ADVERTISEMENT

മനുഷ്യരെപ്പോലെ അല്ലെങ്കിൽ മനുഷ്യനേക്കാൾ, ബുദ്ധിശക്തിയുള്ള അന്യഗ്രഹജീവികൾ അഥവാ ഏലിയൻസ് ഉണ്ടോ. ദീർഘനാളായി മനുഷ്യസമൂഹവും ശാസ്ത്രലോകവും ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഓരോ തവണ യുഎഫ്ഒ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ഇത്തരം അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചർച്ചകൾ ഉയരുകയും ഇത് അവയുടെ തെളിവാണെന്നു പ്രസ്താവിക്കപ്പെടുകയും ചെയ്യും. എന്നാൽ അന്യഗ്രഹജീവികളുടെ കാര്യത്തിൽ ഇതുവരെയും ഒരു തരത്തിലുമുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നതാണു സത്യമായ വസ്തുത.

 

പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ എവിടെയൊക്കെയുണ്ടാകാം. ചൊവ്വ മുതൽ വ്യാഴത്തിന്റെയും ശനിയുടെയുമൊക്കെ ഉപഗ്രഹങ്ങളിൽ വരെ ഇവയുണ്ടാകാമെന്നു ചില അന്യഗ്രഹജീവി കുതുകികൾ പറയുന്നു. സൗരയൂഥത്തിനു പുറത്തുള്ള മേഖലകളിലെ പുറംഗ്രഹങ്ങളിലും ഇവയുണ്ടാകാം. എന്നാൽ ഇപ്പോൾ അന്യഗ്രഹജീവികളുടെ താമസസ്ഥലം സംബന്ധിച്ച് വിചിത്രമായ ഒരു വാദവുമായി എത്തിയിരിക്കുകയാണ് ഒരു ശാസ്ത്രജ്ഞൻ. പ്രപഞ്ചത്തിൽ പലയിടങ്ങളിലായുള്ള വെള്ളക്കുള്ളൻ നക്ഷത്രങ്ങൾക്കു ചുറ്റുമാണ് ഇവ ജീവിക്കുന്നതെന്ന് പറഞ്ഞിരിക്കുന്നത് ലൊസാഞ്ചസിലെ കലിഫോർണിയ സർവകലാശാലയിലെ ഇമെരിറ്റസ് പ്രഫസറായ ബെൻ സക്കർമാനാണ്.അന്യഗ്രഹജീവികളെ തിരയുകയാണെങ്കിൽ ഇവിടെയാണു തിരയേണ്ടതെന്നും സക്കർമാൻ പറയുന്നു.

 

വെള്ളക്കുള്ളൻ നക്ഷത്രങ്ങളിൽ നിന്നുള്ള ഊർജം ഗോളാകൃതിയിൽ സ്ഥാപിച്ച സോളർപാനലുകളുടെ ഒരു മെഗാഘടന വഴി ആഗിരണം ചെയ്താണ് മനുഷ്യരെക്കാൾ ബുദ്ധികൂടിയ ഈ ഏലിയൻ സമൂഹങ്ങൾ ജീവിക്കുന്നതെന്നു സക്കർമാൻ പറയുന്നു.സൂര്യനെപ്പോലുള്ള സജീവ നക്ഷത്രങ്ങൾ മുന്നോട്ടുള്ള പരിണാമദശയിൽ ചുവന്നഭീമൻമാരാകുകയും പിന്നീട് ഇവ തണുത്ത് വെള്ളക്കുള്ളൻ നക്ഷത്രങ്ങളായി മാറുകയും ചെയ്യും. ഇതിന്റെ പ്രത്യാഘാതമായി അതിനെ വലം ചെയ്യുന്ന അടുത്തുള്ള ഗ്രഹങ്ങൾ നശിക്കുകയും ദൂരെയുള്ളവ തണുത്തുറയുകയും ചെയ്യും. ഇങ്ങനെ തണുത്തുറഞ്ഞ അകലെയുള്ള ഗ്രഹങ്ങളിൽ മനുഷ്യരെക്കാൾ ബുദ്ധിശക്തി കൂടിയ ഏലിയൻസ് വസിക്കുന്നുണ്ടെങ്കിൽ ഇവ വാസഗ്രഹം വിടുമെന്നും നക്ഷത്രത്തിനടുത്തേക്കു നീങ്ങി ഘടനകൾ സ്ഥാപിച്ച് ഊർജം ഉപയോഗിച്ച് സമൂഹങ്ങൾ നിലനിർത്തുമെന്നാണു സക്കർമാന്റെ വാദം.

എന്നാൽ ഇത്തരത്തിൽ ജീവിക്കുന്ന അന്യഗ്രഹജീവി സമൂഹങ്ങളെ കണ്ടെത്താൻ പാടായിരിക്കുമെന്നും സക്കർമാൻ പറയുന്നു. ഇവയിൽ നിന്നു പുറപ്പെടുന്ന സിഗ്‌നലുകൾ പിടിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഇത്. സക്കർമാന്റെ പുതിയ കണ്ടെത്തലിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.

 

English summary : Alien planet spotted around a white dwarf

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com