ചന്ദ്രൻ ഏലിയൻസിന്റെ ചാരപേടകം, മറഞ്ഞ ഭാഗത്ത് അജ്ഞാത നഗരം: ലോകത്തെ ഞെട്ടിച്ച വാദം
Mail This Article
ചന്ദ്രനിലേക്കു വീണ്ടും മനുഷ്യർ പോകാനൊരുങ്ങുകയാണ്. നാസയുടെ ആർട്ടിമിസ് എന്ന ദൗത്യത്തിന്റെ ആദ്യഘട്ടത്തിന്റെ വിക്ഷേപണം തിങ്കളാഴ്ച തീരുമാനിച്ചതായിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് മാറ്റി.
എന്നാൽ വരുന്ന ആഴ്ചകളിൽ ഇതു നടക്കുമെന്നു തന്നെയാണ് പ്രതീക്ഷ. എല്ലാം ശുഭകരമായി തീർന്നാൽ 2025ൽ, അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും മനുഷ്യർ ഇറങ്ങുക തന്നെ ചെയ്യും.
ഒട്ടേറെ വ്യാജ ആരോപണങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പടച്ചുവിടലുകൾക്കും വിധേയമായ സംഭവമാണ് ചന്ദ്രയാത്രയും ചന്ദ്രനും. 4 ലക്ഷം ജീവനക്കാരുടെ ശ്രമഫലമായി നാസ പൂർത്തീകരിച്ച മഹാശാസ്ത്ര യജ്ഞമായിരുന്നു അപ്പോളോ ദൗത്യങ്ങളിലേറിയുള്ള ആദ്യ ചന്ദ്രയാത്രാ പദ്ധതികൾ.
എന്നാൽ പിൽക്കാലത്ത് ചന്ദ്രയാത്ര വെറും തട്ടിപ്പായിരുന്നെന്നും യുഎസ് ഒരിക്കലും ചന്ദ്രനിൽ പോയിട്ടില്ലെന്നും ആരോപണങ്ങളുയർന്നു. ബിൽ കെയ്സിങ് എന്ന അമേരിക്കക്കാരനായിരുന്നു ഈ ആരോപണങ്ങൾക്ക് പിന്നിൽ പ്രധാന പങ്കുവഹിച്ചത്.
സോവിയറ്റ് റഷ്യയ്ക്കു മേൽ മേൽക്കൈ നേടാനായി അമേരിക്കൻ സർക്കാർ നടത്തിയ നാടകമാണിതെന്നായിരുന്നു ചന്ദ്രയാത്രയെ നിരാകരിച്ചവരുടെ പ്രധാന വിശ്വാസം. ചന്ദ്രനെന്ന രീതിയിൽ ടെക്സസിലെ ഏതോ മരുഭൂമിയിലാണു ചിത്രങ്ങൾ ഷൂട്ട് ചെയ്തതെന്നും പ്രചരണമുണ്ടായി.
ഏറ്റവും പ്രമുഖമായ വാദം ചന്ദ്രനിൽ യാത്രികർ നാട്ടിയ പതാകയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അന്തരീക്ഷം വളരെ നേർത്ത, വായുചലനമില്ലാത്ത ചന്ദ്രനിൽ ചിത്രത്തിൽ കാണുന്നതു പോലെ പതാക പാറിപ്പറക്കുന്നതെങ്ങനെയായിരുന്നു ചോദ്യം.
ഇതിനുള്ള ഉത്തരം പലതവണ വിദഗ്ധർ വിശദീകരിച്ചു നൽകിയിട്ടുണ്ട്. പ്രത്യേക തരം പതാകയാണ് യാത്രികർ ഉപയോഗിച്ചതെന്നായിരുന്നു ഈ ഉത്തരം. സാധാരണ പതാക ചന്ദ്രനിൽ നാട്ടിയാൽ കാറ്റില്ലാത്തപ്പോൾ ഭൂമിയിൽ കാണുന്നതു പോലെ താഴേക്കു തൂങ്ങിക്കിടക്കും. ചിത്രങ്ങളെടുക്കുന്നതിനായി പ്രത്യേക തരത്തിൽ പതാക നിർമിച്ചെന്നാണ് നാസ പറയുന്നത്.
മറ്റൊരു പ്രധാനവാദം ചൂണ്ടിക്കാണിക്കപ്പെടുന്നത് ചിത്രങ്ങളിൽ നക്ഷത്രങ്ങളില്ലെന്നതാണ്. നക്ഷത്രങ്ങളുള്ള ചിത്രങ്ങളെടുത്താൽ ഫോട്ടോയിലെ വ്യത്യാസം മനസ്സിലാക്കി ആളുകൾ കള്ളി വെളിച്ചത്താക്കുമെന്നതിനാൽ ഇവ മായ്ച്ചുകളഞ്ഞ് നാസ പുറത്തിറക്കിയതാണെന്ന രീതിയിലുള്ള ആരോപണങ്ങളുണ്ടായി.
എന്നാൽ ചന്ദ്രനിൽ നിന്നു പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ പ്രഭ മൂലം യാത്രികരുടെ ക്യാമറയിൽ നക്ഷത്രങ്ങൾ പതിയാത്തതാണെന്നതായിരുന്നു വിശദീകരണം.
ചന്ദ്രനിൽ നിന്നുള്ള ചിത്രങ്ങളിൽ നിഴൽവീണു കിടക്കുന്നിടങ്ങളിലും വസ്തുക്കളെ കാണാൻ സാധിക്കും. സൂര്യൻ മാത്രമാണ് ചന്ദ്രനിലെ പ്രകാശശ്രോതസ്സ് എന്നാണു വയ്പ്. അപ്പോൾ പിന്നെ സൂര്യപ്രകാശം വീഴാത്ത നിഴലിടങ്ങളിലെ വസ്തുക്കൾ എങ്ങനെ ദൃശ്യമാകും ? സൂര്യപ്രകാശം ചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്നുണ്ടെന്നും ഇതാണ് പ്രതിഭാസത്തിനു വഴിവയ്ക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
എഡ്വിൻ ആൽഡ്രിന്റെ ഒരു ചിത്രം ആംസ്ട്രോങ് എടുത്തത് നാസയ്ക്കു ലഭിച്ചിരുന്നു.ഇതിൽ ആൽഡ്രിൻ ധരിച്ച ഹെൽമറ്റിൽ ആംസ്ട്രോങ്ങിന്റെ പ്രതിഫലനം കാണാം, എന്നാൽ കൈയിൽ ക്യാമറയില്ല. പിന്നെങ്ങനെ ചിത്രം വരും, ഇതു തട്ടിപ്പല്ലേ? ഈ ചോദ്യത്തിനുള്ള ഉത്തരം നാസ തന്നിട്ടുണ്ട്. കൈയിലല്ല, മറിച്ച് ആംസ്ട്രോങ്ങിന്റെ സ്പേസ്‌സ്യൂട്ടിൽ ഘടിപ്പിച്ച നിലയിലായിരുന്നു ക്യാമറ.ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും വിഷയത്തെക്കുറിച്ച് ഉയർന്നിട്ടുണ്ട്. എന്നാൽ ചന്ദ്രയാത്രയെക്കുറിച്ച് മാത്രമല്ല, ചന്ദ്രനെക്കുറിച്ച് തന്നെ അനേകം ദുരൂഹതാ സിദ്ധാന്തങ്ങളും വാദങ്ങളും ഉയർന്നിട്ടുണ്ടെന്നുള്ളതാണു വസ്തുത.
∙ ചന്ദ്രനിലെ അന്യഗ്രഹജീവികൾ
ചന്ദ്രൻ അന്യഗ്രഹജീവികളുടെ ഒരു ചാരപേടകമാണെന്നതായിരുന്നു മറ്റൊരു വാദം. സ്കോട് സി വാറിങ് എന്ന വ്യക്തിയായിരുന്നു ഈ വാദത്തിനു പിന്നിൽ. ചന്ദ്രന്റെ പ്രതലത്തിലൊരുക്കിയ പ്രത്യേക ഡിസൈനുകളാൽ അതൊരു ബഹിരാകാശ വസ്തുവാണെന്നു തോന്നാം, എന്നാൽ യഥാർഥത്തിൽ ബഹിരാകാശ പേടകങ്ങൾ പോകുകയും വരികയും ചെയ്യുന്ന വമ്പൻ ചാരപേടകമാണിതെന്നായിരുന്നു വാറിങ് വാദിച്ചത്.
ചന്ദ്രന്റെ ഒരു ഭാഗം നമുക്ക് ദൃശ്യമല്ലെന്നറിയാമല്ലോ. വിദൂരഭാഗം എന്നറിയപ്പെടുന്ന ഈ ഭാഗത്ത് അന്യഗ്രഹജീവികളുടെ ഒരു നഗരമുണ്ടെന്നു വരെ വാറിങ് പറഞ്ഞു. ചന്ദ്രൻ പച്ചനിറത്തിലാകുമെന്നു പറഞ്ഞ് ഇടക്കാലത്തൊരു വാദം പ്രചരിച്ചിരുന്നു. ഇതിനു മുൻപ് ചന്ദ്രൻ പാൽക്കട്ടി കൊണ്ട് നിർമിക്കപ്പെട്ടതാണെന്ന് ഒരു കഥ കുട്ടികൾക്കിടയിൽ പ്രചരിച്ചിരുന്നു.
English Summary : Moon landing interesting facts