ADVERTISEMENT

മെക്സിക്കോയിലെ ആന്ത്രപ്പോളജി, ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കിയോളജിസ്റ്റുകൾ 1500 വർഷം പഴക്കമുള്ള ആദിമ മായൻ നഗരം കണ്ടെത്തി. മെക്സിക്കോയിലെ യൂക്കാട്ടാൻ മേഖലയിലാണ് ഷിയോൾ എന്നറിയപ്പെട്ട നഗരം കണ്ടെത്തിയത്. മനുഷ്യന്റെ ഇച്ഛാശക്തി എന്നർഥം വരുന്ന വാക്കാണു ഷിയോൾ. ദുരൂഹമായ പിരമിഡുകളും കൊട്ടാരങ്ങളും പഥങ്ങളുമൊക്കെ ഈ നഗരത്തിൽ കണ്ടെത്തി. മായൻ വാസ്തുശിൽപകല അനുസരിച്ച് നിർമിച്ചവയാണ് ഇവ.

 

എഡി 600– 900 കാലയളവിൽ നാലായിരത്തോളം ആളുകൾ താമസിച്ച നഗരമാണ് ഷിയോൾ. 2018ലാണ് ഈ മേഖല കണ്ടെത്തപ്പെട്ടത്. യൂക്കാട്ടന്റെ വടക്കുകിഴക്കൻ തീരത്ത് മെറിഡ നദിക്കു സമീപം ഒരു വ്യാവസായിക പ്രോജക്ടിനായി നിലമൊരുക്കവെയായിരുന്നു ഇത്. ചരിത്രപരമായ അവശേഷിപ്പുകൾ എന്തെങ്കിലും ഇവിടെയുണ്ടായിരിക്കാം എന്ന സംശയം ബലപ്പെട്ടതിനെത്തുടർന്ന് മെക്സിക്കോ ആന്ത്രപ്പോളജി, ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ട് പര്യവേക്ഷണം തുടങ്ങി. ഈ പര്യവേക്ഷണമാണ് ഇപ്പോൾ മായൻ നഗരത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഗ്വാട്ടിമാലയിലെ പിരമിഡിൽ നിന്ന് മായൻ കലണ്ടറിന്റെ അവശേഷിപ്പുകളും കണ്ടെത്തിയിരുന്നു. ലോകാവസാനം പ്രവചിച്ച കലണ്ടർ:

 

ഗ്വാട്ടിമാലയിലെ പിരമിഡിൽ തെളിവ്ഗ്വാട്ടിമാലയിലെ വടക്കൻ പ്രദേശത്തുള്ള സാൻ ബർട്ടോലോ ആർക്കയോളജിക്കൽ കേന്ദ്രത്തിൽ നിന്നാണു ശേഷിപ്പുകൾ കണ്ടെത്തിയത്. നിബിഡവനങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ പിരമിഡ്. പ്രാചീനലോകത്തെ പ്രബലമായ നാഗരിതകകളിലൊന്നായിരുന്ന മായൻ സംസ്കാരം ഇന്നത്തെകാലത്തെ ഗ്വാട്ടിമാലയിലെ താഴ്‌വരകൾ, യൂക്കാട്ടൻ ഉപദ്വീപ്, ബെലൈസ്, മെക്സിക്കോയുടെയും ഹോണ്ടുറസിന്റെയും ഭാഗങ്ങൾ എന്നിവിടങ്ങളിലായാണു പരന്നുകിടന്നത്. എഡി ആറാം നൂറ്റാണ്ടിൽ ഇവർ ഏറ്റവും ശക്തമായ നിലയിലെത്തി. കൃഷി, കരകൗശല നിർമാണം, ഗണിതം, വാസ്തുവിദ്യ എന്നീ മേഖലകളിൽ മികച്ചു നിന്ന മായൻമാർ സ്വന്തമായി ഒരു ഗ്ലിഫ് ലിപി രൂപപ്പെടുത്തിയിരുന്നു.

 

മായൻ നാഗരികതയുടെ ഏറ്റവും പ്രൗഢമായ ചിഹ്നങ്ങളിലൊന്നായിരുന്നു അവർ തയാറാക്കിയ കലണ്ടർ. ഹാബ് എന്ന പൊതു കലണ്ടറും സോൽകീൻ എന്ന ദിവ്യമായി കരുതിപ്പോന്ന കലണ്ടറും ഇതിന്റെ ഭാഗങ്ങളാണ്. ഭാവിയിലേക്കുള്ള സമയക്രമത്തിനായി ലോങ് കൗണ്ട് കലണ്ടർ എന്നൊരു വകഭേദവും അവർ രൂപകൽപന ചെയ്തു. 

 

English summary : Archaeologists uncover 1,500-year-old Mayan city

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com