ADVERTISEMENT

ചൊവ്വയുടെ ഉപരിതലത്തിൽ നൂഡിൽസ് പോലെ വിചിത്ര ചിത്രം. കഴിഞ്ഞ വർഷം ചൊവ്വയിലെ ജെസീറോ ക്രേറ്റർ എന്ന ഗർത്തമേഖലയിലേക്ക് നാസ അയച്ച പെഴ്സിവീയറൻസ് റോവറിൽ നിന്നാണ് വിചിത്രരൂപമുള്ള ചിത്രം കിട്ടിയത്. ഇതെന്ത് ഘടനയാണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞർക്കായിട്ടില്ല.റോവറിന്റെ മുൻവശത്തുള്ള ക്യാമറകളാണ് ചിത്രം പകർത്തിയത്. പെഴ്സിവീയറൻസ് റോവറിലെ തന്നെ എന്തെങ്കിലും അവശിഷ്ടവസ്തുവാകും ഇതെന്നാണു ശക്തമായ നിഗമനം. നേരത്തെ തിളങ്ങുന്നതുപോലെയുള്ള ഒരു വസ്തു ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. പിന്നീട് ഇത് പെഴ്സിവീയറൻസിലെ തന്നെ അവശിഷ്ടഭാഗമാണെന്നു കണ്ടെത്തിയിരുന്നു. റോവർ, ലാൻഡർ ദൗത്യങ്ങളിൽ നിന്നായി ധാരാളം ബഹിരാകാശ മാലിന്യം ചൊവ്വയിൽ സാധാരണമാണ്.

 

കഴിഞ്ഞ വർഷം ഫെബ്രുവരി 18നാണു നാസയുടെ വമ്പൻ ദൗത്യമായ പെഴ്സിവിറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങിയത്. ചൊവ്വയുടെ വടക്കൻ മേഖലയിലാണു ജെസീറോ ക്രേറ്ററുള്ളത്.ചൊവ്വയിൽ ചരിത്രാതീത കാലത്ത് ജീവൻ നിലനിന്നിരുന്നോ എന്നതാണ് പ്രധാനമായും പെഴ്സിവറൻസ് അന്വേഷിക്കുന്നത്.ജെസീറോ ക്രേറ്റർ മേഖല തന്നെ തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട്.350 കോടി വർഷം മുൻപ് ഇവിടെ ജലം നിറഞ്ഞ നദികൾ നിലനിന്നിരുന്നു എന്നാണ് ശാസ്ത്രജ്ഞൻമാർ കരുതുന്നത്.ഈ നദികളിൽ നിന്നുള്ള ജലം ഒരു തടാകത്തെ രൂപപ്പെടുത്തി.തടാകത്തിലേക്കു നദികൾ വിവിധതരം ധാതുക്കളും കൊണ്ട് വന്നിരിക്കാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.ഇങ്ങനെയെങ്കിൽ അക്കാലത്ത് ഇവിടെ സൂക്ഷ്മകോശജീവികളുടെ രൂപത്തിൽ ജീവൻ ഉടലെടുത്തിരിക്കാൻ സാധ്യതയുണ്ട്.

 

അന്നത്തെ കാലത്തെ ജീവന്റെ ശേഷിപ്പുകളിൽ എന്തെങ്കിലും ഇന്നും ജെസീറോയിലുണ്ടെങ്കിൽ അതു കണ്ടെത്താനാണ് പെഴ്സിവറൻസ് ലക്ഷ്യമിടുന്നത്.ഇതിനായുള്ള പ്രത്യേക ഉപകരണങ്ങൾ ദൗത്യത്തോടൊപ്പമുണ്ട്.

ചൊവ്വയെ ഭ്രമണം ചെയ്ത ദൗത്യങ്ങൾ (ഓർബിറ്ററുകൾ) ഒരുപാടുണ്ടെങ്കിലും ചൊവ്വയുടെ ഉപരിതലത്തിലെത്തി തൊട്ട ലാൻഡർ/റോവർ ദൗത്യങ്ങൾ കുറവാണ്. 1971ൽ സോവിയറ്റ് സ്‌പേസ് പ്രോഗ്രാം വിക്ഷേപിച്ച മാഴ്സ് 2 ദൗത്യത്തിലെ ലാൻഡറാണ് ചൊവ്വയിലെത്തിയ ആദ്യ ലാൻഡറും മനുഷ്യനിർമിത വസ്തുവും.എന്നാൽ ലാൻഡിങ്ങിലെ തകരാറുകൾ മൂലം ലാൻഡറുമായുള്ള ബന്ധം തുടക്കത്തിൽ തന്നെ നഷ്ടമായി.തുടർന്ന് മാഴ്‌സ് 3 എന്ന ദൗത്യത്തിന്‌റെ ലാൻഡർ വിജയകരമായി ചൊവ്വയെ തൊട്ടെങ്കിലും ഒന്നര മിനുട്ടുകൾക്കു ശേഷം പ്രവർത്തനരഹിതമായി.1976 ൽ നാസ വിക്ഷേപിച്ച വൈക്കിങ് 1 ദൗത്യത്തിലെ ലാൻഡറാണ് ചൊവ്വയുടെ ഉപരിതലത്തിൽ തൊട്ട് വിജയകരമായി പ്രവർത്തിച്ച ആദ്യ ദൗത്യം.ആറര വർഷങ്ങൾ ചൊവ്വയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ഈ ലാൻഡർ ഭൂമിയിലേക്ക് അയച്ചു.

 

ലാൻഡറുകളുടെ പ്രത്യേകത അവ നിശ്ചലമാണെന്നാണ്.ഇറങ്ങുന്ന സ്ഥലത്ത് ഒരേ ഇരിപ്പ് ഇരുന്നായിരിക്കും ഇവയുടെ നിരീക്ഷണ പരീക്ഷണങ്ങൾ.ഈ ന്യൂനത മറികടക്കുന്നവയാണ് റോവറുകൾ.ഇവ ചൊവ്വയുടെ ഉപരിതലത്തിൽ ഓടി നടന്നു വിവരങ്ങൾ ശേഖരിക്കും. 1997 ലാണ് ചൊവ്വയിലെ ആദ്യ റോവർ ഗ്രഹത്തിലെത്തിയത്.ആ വർഷം നാസ വിക്ഷേപിച്ച ഐതിഹാസിക ദൗത്യമായ പാത്ത്ഫൈൻഡർ മിഷനിലെ റോവറായ സോജണറായിരുന്നു ഇത്.പിൽക്കാലത്ത് സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ പ്രശസ്തമായ റോവറുകളും ചൊവ്വയിലെത്തി.

 

English Summary :Noodle like object spotted on Mars by NASA's perseverance rover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com