ആദ്യമായി ചന്ദ്രനിലെത്തിയ വേഷം വിറ്റു: കിട്ടിയത് 22 കോടി രൂപ
Mail This Article
ആദ്യമായി ചന്ദ്രനിലെത്തിയത് 1969 ൽ അപ്പോളോ 11 ദൗത്യത്തിലെ യാത്രികരാണെന്ന് അറിയാമല്ലോ. നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനിലിറങ്ങി. എഡ്വിൻ ആൽഡ്രിൻ പിന്നെയും. യാത്രാസംഘത്തിൽ ഉൾപ്പെട്ടെങ്കിലും അന്നു ചന്ദ്രനിലിറങ്ങാൻ ഭാഗ്യം ലഭിക്കാതിരുന്ന കോളിൻസ് ചന്ദ്രനും ചുറ്റും വട്ടംകറങ്ങി. ആ ചന്ദ്രയാത്രയിൽ എഡ്വിൻ ആൽഡ്രിൻ ധരിച്ച സ്പേസ് ജാക്കറ്റ് വേഷം ഇപ്പോഴിതാ വിൽപനയ്ക്കു വച്ചു. 22 കോടി രൂപയാണ് ഇതിനു ലേലത്തുകയായി ലഭിച്ചത്. ഇപ്പോൾ 92 വയസ്സുള്ള ആൽഡ്രിൻ തന്റെ 69 സ്വകാര്യ സാധനസാമഗ്രികൾ വിൽപനയ്ക്കു വച്ച കൂട്ടത്തിലാണു സ്പേസ് സ്യൂട്ടും വച്ചത്.
പ്രശസ്ത അമേരിക്കൻ ലേല കമ്പനിയായ സൗത്ബിയാണു ലേലം നടത്തിയത്. ഇതുവരെ ബഹിരാകാശ വസ്തുക്കളുമായി ബന്ധപ്പെട്ട് നടന്ന ലേലങ്ങളിൽ ഏറ്റവും വലിയ തുകയാണ് ലേലത്തിൽ ലഭിച്ചത് സൗത്ബി റിപ്പോർട്ട് ചെയ്യുന്നു.ചന്ദ്രനിലേക്കുള്ള യാത്രയിൽ എഡ്വിൻ ആൽഡ്രിൻ കൂടുതലും ധരിച്ചത് ഈ സ്യൂട്ടായിരുന്നു.
21 മണിക്കൂറോളം നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ചെലവിട്ടു. ബീറ്റാ ക്ലോത്ത് എന്ന പ്രത്യേക ടെഫ്ലോൺ കോട്ടഡ് വസ്ത്രത്തിൽ നിർമിച്ചതാണ് ഈ വസ്ത്രം. വെളുത്ത നിറമുള്ള ഈ ജാക്കറ്റിൽ നാസയുടെ ലോഗോയും യുഎസിന്റെ പതാകയുമുണ്ട്. 1969ൽ നടന്ന ഐതിഹാസിക ചന്ദ്രയാത്രയുടേതായി ലേലത്തിൽ വിറ്റ ഒരേയൊരു സാമഗ്രിയും ഈ സ്പേസ് സ്യൂട്ടാണ്.
ബസ് ആൽഡ്രിൻ എന്നുമറിയപ്പെടുന്ന എഡ്വിൻ ആൽഡ്രിൻ 1930 ജനുവരി 20നാണു ജനിച്ചത്. 1966 ജെമിനി 12 ദൗത്യത്തിൽ പങ്കെടുത്ത അദ്ദേഹം 3 ബഹിരാകാശ നടത്തങ്ങൾ ഇതിന്റെ ഭാഗമായി നടത്തി. അന്നു ചന്ദ്രനിൽ പോയ സംഘത്തിൽ ഇന്നും ജീവനോടെയിരിക്കുന്ന ഒരേയൊരാളും ആൽഡ്രിനാണ്.
English Summary : Astronaut Aldrin space jacket sold at auction