ADVERTISEMENT

200 വർഷങ്ങൾക്ക് മുൻപ് പോർച്ചുഗലിൽ നിന്ന് ബ്രസീലിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച പോർച്ചുഗീസ് രാജാവായ ഡോം പെഡ്രോ ഒന്നാമന്റെ സംരക്ഷിക്കപ്പെട്ട നിലയിലുള്ള ഹൃദയം പോർച്ചുഗലിൽ നിന്നു ബ്രസീലിലെത്തി. രാജ്യത്തെ ഇരുന്നൂറാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇതു പ്രദർശിപ്പിക്കും. ബ്രസീലിന്റെ ചക്രവർത്തിയെന്ന നിലയിൽ പ്രശസ്തനായ പെഡ്രോ 1834ൽ തന്റെ 35ാം വയസ്സിലാണ് അന്തരിച്ചത്. പോർച്ചുഗലിൽ വച്ചായിരുന്നു അന്ത്യം. മരണത്തിനു ശേഷം ഫോർമാൾഡിഹൈഡ് നിറച്ച ഒരു സംഭരണിക്കുള്ളിലായിരുന്നു ഹൃദയം സൂക്ഷിച്ചിരുന്നത്. പോർച്ചുഗീസ് സർക്കാരിനാണ് ഇതിന്റെ സംരക്ഷണച്ചുമതല.

 

തങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷത്തിനായി മൂന്നാഴ്ചത്തേക്ക് ഹൃദയം വിട്ടുതരാമോയെന്ന് ബ്രസീൽ സർക്കാർ പോർച്ചുഗീസ് ഗവർൺമെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഇത് പോർച്ചുഗൽ അംഗീകരിക്കുകയും ചെയ്തു. തുടർന്നാണ് ഹൃദയം ബ്രസീലിലെത്തിയത്.ഹൃദയം വഹിച്ച വിമാനത്തിന് അകമ്പടിയായി ബ്രസീൽ വ്യോമസേനാ വിമാനങ്ങളും എത്തിയിരുന്നു. തലസ്ഥാനമായ ബ്രസീലിയയിലെത്തിയ വിമാനത്തിനുള്ളിലുണ്ടായിരുന്ന ഹൃദയത്തെ ബ്രസീലിയൻ പ്രതിരോധ മന്ത്രിയാണ് ഏറ്റുവാങ്ങിയത്.

 

ബ്രസീലിയൻ ഭരണാധികാരിയായ ജൈർ ബോൽസൊനാരോ തുടർന്ന് ഹൃദയത്തെ ഏറ്റുവാങ്ങും. ഇതെത്തുടർന്ന് ഗൺസല്യൂട്ടും മറ്റ് സൈനിക ബഹുമതികളും നൽകിയ ശേഷം സെപ്റ്റംബർ 7 വരെ പൊതുദർശനത്തിനായി വയ്ക്കും. സെപ്റ്റംബർ ഏഴിനാണു ബ്രസീലിന്റെ സ്വാതന്ത്ര്യദിനം. പോർച്ചുഗലിന്റെ ഏറ്റവും വലിയ കോളനിയായിരുന്നു ബ്രസീൽ. 1500ൽ പോർച്ചുഗീസ് സാഹസികാനായ പെഡ്രോ ആൽവാരിസ് കബ്രാലാണ് ബ്രസീൽ കണ്ടെത്തിയത്. 1530 മുതലാണ് പോർച്ചുഗീസുകാർ ബ്രസീലിനെ തങ്ങളുടെ കോളനിയാക്കി മാറ്റിയത്. ആദ്യമാദ്യം തീരദേശ പട്ടണങ്ങൾ സ്ഥാപിച്ച പോർച്ചുഗീസ് താമസിയാതെ ഉള്ളിലേക്കു കടന്നു. തദ്ദേശവാസികളായ അമേരിക്കൻ ഇന്ത്യൻ വംശജരുമായി നിരവധി പോരാട്ടങ്ങളും ഇതെത്തുടർന്നുണ്ടായി.

 

English Summary : Embalmed heart of Emperor Pedro I arrives in Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com