ADVERTISEMENT

സ്വപ്നക്കുതിപ്പിലാണ് ജപ്പാൻ. ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കാനിരിക്കേ, പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയ ഒരേയൊരു ഏഷ്യൻ രാജ്യം ജപ്പാനാണ്. ചില്ലറ വരവൊന്നുമല്ല അത്, ജാപ്പനീസ് തേരോട്ടത്തിൽ അടിയറവ് പറഞ്ഞത് വിശ്വഫുട്ബോളിന്റെ അവസാനവാക്കുകളായ സ്പെയിനും ജർമനിയുമാണ്. വെള്ള ചതുരത്തിനു മധ്യത്തായി സൂര്യനെ സൂചിപ്പിക്കുന്ന വൃത്തമുള്ളതാണ് ജപ്പാന്റെ ദേശീയപതാക. സ്വാഭാവികമായും ചുവപ്പ് ജഴ്സിയാകും ജപ്പാന്റെ ഫുട്ബോൾടീമിനു വരേണ്ടത്. എന്നാൽ ജപ്പാന്റെ പ്രിയനിറം നീലയാണ്. എന്തുകൊണ്ടാണിതെന്ന കാര്യത്തിൽ വ്യക്തമായ കാരണങ്ങളില്ല. സമുറായ് ബ്ലൂ എന്നാണ് ജാപ്പനീസ് ടീമിന്റെ ജഴ്സി അറിയപ്പെടുന്നത്.

 

ആ ജഴ്സിയിൽ ഒന്നു സൂക്ഷിച്ചു നോക്കിയാൽ നെഞ്ചുഭാഗത്തായി ഒരു എംബ്ലം കാണാം. ജാപ്പനീസ് ഫുട്ബോൾ അസോസിയേഷന്റെ എംബ്ലം. അതിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ ആ എംബ്ലത്തിൽ ഒരു പക്ഷി ഇരിക്കുന്നത് കാണാം. മൂന്നു കാലുകളുള്ള കറുത്ത ഒരു പക്ഷി. യാറ്റാഗരസു എന്ന കാക്കയാണ് ഇത്. ജപ്പാനിലെ ഷിന്റോ മതത്തിന്റെ ഐതിഹ്യങ്ങളിൽ ദൈവീകമായ സവിശേതകളുള്ള കാക്കയായാണ് യാറ്റാഗരസുവിനെ കണക്കാക്കിയിരിക്കുന്നത്. ഷിന്റോ വിശ്വാസപ്രകാരം പുനർജന്മത്തിന്റെയും സൗഖ്യത്തിന്റെയുമൊക്കെ പ്രതീകമായി യാറ്റാഗരസുവിനെ ജപ്പാൻകാർ കാണാറുണ്ട്.

 

ജാപ്പനീസ് ഇതിഹാസത്തിൽ യറ്റാഗരസു ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇതിഹാസചക്രവർത്തിയായ ജിമ്മുവിന്റെ മുന്നിലാണ്. കുമാനോ എന്ന മേഖലയിൽ യുദ്ധത്തിൽ പരാജയപ്പെട്ടതിൽ ഹതാശനായി ജിമ്മു ഇരുന്നപ്പോൾ. അദ്ദേഹത്തിന് ആത്മവിശ്വാസം നൽകാനായി സൂര്യദേവനായ അമറ്റെരാസു യാറ്റാഗരസുവിനെ വിടുകയായിരുന്നെന്നാണ് ഇതിഹാസം പറയുന്നത്. കാക്കയുടെ മൂന്നു കാലുകൾ ബുദ്ധി, ദയ, ധീരത എന്നിവയെ സൂചിപ്പിക്കുന്നു.

വഴിതെറ്റി ആശയക്കുഴപ്പത്തലാകുന്നവർക്ക് നേർവഴി കാണിച്ചുകൊടുക്കുന്ന പക്ഷിയായിട്ടാണ് യാറ്റാഗരസു ജാപ്പനീസ് ഇതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്നത്. അതിനാൽ തന്നെ ഒരു ഭാഗ്യചിഹ്നമായി ഇതു കണക്കാക്കിപ്പോരുന്നു. ഇതിനാലാണ് ജാപ്പനീസ് ഫുട്ബോൾ ടീമും ഈ ചിഹ്നത്തെ തങ്ങളുടെ ജഴ്സിയിലേക്ക് എംബ്ലമായി എടുത്തത്.

 

Content Summary : Mythical three legged crow Yatagarasu Japanese soccer Jersey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com