ADVERTISEMENT

ഈ ജൂൺ രണ്ടിന് രാജ്യാന്തര പറക്കുംതളികദിനം ആചരിച്ചത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. പണ്ടുകാലത്തൊക്കെ സിനിമയിലും നോവലിലുമൊക്കെ അരങ്ങുവാണ പറക്കുംതളികകൾ ഇപ്പോൾ ഒരു രാജ്യാന്തര പ്രശ്നം തന്നെയായിട്ടുണ്ട്. യുഎസിലും മറ്റും പെന്റഗൺ ഉൾപ്പെടെയുള്ള ഉന്നത സ്ഥാപനങ്ങൾ ഇതിന്റെ വിഡിയോകളും ചിത്രങ്ങളും പുറത്തുവിടുന്നു. യുഎസ് പാർലമെന്റ് യുഎഫ്ഒകളെപ്പറ്റി ചർച്ച ചെയ്യാനായി മീറ്റിങ് വിളിക്കുന്നു, തെളിവെടുപ്പ് നടത്തുന്നു അങ്ങനെ ആകെ ജഗപൊഗ.

 

ഏലിയൻസ് ഉണ്ടെങ്കിൽ അവർ എവിടെ നിന്നാകും എത്തുന്നത്. ചൊവ്വയിൽ അവയുണ്ടാകുമെന്നും വ്യാഴ, ശനി ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളിൽ ചിലതിൽ അവയുണ്ടാകുമെന്നുമൊക്കെ പല വാദങ്ങളും പറയാറുണ്ട്. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങൾ അഥവാ എക്സോപ്ലാനറ്റുകളിൽ എവിടെയെങ്കിലും ഏലിയൻസ് ഉണ്ടാകാമെന്ന വാദവും നിലനിൽക്കുന്നു. അങ്ങനെ സൗരയൂഥത്തിനു പുറത്തു പലമേഖലകളിലും ജീവസാധ്യത കൽപ്പിക്കപ്പെടാറുണ്ട്. അതിൽ പ്രമുഖമാണ് സീറ്റ റെറ്റിക്കുലി എന്ന നക്ഷത്രസമൂഹം. ഭൂമിയിൽ നിന്നു 39.3 പ്രകാശവർഷം അകലെയുള്ള ഈ നക്ഷത്ര സമൂഹത്തെ പ്രശസ്തമാക്കിയ നിരവധി സംഭവങ്ങളുണ്ട്. അതിലൊന്ന് 2011ലാണു സംഭവിച്ചത്.

 

ഒരു ഇന്റർനെറ്റ് ഉപയോക്താവ് ഒരു വിഡിയോ ക്ലിപ് പങ്കുവച്ചു. നടന്നു വരുന്ന ഒരു അന്യഗ്രഹജീവിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലിപ്പായിരുന്നു അത്. തലയ്ക്ക് അസാധാരണമായ വലുപ്പമുള്ളതായിരുന്നു ഈ അന്യഗ്രഹജീവി. മനുഷ്യരെപ്പോലെയുള്ള ആംഗ്യവിക്ഷേപങ്ങളും ഇതിനുണ്ടായിരുന്നു. സീറ്റ റെറ്റിക്കുലി നക്ഷത്രസമൂഹത്തിലെ ഗ്രഹത്തിൽ നിന്നു റഷ്യയിൽ പണ്ടെത്തിയ അന്യഗ്രഹജീവിയാണിതെന്നും സോവിയറ്റ് ചാരസംഘടനയായ കെജിബിയാണ് ഈ വിഡിയോ ഷൂട്ട് ചെയ്തതെന്നും ഇടയ്ക്ക് വാദമുയർന്നു. സ്കിന്നി ബോബ് എന്ന പേരിലാണ് ഈ അന്യഗ്രഹജീവി പ്രശസ്തനായത്. എന്നാൽ സ്കിന്നി ബോബ് ഒരു വ്യാജസൃഷ്ടിയാണെന്ന് ഒട്ടേറെ പേർ വാദിക്കുന്നു.

 

സീറ്റ റെറ്റിക്കുലിയിൽ നിന്നുള്ള അന്യഗ്രഹജീവികൾ ഉൾപ്പെട്ടെന്നു കരുതപ്പെടുന്ന മറ്റൊരു പ്രശസ്ത സംഭവമാണ് ബെറ്റി ഹിൽ–ബാർണി ഹിൽ സംഭവം. യുഎസിലെ ന്യൂഹാംഷറിലുള്ള ബെറ്റി–ബാർണി ദമ്പതിമാരാണ് ഈ സംഭവത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബെറ്റി സാമൂഹിക പ്രവർത്തകയായിരുന്നു. ബാർണി തപാൽ വകുപ്പ് ജീവനക്കാരനും. 1961ൽ കാനഡയിലേക്കു വിനോദയാത്ര പോയ ഇരുവരും ന്യൂഹാംഷറിലെ വീട്ടിലേക്കു രാത്രി മടങ്ങുകയായിരുന്നു. ഒരു പ്രകാശബിന്ദു കാറിനെ പിന്തുടരുന്നതായി അവർക്കു തോന്നി. ബെറ്റി ബൈനോക്കുലറെടുത്ത് നോക്കിയശേഷം അതു തളികാരൂപത്തിലുള്ള പേടകമാണെന്നു പറഞ്ഞു. ലിങ്കൺ എന്ന സ്ഥലത്ത് കാർ നിർത്തി. കാറിനു മുകളിൽ ഹുങ്കാര ശബ്ദത്തോടെ തളിക നിൽക്കുന്നുണ്ടായിരുന്നു.

 

താമസിയാതെ ദമ്പതികളുടെ ബോധം പോയി. പിറ്റേദിവസം തങ്ങളുടെ വീട്ടിൽ അവർ ഉറക്കമുണർന്നു. തലേന്നത്തെ കാര്യങ്ങൾ ഓർമയുണ്ടായിരുന്നില്ല. ബെറ്റിയുടെ വസ്ത്രം കീറുകയും പിങ്ക് നിറത്തിലുള്ള പൗഡർത്തരികൾ പറ്റിപ്പിടിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അന്നത്തെ കാര്യങ്ങൾ ഓർമിക്കാനായി അവർ ഹിപ്നോട്ടിസത്തിനു വിധേയരായി. നീല സ്യൂട്ടിട്ട അന്യഗ്രഹജീവികളായിരുന്നു പേടകത്തിൽ വന്നതെന്നു ദമ്പതികൾ ഓർമിച്ചു. മനുഷ്യരൂപവും ചാരനിറവും കടുംനീല ചുണ്ടുകളും കട്ടിയുള്ള മുടിയുമുള്ള ജീവികൾ. അവർ ദമ്പതികളെ പേടകത്തിനുള്ളിൽ കയറ്റി ശാരീരിക പരിശോധനകൾ നടത്തി. ഇടയ്ക്കു ജീവികളുടെ നേതാവിനോട് എവിടെനിന്നു വരുന്നെന്നു ബെറ്റി ചോദിച്ചിരുന്നു. അപ്പോൾ അയാൾ ഒരു മാപ്പ് കാട്ടി.

 

പിൽക്കാലത്ത് ബെറ്റി ഈ മാപ്പ് ഓർത്തെടുത്ത് കടലാസിൽ വരച്ചു. സീറ്റ റെറ്റിക്കുലി നക്ഷത്രസംവിധാനത്തിന്റെ മാപ്പായിരുന്നു അത്. സംഭവത്തോടെ ദമ്പതിമാർ പ്രശസ്തരായി. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് മറ്റു പല അവകാശവാദങ്ങളും പൊള്ളയാണെന്നു തള്ളിയ ലോകം ഇവരുടെ കാര്യത്തിൽ കുഴങ്ങി. സമൂഹത്തിൽ ബഹുമാന്യരും വംശീയവിരുദ്ധ പ്രവർത്തകരും ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചവരുമായിരുന്നു ഇരുവരും. ഇന്നും ഹിൽ സംഭവം ദുരൂഹതയാണ്. സയൻസ് ഫിക്‌ഷൻ, സിനിമകൾ എന്നിവയെ ഈ സംഭവം ശക്തമായി സ്വാധീനിച്ചു.  ഇതു പോലെ പല സംഭവങ്ങൾ സീറ്റ റെറ്റിക്കുലി അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുണ്ട്. അവിടെ നിന്നു വരുന്നെന്നു കരുതപ്പെടുന്നവരെ ഗ്രേ ഏലിയൻസ് എന്നാണ് അന്യഗ്രഹകുതുകികൾ വിളിക്കുന്നത്. ഇതൊക്കെ സത്യമോ മിഥ്യയോ എന്നത് മറ്റൊരു ചോദ്യം.

 

English SUmmary : Zeta Reticuli star system and Alien

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com