തൊഴിലാളിയുടെ വീടിന് അടിയിൽ 800 വർഷം പഴക്കമുള്ള ശ്മശാനം !
Mail This Article
തെക്കൻ അമേരിക്കയിലെ രാജ്യമായ പെറുവിന്റെ തലസ്ഥാനനഗരമായ ലിമയിൽ ഒരു വീടിനു താഴ്ഭാഗത്തായി സ്ഥിതി ചെയ്ത ചരിത്രശ്മശാനം കണ്ടെത്തി. ലിമയിലെ സാൻ ജുവാൻ ലൂറിഗഞ്ചോ എന്ന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ വീടിന് അടിയിൽ നിന്നാണു ശ്മശാനം കണ്ടെത്തിയത്. മധ്യകാലത്തിലെ റിറികാഞ്ചോ സമൂഹത്തിലെ പ്രഭുകുടുംബാംഗങ്ങളുടെ മൃതശരീരവും മറ്റ് അമൂല്യവസ്തുക്കളുമുൾപ്പെടെ ഇവിടെ നിന്നു കണ്ടെത്തുമെന്നാണു പ്രതീക്ഷയെന്നാണു ശാസ്ത്രജ്ഞർ പറയുന്നു. 800 വർഷമെങ്കിലും പഴക്കമുള്ളതാണ് ഈ ശ്മശാനമെന്നാണു വിലയിരുത്തൽ.
ഹൈപൊലീറ്റോ ടിക്ക എന്നയാളുടേതാണു വീട്. വീട്ടിൽ കുറേ പുതിയ നിർമിതികൾ വരുത്താനായി ടിക്ക തീരുമാനിച്ചിരുന്നു. ചരിത്രമുറങ്ങുന്ന സ്ഥലമായതിനാൽ ലിമ നഗരത്തിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനു മുൻപായി നിർബന്ധിത പുരാവസ്തു സർവേ നടത്തേണ്ടതുണ്ട്. അങ്ങനെ സർവേ നടത്തിയപ്പോഴാണു ശ്മശാനം വെട്ടപ്പെട്ടത്.
പെറുവിന്റെ വടക്കൻ പസിഫിക് തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്നതാണു ലിമ നഗരം .1535ൽ സ്പാനിഷ് ജനറലായ ഫ്രാൻസെസ്കോ പിസാരോയാണ് ആധുനിക ലിമാ നഗരം സ്ഥാപിച്ചതെങ്കിലും ഇതിനും കാലങ്ങൾ മുൻപ് തന്നെ ഇവിടെ ജനവാസവും നാഗരികതയുമുണ്ടായിരുന്നു.
പെറുവിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ ആദിമ സാമ്രാജ്യമാണ് ഇൻകകൾ. രാജ്യാന്തര വിനോദ സഞ്ചാരകേന്ദ്രമായ മാച്ചുപിച്ചു അടക്കമുള്ള കേന്ദ്രങ്ങൾ സ്ഥാപിച്ചത് അവരാണ്.1400 ൽ ഇൻകാ വംശജകർ പുരാതന ലിമ നാഗരിക പ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി അധീനതയിലാക്കി. ഇതിനും മുൻപ് ഇവിടെ നിലനിന്ന പ്രഭുവംശജരാണ് റിറികാഞ്ചോ.
പെറുവിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് സാൻ ജുവാൻ ലൂറിഗഞ്ചോ. 10.38 ലക്ഷം ആളുകൾ ഇവിടെ തിങ്ങിപ്പാർക്കുന്നു. റിമാക് എന്ന നദി ഈ ജില്ലയിലൂടെയാണ് ഒഴുകുന്നത്. ലിമാനഗരത്തിലെ 10 ശതമാനം ജനസംഖ്യയും ഇവിടെയാണ്. തൊഴിലാളികുടുംബങ്ങളാണ് ഇവിടെ അധികവും ഉള്ളത്. ധാരാളം ചേരികളും ഇവിടെയുണ്ട്.
English Summary : Ancient Inca tomb discovered in home in Lma capital of Peru