരോ കുട്ടിയും കൊല്ലപ്പെടുമ്പോൾ അവരുടെ രക്ഷിതാക്കളുടെ ആത്മാവിന്റെ വലിയൊരു ഭാഗമാണ് നഷ്ടപ്പെടുന്നത്...

 

English Summary : Sandy Hook Elementary School Shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com