ADVERTISEMENT

ഭാവിയിൽ താമസയോഗ്യമായ ഗ്രഹങ്ങൾ കണ്ടെത്താനായി സൗരയൂഥത്തിനു പുറത്ത് മറ്റ് നക്ഷത്രപഥങ്ങളിലും മറ്റും തിരയാനുറച്ച് ചൈന. ഇതിന്റെ ആദ്യഘട്ടമായി ഒരു ടെലിസ്കോപ് ബഹിരാകാശത്തേക്ക് അയയ്ക്കും. ക്ലോസ്ബൈ ഹാബിറ്റബിൾ എക്സോപ്ലാനറ്റ് സർവേ എന്നാണ് ഈ ടെലിസ്കോപ്പിന്റെ പേര്. 4 അടിയോളം അപ്പർച്ചറുള്ള ഈ ടെലിസ്കോപിനെ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭൂമിക്കും സൂര്യനും ഇടയ്ക്കുള്ള ഒരു മേഖലയിലേക്ക് അയയ്ക്കാനാണു ശാസ്ത്രജ്ഞരുടെ പദ്ധതി.

 

ഇതേ മേഖലയിൽ നാസ കഴിഞ്ഞ കൊല്ലം വിട്ട പ്രശസ്തമായ ജയിംസ് വെബ് ടെലിസ്കോപ്പും സ്ഥിതി ചെയ്യുന്നുണ്ട്. സൗരയൂഥവുമായി 33 പ്രകാശവർഷം അകലത്തിനുള്ളിൽ നിൽക്കുന്ന നൂറിലധികം നക്ഷത്രങ്ങളെ ഈ ടെലിസ്കോപ് വീക്ഷിക്കും. ഒരു വർഷത്തിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തെയാണു പ്രകാശവർഷം എന്നു പറയുന്നത്. ഈ നക്ഷത്രങ്ങൾക്കു ചുറ്റും ഗ്രഹങ്ങളുണ്ട്. നമ്മുടെ ഗ്രഹസംവിധാനമായ സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ എക്സോപ്ലാനറ്റുകൾ അഥവാ പുറംഗ്രഹങ്ങൾ എന്നാണു വിളിക്കുന്നത്. ഭൂമിയെപ്പോലെ ജീവനുള്ള സാഹചര്യങ്ങളുള്ള അപരൻ ഭൂമികൾ ഇവിടെയുണ്ടാകാമെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഇവയിൽ വെള്ളമുണ്ടാകാമെന്നും ചിലപ്പോൾ ജീവനുണ്ടാകാമെന്നും ചിലപ്പോൾ മനുഷ്യരെ പോലെ ബുദ്ധിയുള്ള ജീവവംശങ്ങളുണ്ടാകാമെന്നു പോലും ചില ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നുണ്ട്.

 

ഇത്തരം സാഹചര്യങ്ങളുള്ള ഗ്രഹങ്ങൾ കണ്ടെത്തുന്നത് മനുഷ്യർക്ക് നല്ലതാണെന്നും ഭൂമിയില‍്‍ ഭാവിയിൽ എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങൾ ഉടലെടുക്കുന്ന പക്ഷം ഇത്തരം ഗ്രഹങ്ങൾ നമുക്ക് അഭയസ്ഥാനമേകുമെന്നും ചൈനീസ് ജ്യോതിശാസ്ത്രജ്ഞനും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ വിദഗ്ധനും പുതിയ പദ്ധതിയുടെ പ്രധാനഗവേഷകനുമായ ജി ജാങ്യി പറയുന്നു. ഭൂമിയെപ്പോലെയോ സമാനമായതോ ആയ 50 ഗ്രഹങ്ങളെയെങ്കിലും കണ്ടെത്താനാണ് ചൈനയുടെ ആദ്യഘട്ട ശ്രമം.

 

സൗരയൂഥത്തിന്റെയും അതിലെ ഗ്രഹങ്ങളുടെയും ഉത്പത്തിയെക്കുറിച്ചുള്ള പഠനസാധ്യത, ജീവൻ ഉണ്ടാകാനുള്ള സാധ്യത എന്നിവ മൂലം എക്സോപ്ലാനറ്റുകൾ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമുള്ള പഠനമേഖലയാണ്. 1990 ലാണ് ആദ്യ എക്സോപ്ലാനറ്റിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർന്ന് ഇതുവരെ 5030 എക്സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്.ഭൂമി, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളെപ്പോലെ ഉറച്ച പുറംഘടനയുള്ളവയും വ്യാഴം, ശനി തുടങ്ങിയവയെപ്പോലെ വായുഘടന ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയെപ്പോലെ ഏതെങ്കിലും നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നവയാണ് ഇവയിൽ കൂടുതൽ. എന്നാൽ രണ്ടു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന എക്സോപ്ലാനറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെയൊന്നും ഭ്രമണം ചെയ്യാതെ സ്വതന്ത്രരായി നടക്കുന്ന എക്സോപ്ലാനറ്റുകളും പ്രപഞ്ചത്തിലുണ്ട്.

സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള എക്സോപ്ലാനറ്റിന്റെ പേര് എപ്സിലോൺ എറിഡാനിയെന്നാണ്. ഭൂമിയിൽ നിന്നു 10.5 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.

 

English Summary : China plans to send space telescope in search world's1st nearby habitable planet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com