ADVERTISEMENT

യുഎസിൽ ഇൻഡ്യാന, വിസ്കോൻസിൻ സംസ്ഥാനങ്ങളുടെ മുകളിലൂടെ തീഗോളം പാഞ്ഞുപോകുന്ന കാഴ്ച പരിഭ്രാന്തി പരത്തി. അമേരിക്കൻ മിറ്റിയോർ സൊസൈറ്റി ഈ വിഡിയോ ഷെയർ ചെയ്യുകയും 150ൽ ഏറെ പേർ ഈ കാഴ്ച കണ്ടതായി റിപ്പോർട്ട് ചെയ്തെന്നു പറയുകയും ചെയ്തു. വടക്ക് കിഴക്കൻ ദിശയിൽ പോയ തീഗോളം അഞ്ച് സെക്കൻഡോളം ആകാശത്ത് നിലനിന്നെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. ഇൻഡ്യാന സംസ്ഥാനത്തെ അഡ്വാൻസ് എന്ന പട്ടണത്തിൽവച്ചാണ് തീഗോളം അന്തരീക്ഷത്തിലേക്കു പ്രവേശിച്ചത്. ഇൻഡ്യാനയിലെ തന്നെ ബർലിങ്ടൻ എന്ന സ്ഥലത്ത് ഇതു പൊട്ടിത്തെറിക്കുകയും ചെയ്തെന്ന് അമേരിക്കൻ മിറ്റിയോർ സൊസൈറ്റി പറയുന്നു.

 

ഇൻഡ്യാന, അലബാമ, അയോവ, വിസ്കോൻസിൻ ഒഹായോ, മിസോറി, ഇലിനോയ്, കെന്റക്കി തുടങ്ങിയിടങ്ങളിൽ നിന്ന് ഈ തീഗോളം കണ്ടതായി റിപ്പോർട്ടുകളുണ്ട്. പലപ്പോഴും സമാനമായ തീഗോളങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രത്തോളം വലുപ്പമുള്ള ഒന്ന് ഇതാദ്യമാണെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. വളരെ പ്രകാശഭരിതമായ ഉൽക്കകളാണ് ഈ തീഗോളത്തിനു പിന്നിൽ. മറ്റുള്ള ഉൽക്കകളേക്കാൾ വലുപ്പമുള്ള പാറക്കഷണങ്ങളിൽ നിന്നാണ് ഇവയുണ്ടാകുന്നത്. അതിശക്തമായ ശബ്ദവും ഇതിൽ നിന്നുണ്ടായെന്ന് ദൃക്സാക്ഷികൾ പറയുന്നു.

 

ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള സമയം യുഎസിൽ ഉൽക്കമഴയുടെ കാലമാണ്. ഈ സമയത്താണ് വടക്കൻ ഭൗമമേഖലയിൽ സാധാരണായി കാണുന്ന കമനീയമായ പെഴ്സീഡ് ഉൽക്കമഴ സംഭവിക്കുക. ഓഗസ്റ്റ് 11 മുതൽ 13 വരെയുള്ള സമയത്താകും ഈ ഉൽക്കമഴയിലെ ഏറ്റവും വലിയ ദൃശ്യവിരുന്ന് അനുഭവപ്പെടുകയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.സ്വിഫ്റ്റ് ടട്ടിൽ എന്ന വാൽനക്ഷത്രം ഒരിക്കൽ ഭൂമിക്കരികിലൂടെ കടന്നുപോയപ്പോൾ ബഹിരാകാശത്ത് അവശേഷിപ്പിച്ച പാറക്കഷ്ണങ്ങൾ ഓരോ വർഷവും ഭൂമി ആ മേഖലയിലൂടെ കടന്നുപോകുമ്പോൾ തീപിടിക്കുന്നതാണ് പെഴ്സീഡ് ഉൽക്കമഴയ്ക്ക് കാരണമാകുന്നത്. എന്നാ‍ൽ ഇപ്പോൾ യുഎസിൽ കണ്ടെത്തിയ തീഗോളം പെഴ്സീഡ് ഉൽക്ക മഴയുടെ ഭാഗമയുള്ളതല്ലെന്ന് ശാസ്ത്രജ്​ഞർ വെളിപ്പെടുത്തിയിട്ടുണ്ട്.

 

English Summary : Massive fireball lighting up night sky over US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com