ADVERTISEMENT

ചന്ദ്രനിലേക്കു ടോർച്ചു വിക്ഷേപിക്കാൻ ഒരുങ്ങുകയാണ് നാസ. ലൂണാർ ഫ്ലാഷ്‌ലൈറ്റ് എന്നു പേരുള്ള ദൗത്യത്തിൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവപ്രദേശത്തുള്ള ജലം കണ്ടെത്താനാണ് ഏജൻസി ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ തെക്കൻ ധ്രുവമേഖലയിലെ പടുകുഴികളിൽ ജലസാന്നിധ്യമുണ്ടെന്ന് നാസയ്ക്ക് ഉറപ്പാണ്. ഭാവിയിൽ ഈ മേഖല കേന്ദ്രീകരിച്ച് മനുഷ്യദൗത്യങ്ങളുൾപ്പെടെയും ഏജൻസിയുടെ പദ്ധതിയിലുണ്ട്. എന്നാ‍ൽ ഇതിനു സ്ഥിരീകരണം ആവശ്യമാണ്. അതിനുവേണ്ടിയാണ് ഇപ്പോൾ ഫ്ലാഷ്‌ലൈറ്റ് വിടാൻ ഏജൻസി തീരുമാനിച്ചിരിക്കുന്നത്. ഒരു ബ്രീഫ്കെയ്സിന്റെ അത്രമാത്രം വലുപ്പുമുള്ള ചെറു ഉപഗ്രഹമാണ് ഫ്ലാഷ്‌ലൈറ്റ്.

ഈ മാസം 22ന് ദൗത്യം വിക്ഷേപിക്കാനാണ് നാസയുടെ തീരുമാനം. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാകും വിക്ഷേപണത്തിനായി ഉപയോഗിക്കുക. ഈ ഉപഗ്രഹത്തിലുള്ള ലേസർ റിഫ്ലക്ടോമീറ്ററാണ് ജലസാന്നിധ്യം കണ്ടെത്തുക. ഈ ഉപകരണം നാല് ലേസർരശ്മികളെ ഇങ്ങോട്ടേക്ക് അടിക്കും. തിരിച്ചുള്ള പ്രതിഫലനം വിലയിരുത്തിയാണ് ജലാംശമുണ്ടോയെന്ന് കണ്ടെത്താനാകുക. ചന്ദ്രനിലെ പാറകളും മറ്റും ലേസർ രശ്മികളെ തിരിച്ച് പ്രതിഫലിപ്പിക്കും. എന്നാൽ വെള്ളം ഈ ലേസർ രശ്മികളെ തിരിച്ചു പ്രതിഫലിപ്പിക്കുകയില്ല. ഇത്തരത്തിൽ, പ്രതിഫലിച്ചു കിട്ടുന്ന പ്രകാശം വിലയിരുത്തി അവിടെ വെള്ളമുണ്ടോയെന്ന സാധ്യത വിലയിരുത്താൻ സാധിക്കും. മാത്രവുമല്ല, എത്രത്തോളം വെള്ളം അവിടെയുണ്ടെന്നും കണക്കാക്കാൻ ഇതുവഴി സാധിക്കും.

 

വിക്ഷേപണത്തിനു ശേഷം രണ്ടു മാസക്കാലയളവിനുള്ളിൽ 10 തവണയെങ്കിലും ലൂണാർ ഫ്ലാഷ്‌ലൈറ്റ് ചന്ദ്രന്റെ തെക്കൻ പടുകുഴികൾക്ക് മുകളിലൂടെ പോകുമെന്നാണു കരുതപ്പെടുന്നത്. ഇതിനു ശേഷവും ഇന്ധനം ബാക്കി വന്നാൽ കൂടുതൽ തവണ പോകും. വെള്ളത്തിന്റെ സാന്നിധ്യം അളക്കുന്നതിനു പുറമേ, വാട്ടർ ഐസിന്റെ സാന്നിധ്യവും ഉപഗ്രഹം അളക്കും. സാധാരണ ഗതിയിൽ ഹൈഡ്രസീൻ തുടങ്ങി അൽപം പരിസ്ഥിതി ആഘാതമുള്ള ഇന്ധനങ്ങളാണ് ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ലൂണാ‍ർ ഫ്ലാഷ്‌ലൈറ്റിൽ പൂർണമായും പരിസ്ഥിതി സൗഹൃദമായ ഹരിത ഇന്ധനമാകും ഉപയോഗിക്കുകയെന്നും നാസ അറിയിച്ചിട്ടുണ്ട്. ചന്ദ്രനിൽ വെള്ളത്തിന്റെ രാസപരമായ തെളിവ് 1990ൽ ആണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. എന്നാ‍ൽ ഇതു വെള്ളമാണോയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നില്ല. ഇന്ത്യയുടെ ദൗത്യമായ ചന്ദ്രയാൻ ഒന്നാണ് ചന്ദ്രനിൽ വെള്ളമുണ്ടെന്നുള്ളത് 2008ൽ സ്ഥിരീകരിച്ചത്.

Content Summary : NASA going to use a 'torch' to find water on Moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com