ADVERTISEMENT

ലോക ബഹിരാകാശ രംഗത്ത് തരംഗം സൃഷ്ടിക്കുകയാണ് നാസയുടെ ആർട്ടിമിസ്. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കാനാണ് ഈ വമ്പൻ ദൗത്യം പദ്ധതിയിടുന്നത്. ചരിത്രത്തിലാദ്യമായി ഒരു വനിതാ ബഹിരാകാശ യാത്രികയും ഈ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലെത്തും. ആദ്യഘട്ടമായി യാത്രികരില്ലാത്ത ദൗത്യം വിട്ട ശേഷം 2025 ഓടെയാകും ചന്ദ്രനിൽ വീണ്ടും മനുഷ്യസ്പർശമേൽക്കുക.

 

ആരാണ് ആർട്ടിമിസ്? ഗ്രീക്ക് പുരാണങ്ങളിലെ ഒരു പ്രസിദ്ധയായ ദേവതയാണ് ആർട്ടിമിസ്. ഗ്രീക്ക് ദേവാധിദേവനായ സീയൂസിന്റെ പുത്രി. സൂര്യന്റെ ദേവനായ അപ്പോളോയുടെ ഇരട്ടസഹോദരിയാണ് ആർട്ടിമിസ്. 1000 ബിസി കാലഘട്ടം മുതൽ തന്നെ ആർട്ടിമിസിനെ ഗ്രീസിൽ ആരാധിച്ചുവരുന്നു. ചന്ദ്രനിലേക്ക് ആദ്യമായി മനുഷ്യരെയെത്തിച്ച ദൗത്യങ്ങൾ അപ്പോളോയുടെ പേരിലാണ് അറിയപ്പെട്ടത്. ആ ഒരു രീതിയിൽ നോക്കിയാൽ പിന്തുടർച്ച അടയാളപ്പെടുത്തുന്ന പേരുകൂടിയാണ് ആർട്ടിമിസ്. റോമൻ ഇതിഹാസങ്ങളിൽ ഡയാന ദേവിയായാണ് ആർട്ടിമിസ് അറിയപ്പെടുന്നത്. പിൽക്കാലത്ത് നാരീശക്തിയുടെ പ്രതിരൂപമായി ആർട്ടിമിസ് എന്ന പേര്. വനങ്ങളുടെയും വേട്ടകളുടെയും ദേവത എന്ന രീതിയിലായിരുന്നു ആർട്ടിമിസിനെ കരുതിപ്പോരുന്നത്. ഒട്ടേറെ പ്രകൃതി സംരക്ഷണ പദ്ധതികൾക്കും ഈ പേര് നൽകിയിട്ടുണ്ട്.

 

തങ്ങളുടെ ദൗത്യങ്ങൾക്ക് ഗ്രീക്ക് ഇതിഹാസങ്ങളിൽ നിന്നു പേര് നൽകുന്ന പതിവ് നാസയ്ക്കു പണ്ടേയുണ്ട്. അറ്റ്‌ലസ്, അപ്പോളോ, ക്രോണോസ് തുടങ്ങിയ ദൗത്യങ്ങൾ ഇതിന് ഉദാഹരണം. ബഹിരാകാശ മനുഷ്യ യാത്രാദൗത്യങ്ങളിലായിരുന്നു പ്രധാനമായും ഇത്തരം പേരുകൾ നൽകിയിരുന്നത്. 1963ൽ തുടങ്ങിയ ജെമിനി ബഹിരാകാശ പദ്ധതിയിൽ ബഹിരാകാശ യാത്രികർക്കായി ഡിസൈൻ ചെയ്ത ക്യാപ്‌സ്യൂളിന് സീയൂസ് ദേവന്റെ മക്കളായ കാസ്റ്റർ, പോളക്‌സ് ദേവൻമാരുടെ പേരാണ് നൽകിയത്.

 

എന്നാൽ 1981 മുതൽ സ്‌പേസ് ഷട്ടിൽ പ്രോഗ്രാം തുടങ്ങിയതോടെ നാസ ഇതിഹാസ നാമങ്ങൾ മാറ്റി അല്ലാത്ത പേരുകൾ കൂടുതലായി ഉപയോഗിച്ച് തുടങ്ങി. കൊളംബിയ, ചലഞ്ചർ, ഡിസ്‌കവറി, അറ്റ്‌ലാന്‌റിസ്, എൻഡവർ തുടങ്ങിയവ ഇതിന് ഉദാഹരണം.ആർട്ടിമിസ് ദൗത്യത്തോടെ പഴയ നാമകരണ രീതിയിലേക്കു താൽക്കാലികമായെങ്കിലും നാസ മടങ്ങിപ്പോകുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

Content Summary :Artemis :: Greek Goddess of the Hunt and the Moon

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com